തിരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയെ കാണുമെന്ന് ട്രംപ്; പ്രധാനമന്ത്രി യുഎസിലേക്ക്, ലക്ഷ്യം ക്വാഡ് ഉച്ചകോടി
ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് അറിയിച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. അടുത്തയാഴ്‌ച മോദിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് ട്രംപിനെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാധ്യമമായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
മിഷിഗണിലെ ഫ്ലിന്റിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഇന്ത്യയുമായുള്ള യുഎസ് വ്യാപാര ബന്ധത്തെക്കുറിച്ച് സംസാരിക്കവെയാണ് ഡൊണാൾഡ് ട്രംപ് നിർണായകമായ കൂടിക്കാഴ്‌ചയെ കുറിച്ച് പ്രഖ്യാപിച്ചത്. എന്നാൽ എവിടെ വച്ച് കാണുമെന്നോ ഏത് ദിവസമാണ് കൂടിക്കാഴ്‌ച നിശ്ചയിച്ചതെന്നോ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.

എന്നാൽ സെപ്റ്റംബർ 21 മുതൽ 23 വരെ നരേന്ദ്ര മോദി യുഎസിലുണ്ടാവും എന്നാണ് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് മോദി യുഎസിലേക്ക് തിരിക്കുന്നത്. ഈ സന്ദർശന വേളയിലായിരിക്കും മോദിയുടെ ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്‌ച എന്നാണ് കരുതപ്പെടുന്നത്.
നേരത്തെ ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം വച്ചുപുലർത്തിയിരുന്നു. ഹൂസ്‌റ്റണിൽ മോദിയെ വരവേറ്റ് കൊണ്ട് 'ഹൗഡി മോദി' സ്വീകരണവും ട്രംപിനെ സ്വീകരിക്കാനായി ഇന്ത്യയിൽ 'നമസ്തേ ട്രംപ്' പരിപാടിയും ഒക്കെ അതിൽ ചിലത് മാത്രമാണ്. ട്രംപ് പ്രസിഡന്റ് ആയിരുന്നപ്പോൾ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധവും മെച്ചപ്പെട്ടിരുന്നു.
പ്രതിരോധ വിഷയങ്ങളിൽ ഉൾപ്പെടെ ഇന്ത്യയ്ക്കും യുഎസിനും ഇടയിലെ പല നിർണായക കരാറുകൾക്കും ഈ സമയം സാക്ഷ്യം വഹിച്ചിരുന്നു. ചൈനയുടെ വളർച്ചയ്ക്ക് എതിരായ നടപടി സ്വീകരിക്കുന്നതിൽ ഇരുകൂട്ടരും ഒരേപോലെ താൽപര്യം വച്ച് പുലർത്തിയിരുന്നു. ഇന്തോ-അമേരിക്കൻ സമൂഹത്തിന്റെ സ്വാധീനം തിരിച്ചറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ട്രംപിന്റെ ഇടപെടലുകളിൽ ഏറെയും.
പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം
നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് നരേന്ദ്ര മോദി യുഎസിലേക്ക് പോവുന്നത്. സെപ്റ്റംബർ 21 മുതൽ 23 വരെയായിരിക്കും സന്ദർശനം നീളുക. പ്രസിഡന്റ് ജോ ബൈഡനാണ് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ബൈഡനും മോദിക്കും പുറമെ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസീസ് പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.
ജോ ബൈഡൻ തന്റെ ജന്മസ്ഥലമായ ഡെലവെയറിലെ വിൽമിങ്ടണിലാണ് ക്വാഡ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഉച്ചകോടിയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്കിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചടങ്ങിൽ 24,000 ഇന്ത്യൻ വംശജർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications