കിഴക്കന്‍ യുക്രൈനിലെ വിമത മേഖലകളെ സ്വതന്ത്രമായി പ്രഖ്യാപിച്ച് പുടിന്‍, സംഘര്‍ഷം കനക്കും
മോസ്‌കോ: യുക്രൈനുമായുള്ള പോര് കനക്കുന്നതിനിടെ നിര്‍ണായക പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വളാദിമാര്‍ പുടിന്‍. യുക്രൈനിലെ നിര്‍ണായകമായ രണ്ട് വിമത മേഖലകളെ സ്വതന്ത്രമായി പ്രഖ്യാപിച്ചിരിക്കുകയാണ് പുടിന്‍. രണ്ടും റഷ്യന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ്. ഡൊണെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് എന്നീ മേഖലകളെയാണ് സ്വതന്ത്രമായി പുടിന്‍ അംഗീകരിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിലാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. റഷ്യയെ പിന്തുണയ്ക്കുന്ന വിമത നേതാക്കളുമായി സൗഹൃദ-സഹായ കരാര്‍ പുടിന്‍ ഒപ്പുവെക്കുകയും ചെയ്തു. നേരത്തെ ഇവര്‍ റഷ്യയോട് സ്വതന്ത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ പാര്‍ലമെന്റും ഇക്കാര്യം തന്നെ പുടിനോട് ആവശ്യപ്പെട്ടിരുന്നു.

വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടുള്ള കൂറുള്ളതുമായ മേഖകളാണ് ഇവ. ഉച്ചകോടതി അടക്കം യുക്രൈന്‍ പ്രതിസന്ധിയില്‍ പരിഹാരം കാണാനുള്ള എല്ലാ ശ്രമങ്ങളെയും വെല്ലുവിളിച്ചാണ് പുടിന്‍ പുതിയ ഉത്തരവില്‍ ഒപ്പുവെച്ചത്. ആധുനിക യുക്രൈനെ കമ്മ്യൂണിസ്റ്റ് റഷ്യ സൃഷ്ടിച്ചതാണെന്നും, യുക്രൈന് തങ്ങളുടെ ചരിത്രത്തില്‍ സുപ്രധാന പങ്കുണ്ടെന്നും പുടിന്‍ വ്യക്തമാക്കി. യുഎസ് കോളനിയായി യുക്രൈന്‍ മാറിയിരിക്കുകയാണ്. നാറ്റോയുടെ ലക്ഷ്യം റഷ്യക്കെതിരായ പോരാട്ടത്തിനുള്ള സൈനിക താവളമായി യുക്രൈനെ മാറ്റുകയാണ്, അവര്‍ യുക്രൈനെ ആയുധപ്പുരയാക്കിയെന്നും പുടിന്‍ ആരോപിച്ചു.
സുരക്ഷാ കൗണ്‍സിലുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു പുടിന്റെ ഞെട്ടിച്ച പ്രഖ്യാപനം. പുടിന്റെ പരാമര്‍ശത്തിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് സെലനിസ്‌കി ദേശീയ സുരക്ഷാ-പ്രതിരോധ കൗണ്‍സിലുമായി ചര്‍ച്ച നടത്തി. റഷ്യ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷ്‌കോള്‍ഫ് എന്നിവരുമായും യുക്രൈന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേസമയം യുക്രൈനില്‍ നടക്കുന്നത് ഏറ്റവും സത്യസന്ധമായ പോരാട്ടങ്ങളാണ്. അവര്‍ക്ക് സ്വതന്ത്ര്യ പ്രവിശ്യകളെ വേണമെന്നാണ് താല്‍പര്യം. യുക്രൈന്‍ വെറുമൊരു അയല്‍രാജ്യമല്ല, അത് റഷ്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്. റഷ്യക്കെതിരെ യുദ്ധത്തെ നയിക്കാനാണ് യുക്രൈന്‍ ശ്രമിക്കുന്നത്. ഡോണ്‍ബാസില്‍ അവര്‍ പ്രവര്‍ത്തിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളുടെ താല്‍പ്പര്യപ്രകാരമാണന്നും പുടിന്‍ പറഞ്ഞു.
നേരത്തെ അതിര്‍ത്തി കടന്ന് യുക്രൈന്‍ വിമതര്‍ റഷ്യയിലെത്തിയെന്നും, ഇതില്‍ അഞ്ച് പേരെ വധിച്ചെന്നും പുടിന്‍ വെളിപ്പെടുത്തിയിരുന്നു. യുക്രൈന്‍ നാറ്റോ സഖ്യത്തെ അംഗീകരിച്ചാല്‍ അത് റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് പുടിന്‍ പറയുന്നു. യുക്രൈനിലെ നാറ്റോ പരിശീലന കേന്ദ്രങ്ങള്‍, നാറ്റോ സൈനിക ബേസുകള്‍ക്ക് തുല്യമാണെന്നും പുടിന്‍ വ്യക്തമാക്കി. യുക്രൈന്‍ അമേരിക്കയുടെ കോളനിയായി പ്രവര്‍ത്തിക്കുകയാണെന്നും പുടിന്‍ പഞ്ഞു. അതേസമയം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ് പുടിന്‍ നടത്തിയതെന്ന് യൂറോപ്പ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലിയന്‍ പറഞ്ഞു. യൂറോപ്പ്യന്‍ യൂണിയനിലെ അംഗ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഐക്യത്തോടെയാണെന്നും അവര്‍ ഓര്‍മിപ്പിച്ചു.
അതേസമയം കിഴക്കന്‍ യുക്രൈനിലെ വിമത പ്രദേശങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. കൂടുതല്‍ നടപടികള്‍ ആവശ്യമായി വന്നാല്‍ അതുണ്ടാവുമെന്ന മുന്നറിയിപ്പും യുഎസ് നല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് അടക്കമാണ് വിലക്ക്. റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറയുന്നു. ഇതുവരെ യുക്രൈനെ ആക്രമിക്കാന്‍ പോവുകയാണന്ന് റഷ്യ പറഞ്ഞിട്ടില്ല. ഡോണ്‍ബാസിലേക്ക് റഷ്യന്‍ സൈന്യം നീങ്ങുമെന്നാണ് യുഎസ് കരുതുന്നത്.












Click it and Unblock the Notifications