ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ഇടപെടേണ്ടി വരുമെന്ന് ട്രംപ്; 'ഖാംനഇയുടെ മകൻ സ്വീകാര്യനല്ല'
ന്യൂയോർക്ക്: ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് വ്യക്തിപരമായി ഇടപെടേണ്ടതുണ്ടെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. ഫെബ്രുവരി 28-ന് ടെഹ്റാനിൽ നടന്ന ഈ ആക്രമണങ്ങൾ ഇറാനിലെ നേതൃത്വ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു.
ആക്‌സിയോസിസിന് നൽകിയ അഭിമുഖത്തിൽ, ഖാംനഇയുടെ മകൻ മുജ്‌തബ ഖാംനഇ പിൻഗാമിയാകാനുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞു. ഈ ആശയം 'അസ്വീകാര്യം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, മുജ്‌തബയെ ചെറുപ്പക്കാരൻ എന്നാണ് വിശേഷിപ്പിച്ചത്. 'അവർ സമയം കളയുകയാണ്. ഖാംനഇയുടെ മകൻ ഒരു ചെറുപ്പക്കാരനാണ്. വെനസ്വേലയിലെ ഡെൽസി റോഡ്രിഗസിന്റെ കാര്യത്തിലെന്നപോലെ ഈ നിയമനത്തിൽ എനിക്ക് ഇടപെടേണ്ടതുണ്ട്' ട്രംപ് പറഞ്ഞു.

അന്തരിച്ച ഇറാനിയൻ നേതാവിന്റെ നയങ്ങൾ തുടരുന്നയാൾ അധികാരത്തിലെത്തിയാൽ ഏതാനും വർഷത്തിനുള്ളിൽ യുഎസുമായി വീണ്ടും സംഘർഷമുണ്ടാകാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. 'ഖാംനഇയുടെ മകൻ എനിക്ക് അസ്വീകാര്യനാണ്. ഇറാനിൽ ഐക്യവും സമാധാനവും കൊണ്ടുവരുന്ന ഒരാളെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേർത്തു. പരമോന്നത നേതാവിനെ തിരഞ്ഞെടുക്കേണ്ട ചുമതല വിദഗ്‌ധ സഭയ്ക്കാണ് എന്നിരിക്കെയാണ് ട്രംപിന്റെ അഭിപ്രായ പ്രകടനം.
പിതാവിന്റെ ഓഫീസ് കൈകാര്യം ചെയ്യുകയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്‌ത മുജ്‌തബ ഖാംനഇ, പൊതു പദവി ഇല്ലാതിരുന്നിട്ടും പ്രധാന മത്സരാർത്ഥിയായി ഉയർന്നുവന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, നേതൃമാറ്റത്തെ തടസപ്പെടുത്താൻ ലക്ഷ്യമിട്ട്, സമിതിയുടെ ആസ്ഥാനമായ ഖോമിലെ കെട്ടിടം ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ടിരുന്നു.
ഇറാനിലെ നേതൃത്വത്തിനായി യുഎസ് നിരവധി വ്യക്തികളെ വിലയിരുത്തിയിട്ടുണ്ടെന്നും, ചിലർ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും ട്രംപ് സൂചിപ്പിച്ചു. കൂടുതൽ മിതവാദിയായ ഒരു നേതാവിനെയാണ് താൻ താൽപ്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എങ്ങനെയാണ് ഇതിൽ ഇടപെടുകയെന്നോ അതിനുള്ള മാർഗം എന്തെന്നോ ട്രംപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അമേരിക്കയുടെ പുതിയ പ്രസ്‌താവനകൾ സൂചിപ്പിക്കുന്നത്, 1979-ലെ ഇസ്ലാമിക വിപ്ലവം പാശ്ചാത്യ അനുകൂലിയായിരുന്ന ഷായെ പുറത്താക്കിയതിനുശേഷം യുഎസുമായി കടുത്ത ശത്രുതയിലായിരുന്ന ഇറാനിലെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കാതെ, രാജ്യത്തിനകത്തുള്ളവരുമായി സഹകരിക്കാനുള്ള സന്നദ്ധതയാണ്. അങ്ങനെയെങ്കിൽ നാലര പതിറ്റാണ്ട് കാലത്തെ ശത്രുത അവസാനിപ്പിച്ച് ഇറാനുമായി സഹകരിക്കാൻ യുഎസ് തയ്യാറാവും.
അതേസമയം, അന്തരിച്ച ഷായുടെ മകൻ റെസാ പഹ്‌ലവി, ഇറാനെ ഒരു മതേതര ജനാധിപത്യ രാജ്യമാക്കി മാറ്റുന്നതിന് പുതിയ ഭരണഘടന രൂപീകരിക്കുന്നതിന് മുൻപ് താനൊരു താൽക്കാലിക ഭരണാധികാരിയായി മടങ്ങിവരണമെന്ന് നിർദ്ദേശിച്ചിരുന്നു. മാത്രമല്ല ഇസ്ലാമിക റിപ്പബ്ലിക്കിനുള്ളിലെ ഏതൊരു പുതിയ പരമോന്നത നേതാവും നിയമപരമായി അസാധുവാകുമെന്നും പഹ്‌ലവി പറയുകയും ചെയ്‌തിരുന്നു. ഇത് യാഥാർഥ്യമാവുമോ എന്നും കണ്ടറിയണം.












Click it and Unblock the Notifications