കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഐഎസ് തലവന്റെ മകന്‍ സിറിയയില്‍ കൊല്ലപ്പെട്ടു?
ദമസ്‌കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മകന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഐ.എസ് അനുകൂല വെബ്‌സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നത്. ഇളയ മകന്‍ ഹുദൈഫ അല്‍ ബദ്‌രിയാണ് സിറിയന്‍-റഷ്യന്‍ സംയുക്ത സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മധ്യ ഹുംസിലുണ്ടായ പോരാട്ടത്തിലാണ് സംഭവം. എന്നാല്‍ എപ്പോഴാണ് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതിനെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. ഒരു റൈഫിളുമേന്തി നില്‍ക്കുന്ന കൗമാരക്കാരന്റെ ചിത്രം സഹിതമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഐ.എസ്സിന്റെ പ്രധാന പോരാളികളിലൊരാളായിരുന്നു അദ്ദേഹമെന്നും വാര്‍ത്തയില്‍ പറയുന്നു.
ഐ.എസ് തലവന്‍ ബഗ്ദാദി പലപ്പോഴും കൊല്ലപ്പെടുകയോ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയോ ചെയ്തതായി ഇടയ്ക്കിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇവ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ബഗ്ദാദി സിറിയ-ഇറാഖ് അതിര്‍ത്തിയിലെവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന് കരുതുന്നവരാണ് ഏറെയും. ഇറാഖിന്റെയും സിറിയയുടെ ഭാഗങ്ങള്‍ മിന്നലാക്രമണത്തിലൂടെ പിടിച്ചടക്കിയ ഐ.എസ് തലവന്റെ കുടുംബത്തെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും എന്ന് പറയപ്പെടുന്ന രണ്ട് പേര്‍ 2014ല്‍ ലബനാനില്‍ പിടിയിലായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സിറിയയുടെയും ഇറാഖിന്റെയും ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിച്ചിരുന്ന ഇസ്ലാമിക് സ്റ്റേറ്റ്, കഴിഞ്ഞ വര്‍ഷം വന്‍ തിരിച്ചടികള്‍ ഏല്‍ക്കേണ്ടിവന്നിരുന്നു. ഇറാഖില്‍ അമേരിക്കയുടെയും സിറിയയില്‍ റഷ്യയുടെയും പിന്തുണയോടെ നടന്ന ആക്രമണത്തില്‍ പിടിച്ചടിക്കിയ പ്രദേശങ്ങള്‍ ഓരോന്നോരോന്നായി അവര്‍ക്ക് നഷ്ടമായി. ആയിരക്കണക്കിന് ഐ.എസ്സുകാര്‍ കൊല്ലപ്പെടുകയോ പിടിയിലാവുകയോ ചെയ്തു. നിരവധി പേര്‍ സിറിയ-ഇറാഖ് അതിര്‍ത്തിയിലെ വിശാലമായ മരുഭൂമിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
Comments
English summary
son of abubakr al baghdhadi killed