ഹൗഡി മോദി ആഘോഷമാക്കാന്‍ യുഎസ്, ട്രംപിന്റെ 30 മിനുട്ട് പ്രസംഗം, 100 മിനുട്ട് മോദിക്കൊപ്പമുണ്ടാകും
ഹൂസ്റ്റണ്‍: അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി സംഘടിപ്പിക്കുന്ന ഹൗഡി മോദി ചടങ്ങ് ഗംഭീരമാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. പ്രസിഡന്റ് ട്രംപ് ചടങ്ങിനെത്തുമെന്ന് നേരത്തെ തന്നെ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രംപ് 30 മിനുട്ട് നീളുന്ന പ്രസംഗം ചടങ്ങില്‍ നടത്തുമെന്നാണ്. നേരത്തെ വളരെ കുറച്ച് നേരമേ അദ്ദേഹം ചടങ്ങിലുണ്ടാവൂ എന്നാണ് അറിയിച്ചിരുന്നത്.
ഇന്ത്യയുമായുള്ള ബന്ധം ശക്തമാകുന്നതിന് കൂടിയാണ് ട്രംപ് ഹൗഡി മോദിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇന്ത്യന്‍ അമേരിക്കന്‍ വിഭാഗത്തെ ട്രംപ് ചടങ്ങില്‍ അഭിസംബോധന ചെയ്യും. അതേസമയം ഹൂസ്റ്റണില്‍ ട്രംപിന് മറ്റ് പരിപാടികളൊന്നും ഇല്ല. ഹൗഡി മോദിക്കായി മാത്രമാണ് ട്രംപ് ഹൂസ്റ്റണില്‍ എത്തുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഹൗഡി മോദി നടക്കുന്ന എന്‍ആര്‍ജി സ്‌റ്റേഡിയത്തില്‍ ട്രംപ് 100 മിനുട്ടുകള്‍ ചെലവിടും.
അതേസമയം ട്രംപ് എത്രസമയം സംസാരിക്കുമെന്ന് വ്യക്തമല്ലെങ്കിലും, 30 മിനുട്ട് വരെ നീളാം എന്നാണ് സൂചനകള്‍. പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ട്രംപ് വേദിയിലുണ്ടാവും. ഹൗഡി മോദി ചടങ്ങിനായി 50000 ഇന്ത്യന്‍ അമേരിക്കക്കാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുഎസ്സില്‍ ന്യൂനപക്ഷ വിഭാഗം നടത്തുന്ന ഏറ്റവും വലിയ പരിപാടിയാണ് ഇത്. ട്രംപിന്റെ വരവിന് നിരവധി രാഷ്ട്രീയ മാനങ്ങളുണ്ടെന്ന് വ്യക്തമാണ്.
ഹൗഡി മോദി ചടങ്ങില്‍ പങ്കെടുക്കാനായി ഹൂസ്റ്റണിലേക്ക് ട്രംപ് വന്നാല്‍ ഇന്ത്യന്‍ അമേരിക്കക്കാരുടെ വിശ്വാസം അദ്ദേഹത്തിന് നേടിയെടുക്കാന്‍ സാധിക്കും. 2020ലെ പ്രസിഡന്റന്‍ഷ്യന്‍ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ട്രംപിന് സാധിക്കുമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ നേതാവ് ഇന്ത്യാന ഭാരത് ബരായ് പറഞ്ഞു. 2014ല്‍ ന്യൂയോര്‍ക്കില്‍ നടന്ന മോദിയുടെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ ചടങ്ങ് സംഘടിപ്പിച്ചത് ബരായിയാണ്. ഹൗഡി മോദി ചടങ്ങ് കഴിഞ്ഞ ശേഷം ട്രംപ് ഒഹായോയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണെ കാണാനായി പോകും.
മോദിയെ ചുംബിച്ച് കശ്മീരി പണ്ഡിറ്റ്, 7 ലക്ഷം പേർക്ക് വേണ്ടി നന്ദി!പുതിയ കശ്മീരുണ്ടാക്കാമെന്ന് മോദി