ഇറാൻ വിഷയത്തിൽ യുഎസ് പ്രതിനിധികളുടെ പാക് സന്ദർശനം റദ്ദാക്കി ട്രംപ്; 'അവർക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാം'
ന്യൂയോർക്ക്: ഇറാൻ വിഷയത്തിൽ ചർച്ച നടത്താനായി നിശ്ചയിച്ച സമാധാന ദൂതന്മാരുടെ പാകിസ്ഥാൻ സന്ദർശനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ഇത് നിലവിലുള്ള വെടിനിർത്തൽ ശ്രമങ്ങൾക്ക് അനിശ്ചിതത്വം വർധിപ്പിക്കുന്ന നീക്കമായാണ് വിലയിരുത്തൽ. വൈറ്റ് ഹൗസ് നേരത്തെ സ്ഥിരീകരിച്ചിട്ടും, ജാരെഡ് കുഷ്‌ണറും സ്‌റ്റീവ് വിറ്റ്‌കോഫും ഇറാൻ പ്രതിനിധികളുമായി ചർച്ചകൾക്ക് ഇസ്ലാമാബാദിലേക്ക് പോകില്ലെന്നാണ് ട്രംപ് അറിയിച്ചത്.
ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. തന്റെ ടീം ഒന്നും സംസാരിക്കാതെ ചുറ്റിപ്പറ്റിയിരിക്കാൻ മാത്രം 18 മണിക്കൂർ വിമാനയാത്ര നടത്താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'എല്ലാ സാധ്യതകളും ഞങ്ങളുടെ പക്കലുണ്ട്. അവർക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങളെ വിളിക്കാം' എന്നായിരുന്നു ഇറാൻ പ്രതിനിധികളെ ഉദ്ദേശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തത്.

ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ച്ചി ഇസ്ലാമാബാദിൽ നിന്ന് മടങ്ങിയ ഉടൻ ഈ തീരുമാനമെത്തിയിരുന്നു. പാകിസ്ഥാൻ നേതൃത്വവുമായി വെള്ളിയാഴ്‌ച ചർച്ച നടത്തിയ ശേഷം, യുഎസ് സംഘം എത്തുംമുമ്പ് അറഖ്ച്ചി മടങ്ങിയിരുന്നു. യുഎസുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്നും പാകിസ്ഥാനുമായുള്ള കൂടിക്കാഴ്‌ചകൾക്കാണ് ഊന്നൽ നൽകുന്നതെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു.
പിന്നാലെ തന്റെ പാകിസ്ഥാൻ സന്ദർശനം വളരെ ഫലപ്രദമായിരുന്നെന്ന് അറഖ്ച്ചി എക്‌സിൽ കുറിച്ചു. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ ഒരു പ്രായോഗിക ചട്ടക്കൂട് ഇറാൻ പങ്കുവെച്ചുവെന്നും, എന്നാൽ നയതന്ത്രത്തിൽ യുഎസിന് ഗൗരവമുണ്ടോ എന്ന് കണ്ടറിയണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. നാവിക ഉപരോധം തുടരുമ്പോൾ, അമേരിക്കയുടെ ഏകപക്ഷീയ വെടിനിർത്തൽ നീട്ടൽ അർത്ഥശൂന്യം ആണെന്നും ടെഹ്റാൻ വിമർശിച്ചു.
യുഎസിനും ഇറാനും ഇടയിൽ ആഴ്‌ചകളായി പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നുണ്ട്. ഇസ്ലാമാബാദിൽ നേരത്തെ നടന്ന യുഎസ്-ഇറാൻ കൂടിക്കാഴ്‌ചകളിൽ വൈസ് പ്രസിഡന്റ് ജെഡി വാൻസ്, കുഷ്‌ണർ, വിറ്റ്കോഫ് എന്നിവർ പങ്കെടുത്തിരുന്നു. ഒരു ദുർബലമായ വെടിനിർത്തൽ ഉണ്ടായിട്ടും, യുഎസ് ഉപരോധം നീക്കുന്നതിനോ ഹോർമുസ് കടലിടുക്ക് സാധാരണ ഗതാഗതത്തിനായി തുറക്കുന്നതിനോ പൂർണ ധാരണയിൽ ഇതുവരെ എത്തിയിട്ടില്ല.
അടുത്തിടെ ഇസ്രായേൽ സൈന്യം തെക്കൻ ലെബനനിൽ ആക്രമണം നടത്തിയപ്പോൾ, ഹിസ്ബുള്ള റോക്കറ്റുകൾ തൊടുത്തുവിട്ടു തിരിച്ചടിച്ചിരുന്നു. ലെബനനിൽ വെടിനിർത്തൽ നിലനിർത്തുകയും ഉപരോധങ്ങളിൽ നിന്ന് ഇളവ് ലഭിക്കുകയും ചെയ്‌താൽ മാത്രമേ പുതിയ യുഎസ് ചർച്ചകൾക്ക് ഇറാൻ തയ്യാറാകൂവെന്നാണ് വിവരം.
നിലവിലെ സാഹചര്യത്തിൽ മാറിമറിഞ്ഞ സംഭവ വികാസങ്ങൾക്ക് ഒടുവിൽ ട്രംപ് സന്ദർശനം റദ്ദാക്കിയത് കടുത്ത നിലപാടിന്റെ സൂചന നൽകുന്നു. നേരത്തെ എനിക്ക് തിടുക്കമില്ല. സമയം എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആ നിലപാട് ഒന്നുകൂടി കടുപ്പിക്കുകയാണ് അദ്ദേഹം.
ട്രംപിന്റെ പരസ്യ പ്രസ്‌താവനകൾ നയതന്ത്രബന്ധം പൂർണമായി ഉപേക്ഷിക്കുന്നതിനു പകരം സമ്മർദ്ദതന്ത്രം എന്ന നിലയിലാണ്. ഉപരോധങ്ങൾ ലഘൂകരിക്കുകയും നാവിക ഉപരോധം അയയുകയും ചെയ്‌താൽ ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് ഇറാനും ഇപ്പോഴും സൂചന നൽകുന്നുണ്ട്. ഇതിനിടയിൽ പാകിസ്ഥാൻ ഒരു പാലമായി പ്രവർത്തിക്കുകയാണ്.












Click it and Unblock the Notifications