അഫ്രിനു പിന്നാലെ കൂടുതല്‍ സിറിയന്‍ പ്രദേശങ്ങള്‍ ആക്രമിക്കുമെന്ന് തുര്‍ക്കി
അങ്കാറ: അതിര്‍ത്തി നഗരമായ അഫ്രിന്‍ തുര്‍ക്കി സൈന്യം പിടിച്ചടക്കിയതു പിന്നാലെ വടക്കുകിഴക്കന്‍ സിറിയയിലെ കൂടുതല്‍ പ്രദേശങ്ങള്‍ ആക്രമിക്കുമെന്ന് തുര്‍ക്കി ഭരണകൂടം ഭീഷണി മുഴക്കി. കുര്‍ദ് സൈനികരുടെ കേന്ദ്രമായ അഫ്രിന്‍ കാര്യമായ ചെറുത്തുനില്‍പ്പുകളൊന്നുമില്ലാതെ കീഴടങ്ങിയതിനു പിന്നാലെ പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ നാറ്റോ അംഗങ്ങളായ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുങ്ങി. അഫ്രിന് സമീപമുള്ള പ്രദേശങ്ങള്‍ അമേരിക്കന്‍ സൈനികരുടെ സാന്നിധ്യമുള്ള കേന്ദ്രങ്ങളാണ്.
ഭീകരവാദികളുടെ ഇടനാഴി മുഴുവന്‍ ഇല്ലാതാക്കുന്നതുവരെ മന്‍ബിജ്, ഐന്‍ അല്‍ അറബ്, തല്‍ അബ് യദ്, റാസ് അല്‍ ഐന്‍, ഖമിഷ്‌ലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്കെതിരേ സൈനിക നടപടി തുടരുമെന്ന് ഉര്‍ദുഗാന്‍ അറിയിച്ചു. ഇറാഖ് ഭരണകൂടം കുര്‍ദ് സൈനികര്‍ക്കെതിരേ നടപടിയെടുക്കാന്‍ തയ്യാറില്ലെങ്കില്‍ വടക്കന്‍ ഇറാഖും ആക്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. അഫ്രിന്‍ സൈനിക നടപടിയില്‍ പെന്റഗണ്‍ വക്താവ് പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് കൂടുതല്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന തുര്‍ക്കിയുടെ മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തെ അഫ്രിന്‍ ആക്രമണം ദോഷകരമായി ബാധിക്കുമെന്ന് ഭയപ്പെടുന്നതായി യു.എസ് സൈനിക കേണല്‍ റോബ് മാനിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സിറിയയിലെ തങ്ങളുടെ സഖ്യകക്ഷിയായ ഫ്രീ സിറിയന്‍ ആര്‍മിയുടെ സഹായത്തോടെയാണ് തുര്‍ക്കി സൈന്യം അഫ്രിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം പിടിച്ചത്. തുര്‍ക്കി അതിര്‍ത്തി പ്രദേശമായ സിറിയയിലെ അഫ്രിന്‍ നിയന്ത്രിക്കുന്ന അമേരിക്കന്‍ സൈനിക സഖ്യത്തില്‍ അംഗമായ വൈ.പി.ജിക്കെതിരേയാണ് തുര്‍ക്കി സേനയുടെ ആക്രണം. തുര്‍ക്കിയിലെ കുര്‍ദ് ഭീകരവാദ സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യുമായി വൈ.പി.ജിക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഇത്. തങ്ങളുമായി സിറിയ അതിര്‍ത്തി പങ്കിടുന്ന അഫ്രിനില്‍ ഇവരുടെ സാന്നിധ്യം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കിയുടെ നടപടി.












Click it and Unblock the Notifications