ഇന്ത്യയിലെ യുഎസ് അംബാസഡറായി സെർജിയോ ഗോറിനെ തിരഞ്ഞെടുത്തു; വരുന്നത് ട്രംപിന്റെ വിശ്വസ്‌തൻ
ന്യൂയോർക്ക്: ഇന്ത്യയിലെ യുഎസ് അംബാസിഡറായി സെർജിയോ ഗോർ എത്തും. വൈറ്റ് ഹൗസ് പേഴ്‌സണൽ ഡയറക്‌ടർ കൂടിയായ സെർജിയോ ഗോറിനെ ഇന്ത്യയിലെ അടുത്ത അംബാസഡറായും ദക്ഷിണ, മധ്യേഷ്യൻ കാര്യങ്ങളുടെ പ്രത്യേക ദൂതനായും നിയമിക്കുന്നതായാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ്-ഇന്ത്യ തീരുവ തർക്കം ഇതുവരെ അവസാനിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് ഇത് ചർച്ചയാവുന്നത്.
'സെർജിയോ ഗോറിനെ റിപ്പബ്ലിക് ഓഫ് ഇന്ത്യയിലേക്കുള്ള അടുത്ത യുണൈറ്റഡ് സ്‌റ്റേറ്റ്സ് അംബാസഡറായും ദക്ഷിണ, മധ്യേഷ്യൻ കാര്യങ്ങളുടെ പ്രത്യേക ദൂതനായും സ്ഥാനക്കയറ്റം നൽകുന്നതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സെർജിയോയും അദ്ദേഹത്തിന്റെ സംഘവും നമ്മുടെ ഫെഡറൽ ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളിലുമായി ഏകദേശം 4000 അമേരിക്ക ഫസ്‌റ്റ് പാട്രിയറ്റുകളെ റെക്കോർഡ് സമയത്ത് നിയമിച്ചു- ഞങ്ങളുടെ വകുപ്പുകളും ഏജൻസികളും 95 ശതമാനത്തിലധികം നിറഞ്ഞു' ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

ഡൊണാൾഡ് ട്രംപ് ജൂനിയറുമായി ചേർന്ന് വിന്നിംഗ് ടീം പബ്ലിഷിംഗ് സ്ഥാപിച്ച ഗോർ, പ്രസിഡന്റിന്റെ രണ്ട് പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് മുതൽ ട്രംപിന്റെ പ്രചാരണങ്ങളെ പിന്തുണയ്ക്കുന്ന ഏറ്റവും വലിയ സൂപ്പർ പിഎസികളിൽ ഒന്ന് നടത്തുന്നത് വരെ ട്രംപ് കുടുംബത്തിന്റെ പദ്ധതികളിൽ പോലും ആഴത്തിൽ ഇടപെട്ടിട്ടുള്ള വ്യക്തിയാണ്.
'സെർജിയോ ഒരു മികച്ച സുഹൃത്താണ്, വർഷങ്ങളായി അദ്ദേഹം എന്റെ കൂടെയുണ്ട്. എന്റെ ചരിത്രപരമായ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു, എന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു, ഞങ്ങളുടെ പ്രസ്ഥാനത്തെ പിന്തുണച്ച ഏറ്റവും വലിയ സൂപ്പർ പിഎസികളിൽ ഒന്ന് നടത്തി' ട്രംപ് പറയുന്നു.
ഇന്ത്യയിൽ ഗോറിനെ എന്തിനാണ് അയക്കുന്നതെന്നും പ്രസിഡന്റ് എടുത്തുപറഞ്ഞു. 'ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശത്തിന്, എന്റെ അജണ്ട നിറവേറ്റാനും അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ സഹായിക്കാനും എനിക്ക് പൂർണ്ണമായും വിശ്വസിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. സെർജിയോ ഒരു അത്ഭുതകരമായ അംബാസഡറാകും. അഭിനന്ദനങ്ങൾ സെർജിയോ!' എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
ഇന്ത്യയിലെ അടുത്ത യുഎസ് അംബാസഡറായും ദക്ഷിണ, മധ്യേഷ്യൻ കാര്യങ്ങളുടെ പ്രത്യേക ദൂതനായും നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് ശേഷം ഗോറും തന്റെ നന്ദി അറിയിച്ചു. 'ഈ ഭരണകൂടത്തിന്റെ മഹത്തായ പ്രവർത്തനത്തിലൂടെ അമേരിക്കൻ ജനതയെ സേവിക്കുന്നതിനേക്കാൾ അഭിമാനകരമായ മറ്റൊന്നില്ല എനിക്ക്. അമേരിക്കയെ പ്രതിനിധീകരിക്കുന്നത് എന്റെ ജീവിതത്തിലെ ഒരു ബഹുമതിയായിരിക്കും' അദ്ദേഹം അറിയിച്ചു.
രാഷ്ട്രീയത്തിനപ്പുറം, ട്രംപ് കുടുംബവുമായി ഗോറിന് അടുത്ത ബന്ധമുണ്ട്. പ്രസിഡന്റിന്റെ രണ്ട് പുസ്‌തങ്ങളുടെ പിന്നിലുള്ള പ്രസാധക സ്ഥാപനമായ വിന്നിംഗ് ടീം പബ്ലിഷിംഗ് ഡൊണാൾഡ് ട്രംപ് ജൂനിയറുമായി ചേർന്ന് അദ്ദേഹം സ്ഥാപിച്ചതാണ്. ഇന്ത്യൻ അംബാസിഡറായുള്ള നിയമനം സെനറ്റ് അംഗീകരിക്കുന്നതുവരെ ഗോർ തന്റെ നിലവിലെ വൈറ്റ് ഹൗസിലെ ചുമതലയിൽ അദ്ദേഹം തുടരും.
ഇന്ത്യ-യുഎസ് ബന്ധത്തിനെ എങ്ങനെ സ്വാധീനിക്കും?
നിലവിലെ കലുഷിതമായ സാഹചര്യങ്ങൾ ഗോറിന്റെ വരവ് ഏത് രീതിയിൽ പ്രതിഫലിക്കുമെന്നത് കണ്ടറിയണം. കാരണം ട്രംപ് ഇന്ത്യയ്ക്ക് എതിരെ യാതൊരു വിട്ടുവീഴ്‌ചയ്ക്കും തയ്യാറല്ല എന്നതാണ്. അങ്ങനെ വരുമ്പോൾ ട്രംപിന്റെ ഏറ്റവും വിശ്വസ്‌തനായ ഗോർ അക്കാര്യത്തിൽ ഇതേ നിലപാട് തന്നെയാവും പിന്തുടരുക. തീരുവ നയത്തിൽ ഉൾപ്പടെ യുഎസ് നയത്തിൽ കാര്യമായ മാറ്റമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, എന്നാൽ ഗോർ വന്നാലും തൽസ്ഥിതി തുടരാനാണ് സാധ്യത.
പ്രത്യേകിച്ച് യുക്രൈൻ വിഷയത്തിൽ റഷ്യ ഒരു കരയ്ക്ക് അടുക്കുന്നത് വരെ ഇന്ത്യയ്ക്ക് മേൽ തീരുവ സമ്മർദ്ദം നിലനിർത്താൻ തന്നെയാവും യുഎസ് ശ്രമിക്കുക. ഇന്ത്യയിൽ ഉൾപ്പെടെ ഏഷ്യൻ മേഖലയിൽ ട്രംപിന്റെ നയങ്ങൾ കൃത്യമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാവും സെർജിയോ ഗോർ എത്തുന്നതും.












Click it and Unblock the Notifications