'സെലൻസ്‌കിക്ക് കിട്ടേണ്ടത് കിട്ടി, ട്രംപ് കൈ വയ്ക്കാത്തത് ഭാഗ്യം'; വൈറ്റ്ഹൗസിലെ വാഗ്വാദത്തിൽ റഷ്യ
മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കിയും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന കടുത്ത വാഗ്വാദത്തിൽ പ്രതികരിച്ച് റഷ്യ. വിഷയത്തിൽ ആഹ്ളാദത്തോടെയാണ് അവർ പ്രതികരിച്ചത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. യുക്രൈൻ പ്രസിഡന്റിന് അർഹമായത് കിട്ടിയെന്നായിരുന്നു റഷ്യയുടെ പ്രതികരണം. യുഎസുമായി അടുക്കുന്ന റഷ്യക്ക് കിട്ടിയ ബോണസ് ആയിരുന്നു ഏറ്റവും പുതിയ സംഭവവികാസം.
രണ്ടാം വട്ടം ട്രംപ് ഭരണകൂടം അധികാരറ്റെടുത്ത ശേഷം റഷ്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധം സമാനതകൾ ഇല്ലാത്തവിധം നല്ല നിലയിൽ പുരോഗമിക്കുന്നുണ്ട്. അതിന്റെ നേർക്കാഴ്ച്ച കൂടിയാണ് യുഎസ് യുക്രൈനോട് കാണിക്കുന്ന അകൽച്ചയെന്നാണ് വിലയിരുത്തൽ. ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും പങ്കെടുത്ത യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും അമേരിക്കയോട് അനാദരവ് കാണിച്ച സെലൻസ്‌കിക്ക് ശക്തമായ അടിയാണ് നൽകിയതെന്ന് മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് പറഞ്ഞു. റഷ്യയുടെ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ കൂടിയാണ് മെദ്‌വദേവ്. മറ്റ് ഉന്നത റഷ്യൻ ഉദ്യോഗസ്ഥരും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്.
ആഗോള തലത്തിലുള്ള വാർത്താ ചാനലുകളിൽ ലൈവായി സംപ്രേഷണം ചെയ്‌ത കൂടിക്കാഴ്‌ചയ്ക്കിടെ സെലൻസ്‌കിയെ തല്ലുന്നതിൽ നിന്ന് ട്രംപും ജെഡി വാൻസും സ്വയം നിയന്ത്രിച്ചത് അത്ഭുതകരമാണെന്നായിരുന്നു റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു. തന്നെ ഊട്ടിയ കൈക്ക് തന്നെ സെലാൻസ്‌കി കടിച്ചുവെന്നും മരിയ സഖറോവ ചൂണ്ടിക്കാട്ടി.
മോസ്കോയുടെ മേൽ തന്ത്രപരമായ പരാജയം അടിച്ചേൽപ്പിക്കാൻ മുൻ ബൈഡൻ ഭരണകൂടം ഉപയോഗിച്ചിരുന്ന ഒരു യുഎസ് പാവയാണ് സെലൻസ്‌കിയെന്നായിരുന്നു നേരത്തെ തന്നെ റഷ്യ ആരോപിച്ചിരുന്നത്. അതിന്റെ തുടർച്ചയായി അവർ ട്രംപ് അധികാരത്തിലേറിയ ശേഷം സെലൻസ്‌കിയെ കഴിയാവുന്നിടത്ത് എല്ലാം തന്നെ വാക്കുകൾ കൊണ്ട് ആക്രമിക്കുകയും ചെയ്‌തിരുന്നു.
അതിനിടെ റഷ്യയും യുഎസും തമ്മിലുള്ള ദ്രുതഗതിയിലുള്ള അനുരഞ്ജനം യുക്രൈനെയും അവരുടെ യൂറോപ്യൻ സഖ്യകക്ഷികളെയും ആശങ്കാകുലരാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ട്രംപും വ്‌ളാഡിമിർ പുടിനും തങ്ങളെ പൂർണമായി ഒഴിവാക്കുകയും തങ്ങളുടെ സുരക്ഷയെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന കരാറിൽ ഏർപ്പെടുമോ എന്നുള്ള ഭയമാണ് യൂറോപ്യൻ രാജ്യങ്ങളെ അലട്ടുന്നത്.
സെലൻസ്‌കി ഒരു നിയമാനുസൃത നേതാവല്ലെന്ന് പുടിൻ ആവർത്തിച്ച് പറയുന്നുണ്ട്. കാരണം അദ്ദേഹത്തിന്റെ അഞ്ച് വർഷത്തെ കാലാവധി കഴിഞ്ഞ വർഷം തന്നെ അവസാനിച്ചതാണ്. എന്നാൽ 2022 ഫെബ്രുവരിയിൽ പൂർണ തോതിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ സൈനിക നിയമത്തിന് കീഴിലായതിനാൽ യുക്രൈനിൽ തിരഞ്ഞെടുപ്പ് നടത്താൻ കഴിയാത്ത സാഹചര്യമാണ്.












Click it and Unblock the Notifications