പാകിസ്ഥാനുമായി എണ്ണ ശേഖരം വികസിപ്പിക്കാൻ പങ്കാളിത്തം പ്രഖ്യാപിച്ച് ട്രംപ്; നീക്കം ഇന്ത്യയെ പിടിച്ചു കെട്ടാൻ?
ന്യൂയോർക്ക്: ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും അധിക പിഴയും പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്ഥാനുമായി എണ്ണ ശേഖരം വികസിപ്പിക്കാനുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ട നിർണായക വ്യാപാര കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏതെങ്കിലും ഒരു കാലത്ത് പാകിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ വിറ്റേക്കുമെന്ന പ്രസ്‌താവനയും ട്രംപ് നടത്തുകയുണ്ടായി.
ഭീകരതയുടെ പേരിൽ പാകിസ്ഥാനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഇന്ത്യയുടെ നയങ്ങൾക്ക് തിരിച്ചടിയാണ് ട്രംപിന്റെ പുതിയ നീക്കം. പങ്കാളിത്തത്തിനായി എണ്ണക്കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് നിലവിൽ അമേരിക്കയും പാകിസ്ഥാനും എന്നാണ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്‌റ്റിൽ ട്രംപ് ചൂണ്ടിക്കാട്ടിയത്.

'പാകിസ്ഥാനുമായി ഞങ്ങൾ ഒരു കരാർ ഒപ്പിട്ടു, അതിലൂടെ പാകിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്ന എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ. ആർക്കറിയാം, ഒരുപക്ഷേ അവർ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വിൽക്കും' ട്രംപ് പറയുന്നു.
ഓഗസ്‌റ്റ് 1 മുതൽ ഇന്ത്യൻ ഇറക്കുമതിക്ക് 25 ശതമാനം തീരുവയും അധിക പിഴയും ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. വാഷിംഗ്‌ടണിന്റെ ന്യൂഡൽഹിയുമായുള്ള വ്യാപാര കമ്മിയും റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലും ചൂണ്ടിക്കാട്ടിയാണ് ട്രംപ് പാകിസ്ഥാനോട് ഈ മേഖലയിൽ കൂടുതൽ അടുക്കാൻ ശ്രമിക്കുന്നത്. ഇതിലൂടെ ഇന്ത്യയെ വരുതിയിൽ നിർത്തുകയാണ് അവരുടെ ലക്ഷ്യമെന്ന് ഏറെക്കുറെ ഉറപ്പാണ്.
നിലവിൽ എണ്ണയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് റഷ്യയെയാണ്. ബ്രിക്‌സ് കൂട്ടായ്‌മയിലൂടെ യുഎസിന്റെ ആഗോള ആധിപത്യത്തെ വെല്ലുവിളിക്കുന്ന റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളോടുള്ള ഇന്ത്യയുടെ വ്യാപാര നയത്തിൽ അമേരിക്ക കടുത്ത എതിർപ്പ് പലപ്പോഴായി പ്രകടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമാണ് റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്ക് മേലുള്ള പിഴച്ചുങ്കം പോലുമെന്ന് വ്യക്തമാണ്.
ഇത് കൂടാതെയാണ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളികളായ പാകിസ്ഥാനുമായി ട്രംപ് ഭരണകൂടം എണ്ണ ശേഖരം വർധിപ്പിക്കാനും വികസിപ്പിക്കാനുമുള്ള കരാറിൽ ഒപ്പിടുന്നത്. ഇന്ത്യയെ തങ്ങളുടെ വരുതിയിൽ നിർത്താനായി യുഎസ് പല ഭാഗങ്ങളിലൂടെ വരിഞ്ഞു മുറുക്കുകയാണ്. അതിന്റെ അവസാന കണ്ണികളിൽ ഒന്നാണ് ഇപ്പോഴത്തെ കരാർ എന്ന് വായിച്ചെടുക്കാം.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
പാകിസ്ഥാനുമായുള്ള അമേരിക്കയുടെ എണ്ണ സഹകരണം വർധിക്കുന്നത് ഇന്ത്യയ്ക്ക് കൂടുതൽ സങ്കീർണ്ണമായ ഒരു ഭൗമരാഷ്ട്രീയ സങ്കീർണതയിലേക്ക് നയിച്ചേക്കാം. കൂടാതെ രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയെയും പ്രാദേശിക സ്വാധീനത്തെയും ഇത് സാരമായി ബാധിക്കാനും ഇടയുണ്ട്. കൂടാതെ എണ്ണവിലയേയും ഇത് സ്വാധീനിച്ചേക്കും.
കൂടാതെ പാകിസ്ഥാന് കൂടുതൽ വ്യാപാര ബന്ധങ്ങൾ തുറന്ന് നൽകാൻ യുഎസിന്റെ നീക്കം സഹായിക്കുമെന്നതാണ് കാര്യം. ഇത് എല്ലാ തരത്തിലും ഇന്ത്യയെ സ്വാധീനിക്കാനാണ് സാധ്യത. ഇന്ത്യ-പാക് ബന്ധത്തിൽ നിലവിലുള്ള പ്രശ്‌നങ്ങളെ യുഎസ് വ്യാപാര കരാർ കൂടുതൽ അവതാളത്തിൽ ആക്കാൻ മാത്രമേ ഉപകരിക്കൂ.
ട്രംപിന്റെ തീരുവ നയവും ഇന്ത്യക്കുള്ള തിരിച്ചടിയും
ഏറ്റവും ഒടുവിൽ എണ്ണ മേഖലയിലെ പാക് സഹകരണത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് മേൽ അധിക തീരുവ എന്ന വലിയ ഭാരമാണ് ട്രംപ് ഭരണകൂടം അടിച്ചേൽപ്പിച്ചിരിക്കുന്നത്. അതുമൂലം നേരിട്ടുള്ള സാമ്പത്തിക നഷ്‍ടം മാത്രമല്ല, അതിലുപരി മറ്റ് പല തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇന്ത്യയ്ക്ക് നേരിടേണ്ടി വരുമെന്നതാണ് പ്രധാന കാര്യം.
സാധാരണയായി സമുദ്രോത്പന്നം, കയർ, കയറുത്പന്നം, റെഡിമെയ്‌ഡ് വസ്ത്രം, സുഗന്ധവൃഞ്ജം, കറിപ്പൊടി, സുഗന്ധവൃഞ്ജന സത്ത്, കശുവണ്ടിപ്പരിപ്പ്, കാപ്പി, തേയില, പഴങ്ങൾ തുടങ്ങിയവ കാര്യമായി യുഎസിലേക്ക് നടക്കുന്ന ഇടമാണ് കേരളം. ഭീമമായ തീരുവ വരുന്നതോടെ ഈ മേഖലയിലെ കയറ്റുമതി അസാധ്യമാകും. മാത്രമല്ല ഇത് വലിയ തൊഴിൽ നഷ്‌ടത്തിനും കാരണമാവും.












Click it and Unblock the Notifications