ദേ ട്രംപ് വീണ്ടും; യുഎസിന് പുറത്ത് നിർമ്മിച്ച സിനിമകൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്താൻ തീരുമാനം
ന്യൂയോർക്ക്: യുഎസിനു പുറത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് 100 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മറ്റ് രാജ്യങ്ങൾ അമേരിക്കക്കാരെ ആകർഷിക്കാൻ വാഗ്‌ദാനം ചെയ്യുന്ന പ്രോത്സാഹനങ്ങൾ കാരണം യുഎസ് സിനിമാ വ്യവസായം വളരെ വേഗത്തിൽ മരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇതോടെ സിനിമകൾ യുഎസിൽ റിലീസ് ചെയ്യാൻ ചിലവേറും.
'ഇത് മറ്റ് രാജ്യങ്ങളുടെ സംഘടിത ശ്രമമാണ്, അതിനാൽ തന്നെ ഒരു ദേശീയ സുരക്ഷാ ഭീഷണിയാണ്. മറ്റെല്ലാറ്റിനും പുറമേ, ഇതൊരു സന്ദേശവും പ്രചാരണവുമാണ്' ട്രംപ് ട്രൂത്ത് സോഷ്യൽ എന്ന സമൂഹ മാധ്യമത്തിലെ പോസ്‌റ്റിൽ വ്യക്തമാക്കി. തീരുമാനം നടപ്പാക്കുന്നത് ഒട്ടും വൈകില്ലെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകളിൽ നിന്ന് മനസിലാവുന്നത്.

വിദേശത്ത് നിർമ്മിക്കുന്ന ശേഷം യുഎസിലേക്ക് പ്രദർശനത്തിന് അയക്കുന്ന എല്ലാ സിനിമകൾക്കും 100 ശതമാനം തീരുവ ചുമത്തുന്നതിനുള്ള പ്രക്രിയ ഉടൻ ആരംഭിക്കാൻ വാണിജ്യ വകുപ്പ് പോലുള്ള പ്രധാന യുഎസ് സർക്കാർ ഏജൻസികൾക്ക് അധികാരം നൽകുന്നതായി ട്രംപ് പറഞ്ഞു. അമേരിക്കയിൽ നിർമ്മിച്ച സിനിമകളാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നികും ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയിട്ടില്ല. നടപ്പിലാക്കൽ സംബന്ധിച്ച് ലുട്‌നിക്കോ ട്രംപോ ഒരു വിശദാംശവും നൽകിയില്ല. വിദേശത്ത് സിനിമകൾ നിർമ്മിക്കുന്ന വിദേശ അല്ലെങ്കിൽ അമേരിക്കൻ നിർമ്മാണ കമ്പനികളെ ഈ നീക്കം ലക്ഷ്യമിടുന്നുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേഖലയിലെ സിനിമ നിർമ്മാണം നിരീക്ഷിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായ ഫിലിംഎൽഎയുടെ കണക്കനുസരിച്ച്, കഴിഞ്ഞ ദശകത്തിൽ ലോസ് ഏഞ്ചൽസിലെ ചലച്ചിത്ര, ടെലിവിഷൻ നിർമ്മാണം ഏകദേശം 40 ശതമാനത്തോളം കുറവാണു രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് ട്രംപ് ഇത്തരമൊരു നീക്കത്തിന് തുനിഞ്ഞതെന്നാണ് വിവരം.
അതേസമയം, ലോകമെമ്പാടുമുള്ള സർക്കാരുകൾ ഉൽപാദനത്തെ ആകർഷിക്കുന്നതിനായി കൂടുതൽ ഉദാരമായ നികുതി ക്രെഡിറ്റുകളും ക്യാഷ് റിബേറ്റുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്, കൂടാതെ 2025 ൽ ആഗോളതലത്തിൽ കണ്ടന്റ് നിർമ്മിക്കുന്നതിനായി ആമ്പിയർ അനാലിസിസ് പ്രവചിക്കുന്ന 248 ബില്യൺ ഡോളറിന്റെ വലിയൊരു പങ്ക് ഈ രാജ്യങ്ങൾ പിടിച്ചടക്കുകയും ചെയ്‌തിട്ടുണ്ട്.
ട്രംപിന്റെ വിദേശ സിനിമകളുടെ തീരുവ നയം വിനാശകരമാകുമെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്‌റ്റഡീസിലെ സീനിയർ ഫെലോ ആയ മുൻ സീനിയർ കൊമേഴ്‌സ് ഉദ്യോഗസ്ഥൻ വില്യം റെയ്ൻഷിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ നഷ്‍ടമാവും ഹോളിവുഡിന് ഉൾപ്പെടെ ഉണ്ടാവുക എന്ന സന്ദേശമാണ് പല വിദഗ്‌ധരും നൽകുന്നത്. അത് പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും എന്നാണ് വിലയിരുത്തൽ.
' ഇത്തരം പ്രതികാര നടപടികൾ ഒക്കെയും സിനിമാ നമ്മുടെ വ്യവസായത്തെ ഇല്ലാതാക്കും. നമുക്ക് നേടുന്നതിനേക്കാൾ നഷ്‌ടപ്പെടാൻ ഏറെയുണ്ട്' അദ്ദേഹം പറഞ്ഞു, സിനിമകൾക്കായി ഒരു ദേശീയ സുരക്ഷാ അല്ലെങ്കിൽ ദേശീയ അടിയന്തര കേസ് ഉണ്ടാക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാന അഭിപ്രായമാണ് കൂടുതൽ വിദഗ്‌ധർ പങ്കുവയ്ക്കുന്നത്.
അതേസമയം, ചൈനയുമായി ഒരു തുറന്ന വ്യാപാര യുദ്ധം ആരംഭിക്കുകയും ആഗോള തീരുവകൾ ഏർപ്പെടുത്തുകയും ചെയ്‌തതിന് ശേഷമാണ് ട്രംപിന്റെ പുതിയ നീക്കം. ഇത് വിപണികളെ ഇളക്കിമറിക്കുകയും യുഎസിൽ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമാവുകയും ചെയ്‌തിരുന്നു. എന്നാൽ അതിൽ നിന്നും പാഠം ഉൾക്കൊള്ളാതെയാണ് ട്രംപ് വീണ്ടും തീരുവ നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.












Click it and Unblock the Notifications