ദേ ട്രംപ് വീണ്ടും, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് അവകാശവാദം; ഇക്കുറി ആവർത്തിച്ചത് സെലൻസ്‌കിയോട്
ന്യൂയോർക്ക്: ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഹംഗറി റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുന്നതിനെ അദ്ദേഹം ന്യായീകരിച്ചുവെന്നതും ശ്രദ്ധേയമാണ്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ല, അവർ ഇതിനകം തന്നെ നടപടികൾ ആരംഭിച്ചു കഴിഞ്ഞു; എന്നായിരുന്നു ട്രംപ് പറഞ്ഞത്.
യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈറ്റ്ഹൗസിൽ വച്ചാണ് ഇരു രാഷ്ട്ര നേതാക്കളും നിർണായകമായ കൂടിക്കാഴ്‌ച നടത്തിയത്. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലുകൾ ഇതിനകം ഇതിനകം തന്നെ കുറച്ചിട്ടുണ്ടെന്ന് ഡൊണാൾഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നേരത്തെയും സമാനമായ അവകാശവാദം ട്രംപ് നടത്തിയിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ ഒരു ഫോൺ സംഭാഷണം നടത്തിയെന്നും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. റഷ്യയെ പ്രതിരോധത്തിൽ ആക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ നടപടി.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ മോദിയോട് ഉന്നയിച്ചതായി യുഎസ് പ്രസിഡന്റ് പറഞ്ഞിരുന്നു. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ യുദ്ധത്തിന് ധനസഹായം നൽകാൻ ഇന്ത്യയുടെ എണ്ണ വാങ്ങൽ സഹായിക്കുമെന്നാണ് വാഷിംഗ്‌ടൺ പറയുന്നത്.
ഊർജ്ജ നയത്തിലെ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും നരേന്ദ്ര മോദിയെ അടുത്ത പങ്കാളിയെന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു. 'അദ്ദേഹം എന്റെ ഒരു സുഹൃത്താണ്. ഞങ്ങൾക്ക് ഇടയിൽ മികച്ച ബന്ധമുണ്ട്' ചൈനയുമായുള്ള സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയെ വിശ്വസനീയമായ ഒരു പങ്കാളിയായി കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ട്രംപ് മറുപടി നൽകി.
ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഇക്കാര്യം ഇന്ത്യ ഇതുവരെയും അംഗീകരിച്ചിട്ടില്ല. മാത്രമല്ല വിദേശകാര്യ മന്ത്രാലയം പിന്നീട് അവകാശവാദം തള്ളിക്കളഞ്ഞു. 'ഇരു നേതാക്കളും തമ്മിൽ ഒരു ഫോൺ സംഭാഷണവും നടന്നിട്ടില്ല' എന്നായിരുന്നു മന്ത്രാലയം വ്യക്തമാക്കിയത്. എന്നിട്ടും തന്റെ അവകാശവാദം നിർബാധം തുടരുകയാണ് ട്രംപ്.
നാറ്റോ രാജ്യങ്ങൾ റഷ്യൻ ഊർജ്ജം വാങ്ങുന്നത് നിർത്തിയാൽ, നയതന്ത്രത്തിലൂടെയും താരിഫുകളിലൂടെയും യുക്രൈനിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന യുഎസ് പ്രസിഡന്റിന്റെ ആവർത്തിച്ചുള്ള നിലപാടിൽ ഏറ്റവും പുതിയതാണ് ഈ പരാമർശം. ഇന്ത്യ നാറ്റോ രാജ്യമല്ലെങ്കിൽ പോലും റഷ്യയുമായി വലിയ രീതിയിൽ വ്യാപാര-നയതന്ത്ര ബന്ധം പങ്കിടുന്ന രാജ്യമാണ്.
ഇന്ത്യയോട് ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്‌ചയ്ക്കും തയ്യാറാവാതെ ഡൊണാൾഡ് ട്രംപ് പക്ഷേ ഹംഗറിയുടെ കാര്യം വന്നപ്പോൾ നിലപാട് മാറ്റി. റഷ്യൻ ക്രൂഡോയിലിനെ വളരെയധികം ആശ്രയിക്കുന്ന നാറ്റോ അംഗമായ ഹംഗറിയുടെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സ്വരം മാറി, സഹതാപത്തിലൂന്നി ആയിരുന്നു ട്രംപിന്റെ സംസാരം.
'വർഷങ്ങളായി ഒരു പൈപ്പ്‌ലൈൻ ഉള്ളതിനാൽ ഹംഗറി ഒരു തരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അവർ ഉൾനാടൻ പ്രദേശങ്ങളാണ്- അവർക്ക് കടലില്ല. അവർക്ക് എണ്ണ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. എനിക്കത് മനസിലാകും' എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഹംഗറിയും എണ്ണയ്ക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് റഷ്യയെയാണ്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയോടുള്ള സമീപനത്തിൽ മാത്രമാണ് ട്രംപ് അയവ് വരുത്താത്തത്.
മറ്റൊരു കാര്യം എന്തെന്നാൽ നേരത്തെ ഇന്ത്യ-പാക് സംഘർഷത്തിന് അയവ് വരുത്താൻ ഇടപെട്ടത് താൻ ആണെന്നും ഇരുകൂട്ടരുടെയും ചർച്ചകളിൽ മധ്യസ്ഥത വഹിച്ചത് യുഎസ് ആണെന്നും ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. ഇന്ത്യ പലപ്പോഴും ഇതിനെ എതിർക്കുകയും ഇക്കാര്യത്തിൽ ട്രംപിനെ തള്ളുകയും ചെയ്‌തിട്ടും അതേനിലപാട് തുടർന്ന അദ്ദേഹം ആ ശൈലി തന്നെയാണ് ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ വിഷയത്തിലും സ്വീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications