യുഎസ് പ്രസിഡന്റ് ജോ ബൈഡന് വിലക്ക് ഏർപ്പെടുത്തി റഷ്യ;ആന്റണി ബ്ലിങ്കൻ ഉൾപ്പെടെ 13 പേരും പട്ടികയിൽ
ദില്ലി; യുക്രൈനിലെ അധിനിവേശത്തിന് പിന്നാലെ റഷ്യക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന് വ്യക്തിപരമായി ഉപരോധം ഏർപ്പെടുത്തി റഷ്യ. രാജ്യത്ത് പ്രവേശിക്കുന്നതിനാണ് വിലക്ക്. നിരവധി യുഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 13 ഓളം പേർക്കാണ് വിലക്ക്.
സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, സിഐഎ മേധാവി വില്യം ബേൺസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ തുടങ്ങിയവരും വിലക്കപ്പെട്ട 13 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടുന്നു.മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വാഷിംഗ്ടണുമായി ഔദ്യോഗിക ബന്ധം നിലനിർത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ പട്ടികയിൽ ഉൾപ്പെട്ടവരുമായി ചർച്ച നടത്താൻ കഴിയുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ റഷ്യൻ സൈനികർക്കെതിരായ ആക്രമണത്തിന് മറുപടിയുമായി യുക്രൈനിൽ രാസായുധമോ ജൈവായുമോ പ്രോയഗിക്കാനുള്ള പദ്ധതികൾ റഷ്യ തയ്യാറാക്കുന്നുണ്ടെന്ന മുന്നയിപ്പുമായി യുകെ പ്രതിരോധ മന്ത്രാലയം. ട്വിറ്ററിലൂടെയായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം. നേരത്തേ യു എസും സമാന രീതിയിൽ ഉള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതേസമയം ഇത്തരത്തിലൊരു നീക്കം ഉണ്ടായാൽ റഷ്യ കടുത്ത വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പായിരുന്നു ബൈഡൻ നൽകിയത്.
അതേസമയം ചൊവ്വാഴ്ച രാവിലെ യുക്രൈൻ തലസ്ഥാനം കീവിൽ നടന്ന വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി യുക്രൈൻ അധികൃതർ അറിയിച്ചു. സ്വിയാതോഷിൻസ്കി ജില്ലയിലെ 16 നില കെട്ടിടത്തിൽ ആക്രമണം ഉണ്ടായതിനെ തുടർന്നാണ് അപകടങ്ങൾ സംഭവിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം റഷ്യയുടെ യുക്രൈന്‍ അധിനിവേശം തുടരുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നാലാംഘട്ട ചര്‍ച്ച ഇന്നും തുടർന്നു. യുക്രൈനില്‍ റഷ്യ അടിയന്തരമായി വെടിനിറുത്തല്‍ പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് യുക്രൈൻ ഉന്നയിച്ചത്. എന്നാല്‍, സൈനിക നടപടി തുടരുമെന്നും യുക്രൈൻ പോരാട്ടം നിർത്താതെ പിൻമാറില്ലെന്നുമാണ് റഷ്യ ആവർത്തിച്ചത്.
അതേസമയം നാറ്റോയിൽ യുക്രൈന് അംഗമാകാൻ സാധിക്കില്ലെന്ന യാഥാർത്ഥ്യം രാജത്തെ ജനങ്ങള്ഡ ഉൾക്കൊള്ളണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി. യുക്രൈൻ നാറ്റോയിൽ അംഗമല്ല. അത് ഞങ്ങൾ മനസിലാക്കുകയാണ്. വാതിലുകൾ ഞങ്ങൾക്ക് മുൻപിൽ തുറന്നിട്ടിരിക്കുകയാണെന്ന് വർഷങ്ങളായി ഞങ്ങൾ കേൾക്കുന്നുണ്ട്. പക്ഷേ ചേരാൻ സാധിക്കില്ലെന്നും ഞങ്ങൾ കേൾക്കുന്നു. അതൊരു സത്യമാണ്. ആ യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയണം, വീഡിയോ സന്ദേശത്തിൽ സെലൻസ്കി പറഞ്ഞു.