റഷ്യയിൽ ഇൻസ്റ്റഗ്രാമിന് പകരമാകാൻ വരുന്നു റോസ്‌ഗ്രാം ; ആപ്ലിക്കേഷനുകൾ തമ്മിൽ സമാനതകൾ ഏറെ
മോസ്‌കോ: ജനപ്രിയമായ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാം നിരോധിച്ചതിന് പിന്നാലെ പുതിയ ആപ്ലിക്കേഷൻ ആരംഭിക്കാനൊരുങ്ങി റഷ്യയിലെ ടെക് കമ്പനികൾ. റോസ്‌ഗ്രാം എന്ന പേരിലാണ് ഇൻസ്റ്റഗ്രാമിനോട് സമാന രീതിയിലുള്ള ആപ്ലിക്കേഷൻ ആരംഭിക്കുന്നത്. ഈ മാസം 28 മുതൽ ആപ്ലിക്കേഷൻ ലഭ്യമാകുമെന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്‌ചയാണ് റഷ്യയിൽ ഇൻസ്റ്റഗ്രാം നിരോധിക്കുന്നത്. ഏകദേശം 88 ദശലക്ഷം പേർ റഷ്യയിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തെ മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭത്തിന് തുടക്കമാകുന്നത്. പേരിന് പുറമേ ലേയൗട്ടിലും ആപ്ലിക്കേഷനുകൾ തമ്മിൽ സമാനതകൾ ഏറെയാണ്. ക്രൗഡ് ഫണ്ടിംഗും പണം അടച്ച് ഉപയോഗിക്കാവുന്ന ഓപ്‌ഷനുകളും പുതിയ സംരംഭത്തിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

എന്‍റെ പാര്‍ട്ണറായ കിറിൽ ഫിലിമോനോവും ഞങ്ങളുടെ ഡെവലപ്പർമാരുടെ ഗ്രൂപ്പും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു, ഇന്‍സ്റ്റഗ്രാം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്, അതിന്റെ റഷ്യൻ അനലോഗ് സൃഷ്ടിക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തരുതെന്ന് തീരുമാനിച്ചു, അതാണ് റോസ്ഗ്രാം, എന്നാണ് പബ്ലിക് റിലേഷൻസ് ഡയറക്ടർ അലക്സാണ്ടർ സോബോവ് പറഞ്ഞത്.

നിറങ്ങളുടെ സ്കീമും ലേയൗട്ടും മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമിന് സമാനമാണ്. റോസ്ഗ്രാമിന്റെ രൂപകൽപ്പനയെക്കുറിച്ച് ഇന്‍സ്റ്റഗ്രാം മാതൃകമ്പനി മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. "റഷ്യൻ ആക്രമണകാരികൾക്ക് മരണം" പോലുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാൻ യുക്രൈനിലെ സോഷ്യൽ മീഡിയ ഉപയോക്താക്കളെ അനുവദിക്കുന്നു എന്നാരോപിച്ചാണ് ഇൻസ്റ്റഗ്രാം റഷ്യയിൽ നിരോധിച്ചത്.

റഷ്യയിൽ ഇതിനകം ഫേസ്ബുക്കിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ റഷ്യയിൽ മെറ്റ നടത്തി വന്നിരുന്ന പരസ്യ വിതരണം കമ്പനി നിർത്തി വച്ചിരുന്നു. റഷ്യയില്‍ പ്രവര്‍ത്തിക്കുന്നതില്‍ പ്രയാസങ്ങളുള്ളതിനാല്‍ റഷ്യയിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ നിര്‍ത്തിവെക്കപ്പെടും. റഷ്യയിലെ പരസ്യദാതാക്കള്‍ക്ക് മെറ്റ പ്ലാറ്റ്‌ഫോമിലൂടെ പരസ്യങ്ങള്‍ നിര്‍മിക്കാനോ റഷ്യയിലോ ലോകവ്യാപകമായോ വിതരണം ചെയ്യാനോ സാധിക്കില്ലെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.

റഷ്യന്‍ മാധ്യമങ്ങള്‍ക്കും വിവര സ്രോതസുകള്‍ക്കുമെതിരെ ഫേസ്ബുക്ക് സ്വീകരിച്ച നടപടികളെ തുടര്‍ന്നാണ് റഷ്യയിൽ ഫേസ്ബുക്കിന് നിരോധനം ഏർപ്പെടുത്തിയത്. റഷ്യൻ സേനയെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന പുതിയ നിയമം അവതരിപ്പിച്ചതിന് പിന്നാലെ റഷ്യയില്‍ സേവനങ്ങള്‍ നിര്‍ത്തുകയാണെന്ന് ബിബിസി പ്രഖ്യാപിച്ചു. ഗൂഗിള്‍, സ്‌നാപ്ചാറ്റ്, ട്വിറ്റര്‍ പോലുള്ള കമ്പനികളും റഷ്യയില്‍ പരസ്യ വിതരണം നിര്‍ത്തിയിട്ടുണ്ട്.

ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യൻ അധിനിവേശം ഇന്നും തുടരുകയാണ്. നാല് ദിവസത്തിനുള്ളിൽ കീവിനെ വീഴ്‌ത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച റഷ്യൻ അധിനിവേശത്തിനാണ് യുക്രൈൻ പ്രതിരോധം തീർത്തിരിക്കുന്നത്. ഓരോ ദിവസവും ആയിരക്കണക്കിന് സാധാരണക്കാരാണ് ഉക്രൈനില്‍ കൊല്ലപ്പെടുന്നതെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുക്രൈനിന് ആയുധങ്ങളും യുദ്ധവിമാനങ്ങളും സഹായമായി നൽകിക്കൊണ്ട് അമേരിക്ക പിന്തുണക്കുണ്ട്. എന്നാൽ യുദ്ധത്തിൽ യുക്രൈനിനൊപ്പം അണിചേരാൻ അമേരിക്ക തയ്യാറായിട്ടില്ല.












Click it and Unblock the Notifications