ഹൂത്തികള്‍ക്ക് മുന്നില്‍ സമാധാന ചര്‍ച്ചയുമായി സൗദി....ബ്രിഗേഡിയര്‍ മൂസയെ പുറത്താക്കി!!
റിയാദ്: യെമനിലെ സംഘര്‍ഷങ്ങള്‍ ഗള്‍ഫ് മേഖലയെ മൊത്തം തകര്‍ക്കുന്ന രീതിയിലേക്ക് വളരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ നിലപാട് മയപ്പെടുത്തുന്നു. ഹൂത്തികളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് സൗദി. അതേസമയം അരാംകോ ആക്രമണം ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച്ചയായിട്ടാണ് സൗദി വിലയിരുത്തുന്നത്. ഇതാണ് സമാധാന ചര്‍ച്ചയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ഹൂത്തികള്‍ക്ക് അല്‍ഖ്വായിദ, ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സൗദി ആരോപിക്കുന്നുണ്ട്. യെമനില്‍ വെടിനിര്‍ത്തലിന് ഇരു വിഭാഗങ്ങളും തയ്യാറാവുമെന്നും സൂചനയുണ്ട്. ഇറാനുമായി സമാധാന ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കാന്‍ പോകുന്നതിനിടെയാണ് സൗദി ഹൂത്തികളെയും സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നത്. അരാംകോ ആക്രമണം വിചാരിച്ചതിലും വലിയ നഷ്ടം സൗദിക്കുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.

രണ്ട് ബില്യണിന്റെ നഷ്ടം
ഹൂത്തികള്‍ സൗദിക്ക് നേരെ വീണ്ടും ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നഷ്ടങ്ങളുടെ കണക്കാണ് സൗദി പരിശോധിക്കുന്നത്. അരാംകോയിലെ ആക്രമണത്തില്‍ രണ്ട് ബില്യണിന്റെ നഷ്ടമാണ് സൗദിക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് പുറത്തുവന്നത്. ഉല്‍പ്പാദനത്തില്‍ 1.3 മില്യണ്‍ ബാരലിന്റെ കുറവാണ് ദിവസവും ഉണ്ടായിരുന്നത്. നേരത്തെ ഒപെക്കിനോട് വ്യത്യസ്ത കണക്കുകളായിരുന്നു സൗദി പറഞ്ഞിരുന്നത്.

വിശ്വാസ്യത കുറയുന്നു
എണ്ണ വ്യാപാരത്തില്‍ സൗദിക്ക് പിഴയ്ക്കുന്നു എന്നാണ് അന്താരാഷ്ട്ര വ്യാപാര മേഖലയില്‍ നിന്നുള്ള വിമര്‍ശനം. ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും സാധിച്ചിട്ടില്ല. ഇത്രയും നാള്‍ എണ്ണ വ്യാപാരത്തില്‍ ഉണ്ടായിരുന്ന മേല്‍ക്കെ സൗദിക്ക് നഷ്ടപ്പെടുന്നു എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് മറികടക്കാനായി സൗദിക്ക് മുന്നിലുള്ള വഴിയാണ് സമാധാന ഉടമ്പടി. ഹൂത്തികള്‍ ഇനിയൊരു ആക്രമണം നടത്തിയാല്‍ എണ്ണ സംഭരണ ശാലകളുടെ പ്രവര്‍ത്തനം താളം തെറ്റും. അതോടെ വിപണി ഇറാനെ കേന്ദ്രീകരിച്ചാവും നടക്കുക.

ഹൂത്തികള്‍ക്ക് മുന്നില്‍ പച്ചക്കൊടി
ഹൂത്തികള്‍ക്ക് മുന്നില്‍ രണ്ട് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് സമാധാന ചര്‍ച്ചയുമായി സൗദി എത്തുന്നത്. അരാംകോ ആക്രമണം തന്നെയാണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ 20ന് സൗദിക്കെതിരെയുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഹൂത്തികള്‍ പറഞ്ഞിരുന്നു. അതേസമയം യെമനിലെ ആക്രണങ്ങള്‍ക്ക് തിരിച്ചടിയാണ് എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് നേരെ നടന്നതെന്നാണ് ഹൂത്തികളുടെ വിശദീകരണം.

കാരണം രണ്ട്
ഹൂത്തികളുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ പ്രധാന കാരണം അറബ് സഖ്യത്തിലെ പ്രധാന രാജ്യമായ യുഎഇയുടെ പിന്‍മാറ്റമാണ്. യെമനില്‍ നിന്ന് സൈനിക സാന്നിധ്യം കുറയ്ക്കുകയാണെന്ന് നേരത്തെ തന്നെ യുഎഇ പറഞ്ഞിരുന്നു. അമേരിക്കയും ഇതിന് തയ്യാറാവുന്നു എന്നാണ് സൂചന. സൗദി ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സനാ അടക്കമുള്ള നാല് നഗരങ്ങളില്‍ ആക്രമണം നടത്തുന്നത് അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 300 തടവുകാരെ ഹൂത്തികള്‍ മോചിപ്പിച്ചിരുന്നു.

സഹായങ്ങള്‍ ഇങ്ങനെ
ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖത്തേക്ക് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനുള്ള ഉപരോധം സൗദി സഖ്യം പിന്‍വലിക്കും. സനായിലെ വിമാനത്താവളം വിമതര്‍ക്ക് ഉപയോഗിക്കാനുള്ള അവസരവും നല്‍കും. ഇത് പരിക്കേറ്റവരെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് ഉപകരിക്കും. അതേസമയം ഇന്ധന ഇറക്കുമതിക്കുണ്ടായിരുന്ന വിലക്ക് കാരണം ഭക്ഷണ സാധനങ്ങളുടെ വില കുതിച്ച് ഉയര്‍ന്നിരുന്നു. പല കുടുംബങ്ങളും പട്ടിണിയിലേക്ക് തള്ളിവിട്ടത് ഈ നീക്കമായിരുന്നു.

ബ്രിഗേഡിയറെ പുറത്താക്കി
അരാംകോ ആക്രമണം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ നന്നായി ബാധിച്ചിരിക്കുകയാണ്. നജ്‌റാന്‍ മേഖലയിലെ സംയുക്ത ആക്രമണങ്ങളുടെ കമാന്‍ഡറായ ബ്രിഗേഡിയര്‍ ജനറല്‍ മൂസ ബിന്‍ ദാഹര്‍ ബലാവിയെ സൗദി പുറത്താക്കിയിരിക്കുകയാണ്. അടുത്തിടെ നടന്ന ഹൂത്തികളുടെ രണ്ട് ആക്രമണങ്ങളെ തുടര്‍ന്നാണ് നടപടി. അതേസമയം ഈ റിപ്പോര്‍ട്ടുകള്‍ക്ക് സൗദിയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല. കൂലിപ്പടയാളികളെ ഹൂത്തികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാക്കി പേരെടുത്ത ബ്രിഗേഡിയര്‍ ജനറലാണ് ബലാവി.












Click it and Unblock the Notifications