ഇസ്രായേൽ-ഇറാൻ സംഘർഷം; മധ്യസ്ഥത വഹിക്കാമെന്ന് പുടിൻ, ആദ്യം യുക്രൈൻ പ്രശ്‌നം പരിഹരിക്കെന്ന് ട്രംപ്
മോസ്‌കോ: മിഡിൽ ഈസ്‌റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ .
രണ്ട് രാജ്യങ്ങളുമായുള്ള മോസ്കോയുടെ ദീർഘകാല ബന്ധങ്ങൾ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിന് റഷ്യയെ ഏറ്റവും അനുയോജ്യവും സവിശേഷമായ രാജ്യമായി മാറ്റുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ ആഗോള വാർത്താ ഏജൻസികളിലെ മുതിർന്ന എഡിറ്റർമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ സംസാരിക്കവെയാണ് പുടിൻ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ഥിതിഗതികൾ ലഘൂകരിക്കാനുള്ള നിർദ്ദേശങ്ങൾ റഷ്യ ഇതിനകം ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവയുമായി പങ്കിട്ടിട്ടുണ്ടെന്നും പുടിൻ പറഞ്ഞു.

'ഞങ്ങൾ ആരുടെയും മേൽ ഒന്നും അടിച്ചേൽപ്പിക്കുന്നില്ല; ഈ സാഹചര്യത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതിനെക്കുറിച്ച് മാത്രമാണ് ഞങ്ങൾ സംസാരിക്കുന്നത്. എന്നാൽ തീരുമാനം തീർച്ചയായും ഈ എല്ലാ രാജ്യങ്ങളുടെയും, പ്രത്യേകിച്ച് ഇറാന്റെയും ഇസ്രായേലിന്റെയും, രാഷ്ട്രീയ നേതൃത്വങ്ങളുടേതാണ്' പുടിൻ വ്യക്തമാക്കി.
പ്രശ്‌നത്തിന്റെ ഗൗരവം അദ്ദേഹവും അംഗീരിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതൊരു സൂക്ഷ്‌മമായ പ്രശ്‌നമാണ് എന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ സംഘർഷത്തിന് ഒരു പരിഹാരം സാധ്യമാണെന്നും പുടിൻ പറഞ്ഞു. എന്റെ കാഴ്‌ചപ്പാടിൽ, ഒരു പരിഹാരം കണ്ടെത്താൻ കഴിയുമെന്നും വ്ളാദിമിർ പുടിൻ മാധ്യമങ്ങളോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി.
ഇറാനിയൻ കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ മറ്റ് പ്രാദേശിക, ആഗോള ശക്തികളെയും വിഷയത്തിലേക്ക് ആകർഷിക്കുമെന്ന ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുടിൻ തന്റെ നിലപാട് അറിയിച്ചത്. ഇറാന്റെ പരമ്മോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാനുള്ള ശ്രമത്തെ കുറിച്ചുള്ള വാർത്തകളിൽ പ്രതികരിക്കാൻ പക്ഷേ പുടിൻ തയ്യാറായില്ല.
ബുഷെഹർ ആണവ നിലയത്തിന്റെ നിർമ്മാണം ഉൾപ്പെടെ ഇറാനുമായുള്ള റഷ്യയുടെ ആണവ സഹകരണത്തെ കുറിച്ച് പുടിൻ എടുത്തുപറയുകയുണ്ടായി. പേർഷ്യൻ കടലിടുക്കിനോട് ചേർന്നുള്ള സ്ഥലത്ത് രണ്ട് അധിക റിയാക്‌ടറുകൾ നിർമ്മിക്കാൻ 200ലധികം റഷ്യൻ തൊഴിലാളികൾ നിലവിൽ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ അടുത്തിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടയിലും പുടിൻ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, റഷ്യയുടെ ഇടപെടലിൽ തനിക്ക് താൽപ്പര്യമില്ലെന്ന് ട്രംപ് പിന്നീട് സൂചിപ്പിക്കുകയുണ്ടായി. യുക്രൈനുമായുള്ള വിഷയത്തിൽ ആദ്യം പരിഹാരം കാണൂ എന്നാണ് ട്രംപ് പുടിനോട് പറഞ്ഞത്.
ട്രംപ് തന്നെയാണ് നിലവിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് മുൻകൈ എടുക്കുന്നത്. ഇറാൻ അനുകൂല നിലപാട് വച്ച് പുലർത്തുന്നതിനാൽ റഷ്യയുടെ സഹകരണത്തോടെ പാശ്ചാത്യ രാജ്യങ്ങൾക്ക് ഇസ്രായേലിനും ഒട്ടും താൽപര്യം ഇല്ലെന്നാണ് വിവരം. അതിനാലാണ് പുടിന്റെ വാഗ്‌ദാനത്തിൽ ആരും തന്നെ അനുകൂലമായി പ്രതികരിക്കാത്തത്.












Click it and Unblock the Notifications