കലാപഭൂമിയായി വീണ്ടും ബംഗ്ലാദേശ്; പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധം, കൊട്ടാരം വളഞ്ഞു
ധാക്ക: പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീന്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ പ്രതിഷേധം. പ്രസിഡന്റിന്റെ കൊട്ടാരമായ ബംഗാ ബബൻ വളഞ്ഞുകൊണ്ട് കലാപകാരികൾ വൻ പ്രതിഷേധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ അർധരാത്രിയോടെയാണ് കലാപകാരികൾ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി വലഞ്ഞത്. സൈന്യം തീർത്ത ബാരിക്കേഡുകൾ തകർക്കാൻ ഉൾപ്പെടെ പ്രതിഷേധക്കാർ ശ്രമിക്കുകയുണ്ടായി.
പിന്നീട് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ കൊട്ടാരത്തിന് പുറത്ത് തമ്പടിച്ചിരിക്കുകയാണ്. ഇവിടെ കൂട്ടം കൂടി ഇരുന്ന് കൊണ്ട് മുദ്രാവാക്യം വിളിക്കുകയും പ്രസിഡന്റ് ഷഹാബുദിന്റെ രാജി ആവശ്യപ്പെടുകയും ചെയ്യുകയാണ് പ്രതിഷേധക്കാർ. ഇന്നലെ ധാക്കയിലെ സെൻട്രൽ ഷഹീദ് മിനാരിൽ നടന്ന റാലിയിൽ രാഷ്ട്രപതിയുടെ രാജി ഉൾപ്പെടെ 5 ആവശ്യങ്ങൾ വിദ്യാർത്ഥി സംഘടനകൾ മുന്നോട്ട് വച്ചിരുന്നു.

ഷെയ്ഖ് ഹസീനയുടെ ഏകാധിപത്യ സർക്കാരിന്റെ ഉറ്റ ചങ്ങാതിയാണ് പ്രസിഡന്റ് ഷഹാബുദീൻ എന്നാണ് കലാപകാരികൾ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണം എന്നാണ് അവരുടെ ആവശ്യം. 2023ൽ അവാമി ലീഗ് നാമനിർദ്ദേശം ചെയ്‌ത ഷഹാബുദീൻ എതിരില്ലാതെയാണ് പ്രസിഡന്റായി തിരഞ്ഞെടുപ്പെട്ടത്. ബംഗ്ലാദേശിന്റെ പതിനാറാമത്തെ രാഷ്‌ട്രപതി കൂടിയാണ് അദ്ദേഹം.
പ്രസിഡന്റിന്റെ രാജിക്ക് പുറമേ സുപ്രധാനമായ വേറെയും നിബന്ധനകൾ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന വിദ്യാർത്ഥി സംഘടനകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 1972ൽ എഴുതി തയ്യാറാക്കിയ ഭരണഘടന പൂർണമായും ഒഴിവാക്കി കൊണ്ട് 2024ലെ സാഹചര്യം ഉൾക്കൊണ്ട് പുതിയ ഭരണഘടന തയ്യാറാക്കണം എന്നത്. കൂടാതെ അവാമി ലീഗിന്റെ വിദ്യാർത്ഥി സംഘടന ഛത്ര ലീഗിനെ നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് പുറമേ ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് കീഴിൽ നടന്ന തിരഞ്ഞെടുപ്പുകൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും അവയിൽ ജയിച്ച എംപിമാരെ അയോഗ്യരാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ആവശ്യങ്ങളെല്ലാം അംഗീകരിക്കാൻ ഇടക്കാല സർക്കാർ തയ്യാറാവുമോ എന്നാണ് ഇനി അറിയേണ്ടത്. ഇല്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.
അതേസമയം, പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഏകാധിപത്യ ഭരണം ചൂണ്ടിക്കാട്ടിയാണ് ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ ബംഗ്ലാദേശിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ആഗസ്റ്റ് അഞ്ചിനാണ് ഷെയ്ഖ് ഹസീന രാജി പ്രഖ്യാപനം നടത്തിയത്. കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയിൽ ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് കടക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് നോബൽ സമ്മാൻ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റത്.












Click it and Unblock the Notifications