ഇന്ത്യയുമായുള്ള തീരുവ ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുവെന്ന് ട്രംപ്; 'ഉടൻ കരാറിലെത്തും'
ന്യൂയോർക്ക്: ഇന്ത്യയുമായുള്ള തീരുവ ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും ഇരു രാജ്യങ്ങളും ഉടൻ തന്നെ ഒരു വ്യാപാര കരാറിലെത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മിഷിഗണിൽ ഒരു റാലിക്ക് മുന്നോടിയായി, 90 ദിവസത്തെ തീരുവ താൽക്കാലിക വിരാമത്തിനിടെ ആഫ്രിക്ക സന്ദർശിക്കാനും ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്താനും പദ്ധതിയിട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപ് ഭരണകൂടം ഒരു വ്യാപാര കരാറിൽ എത്തിയെന്നും അത് പ്രഖ്യാപിക്കുന്നതിനായി രാജ്യത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു കരാറിൽ എത്തിയിട്ടുണ്ട്... പക്ഷേ അവരുടെ പ്രധാനമന്ത്രിയും പാർലമെന്റും അംഗീകാരം നൽകുന്നത് വരെ ഞാൻ കാത്തിരിക്കേണ്ടതുണ്ട്; എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

വിവിധ രാജ്യങ്ങൾക്ക് ട്രംപ് മറു തീരുവ ഏർപ്പെടുത്തിയതിന് ശേഷം ഇന്ത്യ യുഎസുമായി ഒരു വ്യാപാര കരാറിൽ ഒപ്പുവെക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും സ്ഥിരീകരിച്ചിരുന്നു. എന്നാൽ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയിരുന്നില്ല.
രണ്ടാം തവണയും പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചെത്തിയ ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 26 ശതമാനം മറു തീരുവ ചുമത്തിയിരുന്നു, പിന്നീട് നിരവധി രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി തീരുവകളിൽ 90 ദിവസത്തെ താൽക്കാലിക വിരാമം പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയ്ക്ക് ഉൾപ്പെടെ ആശ്വാസമായത്.
ഫെബ്രുവരിയിൽ, ഇന്ത്യയും യുഎസും ഒരു വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ധാരണയിൽ എത്തിയിരുന്നു. അതുപ്രകാരം ഈ വർഷം അവസാനത്തോടെ കരാർ നിലവിൽ വരാനും 2030ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി ഉയർത്താനും ലക്ഷ്യമിട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിന് ശേഷം ഇന്ത്യൻ വാണിജ്യ മന്ത്രാലയമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ ഡൊണാൾഡ് ട്രംപിനെ സന്ദർശിച്ചപ്പോൾ, പുതിയ വ്യാപാര കരാർ എത്രയും വേഗം അന്തിമമാക്കുന്നതിനും തീരുവളെച്ചൊല്ലി നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചർച്ചകൾ ആരംഭിക്കാൻ ഇരു നേതാക്കളും സമ്മതം മൂളിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചത്.
അമേരിക്കയെ ആകർഷിക്കുന്നതിനായി ഇന്ത്യ ഊർജ്ജ, പ്രതിരോധ ചെലവുകളിൽ നിരവധി ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും, ഒരു കരാറിലും ഇന്ത്യ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് രാജ്യം മുൻഗണന നൽകുമെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇതിനിടയിലും ഇരു രാജ്യങ്ങളും ചർച്ചകൾ തുടർന്നിരുന്നു.
ഇന്ത്യ തയ്യാറാവുക 'ഭാവി-സുരക്ഷിത' വ്യാപാര കരാറിന്
ട്രംപ് ഭരണകൂടവുമായി പെട്ടെന്നുള്ള കരാറിന് പ്രേരിപ്പിക്കുന്നതിനാൽ, മറ്റ് വ്യാപാര പങ്കാളികൾക്ക് മികച്ച നിബന്ധനകൾ ഉണ്ടായിരിക്കില്ലെന്ന് ഉറപ്പാക്കുന്നതിലൂടെ പ്രസ്‌തുത കരാറിന് ഭാവി സുരക്ഷ കൂടിഉണ്ടായിരിക്കുമെന്നാണ് ലഭ്യമായ റിപ്പോർട്ട്. അതായത് നിലവിൽ ഇന്ത്യയ്ക്ക് യുഎസ് നൽകി വരുന്ന പ്രാധാന്യവും ഇളവുകളും അതേപടി തുടരുന്ന കരാർ ആയിരിക്കും ഭാവിയിലും ഉണ്ടാവുക എന്ന സൂചനയാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ നൽകുന്നത്.
വ്യാപാരത്തിൽ ഇന്ത്യ ഇതിനകം തന്നെ നിരവധി വാഗ്‌ദാനങ്ങളും മുൻകൂർ ഇളവുകളും യുഎസിന് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ചൈന, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെയുള്ള മറ്റ് നിരവധി യുഎസിന്റെ വമ്പൻ വ്യാപാര പങ്കാളികളേക്കാൾ ഇന്ത്യ കൂടുതൽ ഉത്സാഹം കാണിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. വൈകാതെ തന്നെ കരാറുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications