സമാധാന ചർച്ചകൾക്കിടെ യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണം; 34 പേർ മരണപ്പെട്ടു, 117 പേർക്ക് പരിക്ക്
കീവ്: സമാധാന ചർച്ചകൾ തുടരുന്നതിനിടെ യുക്രൈനിൽ വൻ ആക്രമണം അഴിച്ചുവിട്ട് റഷ്യ. വടക്കൻ യുക്രേനിയൻ നഗരമായ സുമിയുടെ ഹൃദയഭാഗത്താണ് രണ്ട് റഷ്യൻ ബാലിസ്‌റ്റിക് മിസൈലുകൾ പതിച്ചത്. ഈ വർഷം യുക്രൈനിലുണ്ടായ ഏറ്റവും മാരകമായ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് അധികൃതർ പറയുന്നത്. മരണസഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
ആക്രമണം സംബന്ധിച്ച് മോസ്കോക്കെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതികരണം വേണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്‌കി ആവശ്യപ്പെട്ടു. യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിനിടയിലാണ് ഈ വലിയ ആക്രമണം യുക്രൈനിൽ അരങ്ങേറിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

സെലെൻസ്‌കി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ, നഗരവീഥിയുടെ മധ്യത്തിൽ ഒരു തകർന്ന ബസിനും കത്തിനശിച്ച കാറുകൾക്കും സമീപം മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് വ്യക്തമായി കാണാമായിരുന്നു. സാധാരണക്കാരുടെ ജീവൻ അപഹരിക്കുന്ന, നീചന്മാർക്ക് മാത്രമേ ഇങ്ങനെ പെരുമാറാൻ കഴിയൂവെന്നാണ് സെലൻസ്‌കി ഇതിനോട് പ്രതികരിച്ചത്.
'നമുക്കെതിരെ പോരാടുന്ന ആളുകൾ എപ്പോഴും പറയുന്നത് അവർ ഓർത്തഡോക്‌സ് (ക്രിസ്ത്യൻ) വിശ്വാസികളാണെന്നും ദൈവത്തിൽ വിശ്വസിക്കുന്നുവെന്നുമാണ്. പക്ഷേ ഇന്ന് നമ്മൾ നേരിട്ട് ഭീകരവാദം അനുഭവിച്ചിട്ടുണ്ട്. എനിക്ക് ഇതിനെ കുറിച്ച് പറയാൻ വാക്കുകളില്ല' എന്ന് ആക്രമണത്തിന് ദൃക്‌സാക്ഷിയായ വിദ്യാർത്ഥിയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ബ്രിട്ടൻ, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ നേതാക്കൾ റഷ്യൻ ആക്രമണത്തെ അപലപിച്ചു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇരകൾക്ക് അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും ഈ യുദ്ധം അവസാനിപ്പിക്കാൻ ഇത്രയധികം സമയവും പരിശ്രമവും ചെലവഴിക്കുന്നതിന്റെ ദുരന്ത ഓർമ്മപ്പെടുത്തലാണ് ഈ ആക്രമണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപിനോട് ഉടൻ യുക്രൈൻ സന്ദർശിക്കാൻ സെലൻസ്‌കി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 'നശിപ്പിക്കപ്പെട്ട ഇടങ്ങളും, മരിച്ചവരെയും, സാധാരണക്കാരെയും, യോദ്ധാക്കളെയും, ആശുപത്രികളെയും, ദേവാലയങ്ങളെയും, കുട്ടികളെയും കാണാൻ ദയവായി വരൂ' എന്നായിരുന്നു യുക്രൈൻ പ്രസിഡന്റ് ആവശ്യപ്പെട്ടത്.
അതേസമയം, ഞായറാഴ്‌ച വൈകീട്ട് കരിങ്കടൽ തുറമുഖ നഗരമായ ഒഡെസയിൽ നടന്ന മറ്റൊരു റഷ്യൻ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. ഒരു മെഡിക്കൽ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. സെലെൻസ്‌കിയുടെ ജന്മനാടും കിഴക്കും തെക്കും കരയുദ്ധത്തിന്റെ മുൻനിരകളിൽ നിന്ന് വളരെ അകലെയുമുള്ള മധ്യ യുക്രേനിയൻ നഗരമായ ക്രിവി റിഹിൽ നേരത്തെ നടന്ന വ്യോമാക്രമണത്തിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications