യുക്രൈൻ വിഷയത്തിൽ പുടിനുമായി സംസാരിച്ചെന്ന് ട്രംപ്; 'ആളുകൾ മരിക്കരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു'
ന്യൂയോർക്ക്: യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി സംസാരിച്ചെന്ന് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്ക് പോസ്‌റ്റ് ആണ് ഇത് സംബന്ധിച്ച ആദ്യ റിപ്പോർട്ടുകൾ പുറത്തുവിട്ടത്. എയർഫോഴ്‌സ് വണ്ണിൽ വച്ച് നടന്ന അഭിമുഖത്തിൽ സംഭാഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ ട്രംപ് തയ്യാറായില്ലെന്നാണ് ന്യൂയോർക്ക് പോസ്‌റ്റിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
'പുടിൻ ആളുകൾ മരിക്കുന്നത് നിർത്തുന്നത് കാണാൻ ആഗ്രഹിക്കുന്നു' എന്ന് ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ റഷ്യയോ വൈറ്റ് ഹൗസോ കൂടുതൽ സ്ഥിരീകരണത്തിന് തയ്യാറായിട്ടില്ല. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ വാർത്തകൾ ശരിയാണെങ്കിൽ 2022ന്റെ തുടക്കത്തിന് ശേഷമുള്ള ആദ്യത്തെ സംഭവം ആയിരിക്കുമിത്.

വ്ളാദിമിർ പുടിനുമായി തനിക്ക് എപ്പോഴും നല്ല ബന്ധമുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാൻ തന്റെ പക്കൽ കൃത്യമായ പദ്ധതിയുണ്ടെന്നും ട്രംപ് ന്യൂയോർക്ക് പോസ്‌റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണായക നീക്കമാവും ഇതെന്നാണ് വിലയിരുത്തൽ.
അധികാരം ഏറ്റെടുത്തതിന് പിന്നാലെ യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും അത് എങ്ങനെ നടപ്പാക്കുമെന്ന് ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ലാത്ത ട്രംപ്, യുദ്ധം ഒരു രക്തച്ചൊരിച്ചിലാണെന്നും തന്റെ ടീം ചില നല്ല ചർച്ചകൾ നടത്തി വരികയാണെന്നും കഴിഞ്ഞ ആഴ്‌ച വ്യക്തമാക്കിയിരുന്നു.
റഷ്യൻ സർക്കാർ വൃത്തങ്ങൾ ഈ വാർത്ത തള്ളുകയോ സ്ഥിരീകരിക്കുകയോ ചെയ്‌തിട്ടില്ല. "പല ആശയവിനിമയങ്ങളും ഉയർന്നുവരുന്നുണ്ട്' എന്നായിരുന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ടാസ് സ്‌റ്റേറ്റ് ന്യൂസ് ഏജൻസിയോട് പറഞ്ഞത്. വിവിധ ചാനലുകൾ മുഖേനയാണ് ഈ ചർച്ചകൾ പുരോഗമിക്കുന്നതെന്നും പേസ്‌കോവ് ചൂണ്ടിക്കാട്ടിയിരുന്നു.
ട്രംപുമായി ഒരു ഫോൺ കോൾ നടത്താൻ പുടിൻ തയ്യാറാണെന്നും മോസ്കോയും വാഷിംഗ്‌ടണിൽ നിന്നുള്ള വാക്കിനായി കാത്തിരിക്കുകയാണെന്നും ദിമിത്രി പേസ്‌കോവ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യത്തിൽ ആദ്യ സൂചനകൾ നൽകുന്നത്. അടുത്ത് തന്നെ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
യുക്രൈനിലെ റഷ്യയുടെ സമ്പൂർണ അധിനിവേശത്തോടെ ആരംഭിച്ച യുദ്ധം ഫെബ്രുവരി 24ന് അതിന്റെ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ആയിരക്കണക്കിന് പേരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. അതിലും എത്രയോ ഇരട്ടിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. യുക്രൈനിന്റെ ഭാഗത്ത് നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും.












Click it and Unblock the Notifications