യുഎസിൽ ട്രക്ക് ഡ്രൈവർമാരായി വിരമിച്ച സൈനികരെ നിയമിക്കുമെന്ന് ട്രംപ്; 1.5 ലക്ഷം ഇന്ത്യക്കാർക്ക് തിരിച്ചടി
ന്യൂയോർക്ക്: രാജ്യത്ത് കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരം മുൻ സൈനികരെ നിയമിക്കാനുള്ള നിർദേശം മുന്നോട്ടുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവേനിയയിൽ നടന്ന ഒരു സൈനിക നിക്ഷേപ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. അനധികൃതമായി അമേരിക്കയിലെത്തിയ നിരവധി കുടിയേറ്റ ട്രക്ക് ഡ്രൈവർമാർ ആവശ്യമായ രേഖകളോ ലൈസൻസോ ഇല്ലാതെയാണ് വാഹനമോടിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇവരിൽ പലരും മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിലാണെന്നും ട്രംപ് ആരോപിച്ചു. ഈ സാഹചര്യം നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്കെതിരെ രാജ്യവ്യാപകമായി നടപടി ശക്തമാക്കുകയാണെന്നും, ഇവർക്ക് പകരം അമേരിക്കൻ സൈന്യത്തിൽ ഭാരവാഹനങ്ങൾ ഓടിച്ച പരിചയമുള്ള മുൻ സൈനികരെ ട്രക്ക് ഡ്രൈവർമാരായി പരിശീലിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

സൈന്യത്തിൽ ഹെവി ട്രക്ക് ഓടിച്ചിട്ടുള്ളവർക്ക് നേരിട്ട് കൊമേഴ്‌സ്യൽ ഡ്രൈവിങ് ലൈസൻസിന് അർഹത നൽകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഈ പദ്ധതിയുടെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. അമേരിക്കയിൽ ട്രക്ക് ഡ്രൈവർ മേഖലയിലേക്ക് കുടിയേറ്റക്കാർ കൂടുതലായി എത്താൻ കാരണം, പ്രാദേശിക ഡ്രൈവർമാരുടെ കുറവും മികച്ച വരുമാന സാധ്യതയുമാണ്.
എന്നാൽ ട്രംപ് ഭരണകൂടം ഈ നിർദ്ദേശം നടപ്പാക്കിയാൽ, പ്രത്യേകിച്ച് ഈ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയാവും ഇത് കൂടുതലായി ബാധിക്കുക. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള ഏകദേശം 1.3 ലക്ഷം മുതൽ 1.5 ലക്ഷം വരെ ആളുകൾ അമേരിക്കയിൽ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ടെന്നാണ് നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്‌സ് അസോസിയേഷന്റെ കണക്ക്.
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷ നിർബന്ധമാക്കിയതും അനധികൃത കുടിയേറ്റക്കാർക്ക് കൊമേഴ്‌സ്യൽ ഡ്രൈവിങ് ലൈസൻസ് നൽകുന്നത് നിയന്ത്രിച്ച പുതിയ നിയമങ്ങളും ഈ മേഖലയിലെ ഇന്ത്യൻ വംശജരെ നേരത്തെ തന്നെ ബാധിച്ചിരുന്നു. അതിനിടെ, ചില ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാർ ഉൾപ്പെട്ട ഗുരുതര അപകടങ്ങളും മയക്കുമരുന്ന് കടത്ത് കേസുകളും ശ്രദ്ധ നേടിയതോടെ ഇവർ കൂടുതൽ നിരീക്ഷണത്തിലായി.
അതിനിടയിണ് ട്രംപ് ഇപ്പോൾ സുപ്രധാന നീക്കവുമായി രംഗത്ത് വരുന്നത്. നിലവിൽ വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ ഒന്നും ട്രംപ് ഭരണകൂടം പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളും പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും ഭാവിയിൽ നിർദ്ദേശം കൂടുതൽ ശക്തമായി വന്നേക്കാമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ അത് ഇന്ത്യക്കാർക്ക് വലിയ തിരിച്ചടിയാവും.


Click it and Unblock the Notifications