വിരട്ടലൊന്നും വേണ്ടെന്ന് യുഎസിനോട് റഷ്യയുടെ മുന്നറിയിപ്പ്; 'ഇന്ത്യയും ചൈനയും പുതിയ വിപണി തേടി പോവും'
മോസ്‌കോ: തീരുവ വിഷയത്തിൽ ഇതുവരെയും വിട്ടുവീഴ്‌ചയ്ക്ക് തയ്യാറാവാത്ത യുഎസിന് മുന്നറിയിപ്പുമായി റഷ്യ വീണ്ടും രംഗത്ത്. ഇന്ത്യയെയും ചൈനയെയും പോലുള്ള പുരാതന നാഗരികതകൾ ആരുടെയും അന്ത്യശാസനങ്ങൾക്ക് വഴങ്ങില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് യുഎസിനെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു. മാറുന്ന ആഗോള വ്യാപാര പരിതസ്ഥികൾ വ്യക്തമാക്കി കൊണ്ടാണ് ലാവ്‌റോവ് ഇക്കാര്യം സൂചിപ്പിച്ചത്.
റഷ്യയിലെ പ്രധാന ചാനലായ 1 ടിവിയുടെ 'ദി ഗ്രേറ്റ് ഗെയിം' പരിപാടിയിൽ സംസാരിക്കവെ, റഷ്യൻ ഊർജ്ജ വാങ്ങലുകൾ നിർത്തലാക്കാനുള്ള യുഎസിന്റെ സമ്മർദ്ദം ഈ രാജ്യങ്ങളെ പുതിയ ഊർജ്ജ വിപണികളും പുതിയ വിഭവങ്ങളും തേടാനും കൂടുതൽ പണം നൽകാനും നിർബന്ധിതരാക്കുകയേയുള്ളൂവെന്ന് സെർജി ലാവ്‌റോവ് ചൂണ്ടിക്കാട്ടി.

യുക്രൈൻ-റഷ്യ യുദ്ധത്തിനിടയിൽ മോസ്കോയിൽ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്ക് മേലുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ കടുത്ത വിമർശനത്തിന് പിന്നാലെയാണ് റഷ്യൻ വിദേശകാര്യ മന്ത്രിയുടെ പരാമർശം. ഇന്ത്യയുടെ വ്യാപാര പങ്കാളി എന്ന നിലയിൽ റഷ്യയുമായുള്ള ബന്ധത്തിൽ ഒരു തരത്തിലുള്ള വിള്ളലും വീഴ്ത്താൻ യുഎസ് നീക്കത്തിന് കഴിഞ്ഞിരുന്നില്ല.
ചൈനയും ഇന്ത്യയും പുരാതന നാഗരികതകളാണ്, ഈ ഭാഷയിൽ അവരുമായി സംസാരിക്കുമ്പോൾ അതൊരിക്കലും നിങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കില്ല. ഒന്നുകിൽ എനിക്ക് ഇഷ്‌ടപ്പെടാത്തത് ചെയ്യുന്നത് നിർത്തുക, അല്ലെങ്കിൽ ഞാൻ നിങ്ങളുടെ മേൽ തീരുവ ചുമത്തും എന്നുള്ള ഭീഷണിയാനും അവിടെ വിലപ്പോവില്ല; ലാവ്‌റോവ് പറയുന്നു.
'ഇത് ആ രാജ്യങ്ങളുടെ സാമ്പത്തിക ക്ഷേമത്തെ ദുർബലപ്പെടുത്തുന്നു എന്നതിന് പുറമേ, അത് അവർക്ക് വളരെ ഗുരുതരമായ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്നു, പുതിയ വിപണികൾ, പുതിയ ഊർജ്ജ വിതരണ സ്രോതസുകൾ എന്നിവ തേടാൻ അവരെ നിർബന്ധിതരാക്കുന്നു, ഉയർന്ന വില നൽകാൻ അവരെ നിർബന്ധിതരാക്കുന്നു. എന്നാൽ ഇതിനപ്പുറം, ഒരുപക്ഷേ ഇതിലും പ്രധാനമായി, ഈ സമീപനത്തിനെതിരെ ഒരു ധാർമ്മികവും രാഷ്ട്രീയവുമായ എതിർപ്പ് കൂടിയുണ്ട്' അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിക്‌സ് കൂട്ടായ്‌മ ശക്തിപ്പെടുത്തി ഇന്ത്യ-യുഎസ്-ചൈന ത്രികക്ഷി സഖ്യം കൂടുതൽ കരുത്താർജ്ജിക്കണം എന്ന ആഹ്വാനമാണ് ലെവ്‌റോവിന്റെ വാക്കുകളിൽ നിന്ന് പ്രകടമാവുന്നത് എന്ന് ചിലർ വിലയിരുത്തുന്നു. അടുത്തകാലത്തായി ഈ കൂട്ടായ്‌മയുടെ പുരോഗതിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വലിയ രീതിയിൽ അസ്വസ്ഥത പുലർത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് തീരുവയുടെ കാര്യത്തിലെ കടുംപിടിത്തവും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയും യുഎസും ഒരു ഇടക്കാല വ്യാപാര കരാറിനായി ചർച്ചകൾ നടത്തിവരികയാണ് എന്നിട്ടും അതിൽ അന്തിമ തീരുമാനം ആയിട്ടില്ല. ഉയർന്ന തീരുവ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു ഇടക്കാല ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ പ്രതീക്ഷകൾ നിലനിന്നിട്ടും ഡൊണാൾഡ് ട്രംപ് ജൂലൈയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു.
അതിന് പുറമെയാണ് വീണ്ടും റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ അധിക തീരുവയായി 25 ശതമാനം കൂടി ചുമത്താൻ യുഎസ് തീരുമാനിച്ചത്. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധം വഷളായത്. അത്തരത്തിൽ ഭിന്നതയുടെ ദിനങ്ങൾ കടന്ന് ഇപ്പോൾ ഇന്ത്യയും യുഎസും പഴയത് പോലെ ഇടക്കാല വ്യാപാര കരാറിനായി അഹോരാത്രം പ്രയത്നിക്കുകയാണ്. ആ വേളയിലാണ് എരിതീയിൽ എണ്ണയൊഴിക്കുന്ന റഷ്യയുടെ വാക്കുകൾ വരുന്നത്.












Click it and Unblock the Notifications