നിയമവിരുദ്ധ മയക്കുമരുന്ന് ഉത്പാദകരുടെ പട്ടിക പുറത്തുവിട്ട് ട്രംപ്; ഇന്ത്യയും ചൈനയും അടക്കം 23 രാജ്യങ്ങൾ
ന്യൂയോർക്ക്: അമേരിക്കൻ കോൺഗ്രസിന് സമർപ്പിച്ച 'പ്രസിഡൻഷ്യൽ ഡിറ്റർമിനേഷൻ' പ്രകാരം, 23 രാജ്യങ്ങളെ പ്രധാന മയക്കുമരുന്ന് കടത്ത് അല്ലെങ്കിൽ പ്രധാന നിയമവിരുദ്ധ മയക്കുമരുന്ന് ഉൽപ്പാദന രാജ്യങ്ങളായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്‌തു. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ പട്ടികയിൽ ഇന്ത്യയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ-യുഎസ് ബന്ധം തിരിച്ചുവരവിന്റെ പാതയിൽ നിൽക്കവെയാണ് ട്രംപിന്റെ അവഹേളനം.
ഇന്ത്യയ്ക്ക് പുറമേ ചൈന, അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവ മേൽപറഞ്ഞ 23 രാജ്യങ്ങളിൽ ഉൾപ്പെടുന്നു. യുഎസിലെ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരം ഉയർത്തുന്ന ഭീഷണിയെ പരാജയപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത യുഎസ് പ്രസിഡന്റ് ആവർത്തിക്കുകയും ചെയ്‌തു. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ പട്ടികയിൽ കൂടുതലായി ഇടം നേടിയിട്ടുണ്ട്.

ബഹാമാസ്, ബെലീസ്, ബൊളീവിയ, ബർമ്മ, കൊളംബിയ, കോസ്‌റ്റാറിക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹെയ്ത്തി, ഹോണ്ടുറാസ്, ജമൈക്ക, ലാവോസ്, മെക്‌സിക്കോ, നിക്കരാഗ്വ, പനാമ, പെറു, വെനിസ്വേല എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പട്ടിക ട്രംപ് അമേരിക്കൻ കോൺഗ്രസിന് മുന്നിൽ സമർപ്പിച്ചത്.
കഴിഞ്ഞ 12 മാസത്തിനിടെ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ കരാറുകൾ പ്രകാരമുള്ള ബാധ്യതകൾ പാലിക്കുന്നതിലും മയക്കുമരുന്ന് വിരുദ്ധ ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിലും അഫ്‌ഗാനിസ്ഥാൻ, ബൊളീവിയ, ബർമ്മ, കൊളംബിയ, വെനിസ്വേല എന്നീ രാജ്യങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന് ഡൊണാൾഡ് ട്രംപ് പ്രസിഡൻഷ്യൽ ഡിറ്റർമിനേഷനിൽ വ്യക്തമാക്കി.
'മേൽപ്പറഞ്ഞ പട്ടികയിൽ ഒരു രാജ്യത്തിന്റെ സാന്നിധ്യം ആ രാജ്യത്തിന്റെ മയക്കുമരുന്ന് വിരുദ്ധ ശ്രമങ്ങളുടെയോ അമേരിക്കയുമായുള്ള സഹകരണത്തിന്റെയോ പ്രതിഫലനമല്ല' എന്ന് പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. നിലവിലെ ലോക രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് കൊണ്ടാവാം ഈ ഭാഗം ട്രംപ് ഭരണകൂടം ചേർത്തതെന്ന് വ്യക്തം.
'ഒരു സർക്കാർ ശക്തമായതും ഉത്സാഹപൂർവ്വവുമായ മയക്കുമരുന്ന് നിയന്ത്രണത്തിലും നിയമ നിർവ്വഹണ നടപടികളിലും ഏർപ്പെട്ടിട്ടുണ്ടെങ്കിൽപ്പോലും, മയക്കുമരുന്നുകളോ അതുപോലെയുള്ള രാസവസ്‌തുക്കളോ കടത്താനോ ഉൽപ്പാദിപ്പിക്കാനോ അനുവദിക്കുന്ന ഭൂമിശാസ്ത്രപരവും വാണിജ്യപരവും സാമ്പത്തികവുമായ ഘടകങ്ങളുടെ സംയോജനം' എന്നതാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയതിനുള്ള മാനദണ്ഡം എന്നാണ് യുഎസ് പറയുന്നത്.
ചൈനയെ ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ഫെന്റനൈൽ ഉൽപാദനത്തിൽ ഉപയോഗിക്കുന്ന മുൻഗാമി രാസവസ്‌തുക്കളുടെ ലോകത്തിലെ ഏറ്റവും വലിയ ഉറവിടം ചൈനയാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് ട്രംപ് ചൈനയെ ലക്ഷ്യം വച്ചു. ഈ രാസവസ്‌തുക്കളുടെ കയറ്റുമതി നിയന്ത്രിക്കുന്നതിൽ ബീജിംഗ് പരാജയപ്പെട്ടത് മെക്‌സിക്കോയിലൂടെ യുഎസിലേക്കും ഫെന്റനൈൽ കടത്ത് വർധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.
ആഗോള മയക്കുമരുന്ന് വ്യാപാരത്തെ അമേരിക്കയുടെ ആഭ്യന്തര പ്രതിസന്ധിയുമായി നേരിട്ട് ബന്ധിപ്പിച്ച് പ്രസിഡന്റ് പറഞ്ഞുഡൊണാൾഡ് ട്രംപ് സംസാരിക്കുകയും ചെയ്‌തു. ഫെന്റനൈലിന്റെയും മറ്റ് സിന്തറ്റിക് മരുന്നുകളുടെയും അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങളും അവ കടത്തുന്നതും രാജ്യത്ത് ഒരു ദേശീയ അടിയന്തരാവസ്ഥ സൃഷ്‌ടിച്ചിട്ടുണ്ടെന്നും അത് ഇപ്പോൾ 18 നും 44 നും ഇടയിൽ പ്രായമുള്ള അമേരിക്കക്കാരുടെ മരണത്തിന്റെ പ്രധാന കാരണമാണെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.












Click it and Unblock the Notifications