അഫ്രിന്: ഇനി ഗറില്ലാ പോരാട്ടമെന്ന് കുര്‍ദ് സൈന്യം
അഫ്രിന്‍: തുര്‍ക്കി സൈന്യത്തിന്റെയും ഫ്രീ സിറിയന്‍ ആര്‍മിയുടെയും സംയുക്താക്രമണത്തില്‍ അഫ്രിന്റെ നിയന്ത്രണം നഷ്ടമായ കുര്‍ദ് സൈന്യം ഗറില്ലാ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. അഫ്രിന്റെ എല്ലാ പ്രദേശങ്ങളിലും തങ്ങളുടെ പോരാളികളുടെ സാന്നിധ്യമുണ്ടെന്നും കിട്ടുന്ന അവസരങ്ങളിലെല്ലാം തുര്‍ക്കി സൈന്യത്തിനും കൂട്ടാളികള്‍ക്കുമെതിരേ ആക്രമണം നടത്തുമെന്നും കുര്‍ദ് സേനയായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് (വൈ.പി.ജി) പ്രതിനിധി ഉസ്മാന്‍ ശെയ്ഖ് ഇസ്സ പറഞ്ഞു. തുര്‍ക്കി സൈന്യത്തെ സംബന്ധിച്ചിടത്തോളെ തങ്ങളുടെ പോരാളികള്‍ ദുസ്വപ്‌നമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഗൗരി ലങ്കേഷ് കൊലപാതകം; പ്രതി നവീൻ കുമാർ കുറ്റം സമ്മതിച്ചതായി പോലീസ്
അതേസമയം, അഫ്രിന്റെ നിയന്ത്രണം കൈക്കലാക്കിയ തുര്‍ക്കി സൈന്യവും സഹായികളും പ്രദേശം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളില്‍ വ്യാപൃതരാണ്. കുര്‍ദ് സൈന്യം സ്ഥാപിച്ചിരിക്കാനിടയുള്ള കുഴിബോംബുകള്‍ക്കും മറ്റു കെണികള്‍ക്കുമായുള്ള തെരച്ചില്‍ തുടരുകയാണവര്‍. കുര്‍ദ് ഭീകരരിലേറെയും വാലുംചുരുട്ടി ഓടിയതായി അഫ്രിന്‍ വിജയപ്രഖ്യാപനം നടത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. അഫ്രിനെതിരായ സൈനിക നടപടികളുടെ ഭാഗമായി 3,603 കുര്‍ദ് ഭീകരര്‍ കൊല്ലപ്പെച്ചതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയിലാണ് തുര്‍ക്കി സൈന്യം പ്രാദേശിക സൈന്യത്തിന്റെ സഹായത്തോടെ അഫ്രിനെതിരായ ആക്രമണം ആരംഭിച്ചത്. തുര്‍ക്കി അതിര്‍ത്തി പ്രദേശമായ സിറിയയിലെ അഫ്രിന്‍ നിയന്ത്രിക്കുന്ന അമേരിക്കന്‍ സൈനിക സഖ്യത്തില്‍ അംഗമായ വൈ.പി.ജിക്കെതിരേയായിരുന്നു തുര്‍ക്കി സേനയുടെ ആക്രണം. തുര്‍ക്കിയിലെ കുര്‍ദ് ഭീകരവാദ സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യുമായി വൈ.പി.ജിക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഇത്.
തങ്ങളുമായി സിറിയ അതിര്‍ത്തി പങ്കിടുന്ന അഫ്രിനില്‍ ഇവരുടെ സാന്നിധ്യം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കിയുടെ നടപടി.അഫ്രിന് ശേഷം അമേരിക്കന്‍ സൈനിക താവളമുള്ള മന്‍ബിജ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ആക്രമിക്കുമെന്നും തുര്‍ക്കി പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്രിന്‍ നഗരം തുര്‍ക്കി സൈന്യം വളഞ്ഞതോടെ ആയിരക്കണക്കിനാളുകള്‍ വടക്കന്‍ പ്രദേശങ്ങളായ നുബുല്‍, സറാ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തിരുന്നു.