ഇസ്രായേലിൽ അൽ ജസീറയ്ക്ക് പൂട്ടുവീഴുന്നു; പ്രവർത്തനം നിർത്തുന്നതിന് വോട്ട് ചെയ്‌ത് നെതന്യാഹു സർക്കാർ
ന്യൂഡൽഹി: ഇസ്രായേലിൽ അൽ ജസീറ ചാനലിന്റെ പ്രവർത്തനങ്ങൾക്ക് പൂട്ടുവീണേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് നെതന്യാഹു സർക്കാർ ഇസ്രയേലിലെ അൽ ജസീറയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഏകകണ്ഠമായി വോട്ട് ചെയ്‌തുവെന്നാണ് സർക്കാർ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്ത് ചാനലിന്റെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും.
ഗാസയിൽ മാസങ്ങൾ നീണ്ടുനിക്കുന്ന യുദ്ധത്തിന്റെ സാഹചര്യത്തിൽ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കപ്പെടുന്ന വിദേശ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനികളെ ഇസ്രായേലിൽ താൽക്കാലികമായി അടച്ചുപൂട്ടാൻ അനുവദിക്കുന്ന നിയമം പാർലമെൻ്റ് പാസാക്കിയതിന് തൊട്ട് പിന്നാലെയാണ് ഞായറാഴ്‌ച ക്യാബിനറ്റ് വോട്ടെടുപ്പ് നടത്തിയത്.

ശേഷം പ്രധാനമന്ത്രി നെതന്യാഹു തന്നെയാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. "എന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏകകണ്ഠമായി തീരുമാനിച്ചു കഴിഞ്ഞു: ഇസ്രായേലിൽ അൽ ജസീറ അടച്ചുപൂട്ടും," അദ്ദേഹം ഹീബ്രു ഭാഷയിൽ കുറിച്ച ട്വീറ്റിൽ പറയുന്നു. എന്നാൽ ചാനലിന് എതിരായ നടപടി താൽക്കാലികമാണോ സ്ഥിരമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
നേരത്തെ തന്നെ തുടരുന്ന അൽ ജസീറയുമായുള്ള ഇസ്രയേലിന്റെ ശീതയുദ്ധത്തിലെ പുതിയ ഒരേടാണ് ഈ അടച്ചുപൂട്ടൽ തീരുമാനം. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഖത്തറാണ് ചാനലിനെ ഫണ്ട് ചെയ്യുന്നത്. എന്നാൽ പുതിയ തീരുമാനം ഖത്തറുമായി നേരിട്ടുള്ള പോരിനുള്ള പുറപ്പാടാണോ എന്ന കാര്യത്തിൽ ഉറപ്പില്ല.
ഹമാസുമായി ചേർന്ന് തങ്ങൾക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നവരാണ് അൽ ജസീറ എന്നാണ് ഇസ്രായേൽ നിരന്തരം ആരോപിക്കുന്നത്. എന്നാൽ അൽ ജസീറയാവട്ടെ ഇസ്രയേലിന്റെ ഈ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയും സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയുമാണ് ചെയ്‌തിരുന്നത്.
അതേസമയം, ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം രക്തരൂക്ഷിതമായ കലാപത്തിന്റെ ദൃശ്യങ്ങളും, യുദ്ധത്തിന്റെ കാഴ്‌ചകളും ഒക്കെ നിരന്തരം പുറത്തുവിട്ടു കൊണ്ടിരിക്കുന്ന ചാനലാണ് അൽ ജസീറ. ഇതാണ് ഇസ്രയേലിനെ പലപ്പോഴും ചൊടിപ്പിക്കുന്നത്. അതുകൊണ്ടാണ് മന്ത്രിസഭ ഒന്നാകെ ഒരു തീരുമാനം എടുത്ത് അവരുടെ പ്രവർത്തനം രാജ്യത്ത് നിർത്താൻ ഒരുങ്ങുന്നതും.
അതേസമയം, പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ എടുത്ത ഇസ്രായേൽ ഹമാസ് യുദ്ധ കെടുതികൾക്ക് ഇതുവരെ അറുതി ആയിട്ടില്ല. പശ്ചിമേഷ്യയിൽ ഏത് നിമിഷവും പൊട്ടിപുറപ്പെടാവുന്ന സംഘർഷ സാധ്യതകൾ കൂടുകയല്ലാതെ കുറഞ്ഞിട്ടുമില്ല. അടുത്തിടെ ഇറാനുമായി ഇസ്രായേൽ നേരിട്ട് ഏറ്റുമുട്ടുന്ന ഘട്ടം വരെ എത്തിയെങ്കിലും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.












Click it and Unblock the Notifications