വെനസ്വേലയിലെ യുഎസ് നടപടി; ചർച്ച ചെയ്യുന്നതിനായി യുഎൻ രക്ഷാസമിതി തിങ്കളാഴ്‌ച അടിയന്തര യോഗം ചേരും
ന്യൂയോർക്ക്: വെനസ്വേലയിലെ യുഎസ് നടപടികൾ ചർച്ച ചെയ്യുന്നതിനായി യുഎൻ രക്ഷാസമിതി തിങ്കളാഴ്‌ച അടിയന്തര യോഗം ചേരുമെന്ന് റിപ്പോർട്ട്. ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത യോഗത്തെക്കുറിച്ച് പേര് വെളിപ്പെടുത്താത്തൊരു സമിതി നയതന്ത്രജ്ഞനാണ് വിവരങ്ങൾ പങ്കുവെച്ചത്. കൊളംബിയയുടെ അടിയന്തര അഭ്യർത്ഥനയും ചൈന-റഷ്യ പിന്തുണയുമാണ് ഈ യോഗത്തിന് കാരണമെന്നാണ് ലഭ്യമായ വിവരം.
വെള്ളിയാഴ്‌ച രണ്ടുവർഷ കാലാവധിയിൽ അംഗത്വം ആരംഭിച്ച കൊളംബിയ, സെക്രട്ടറി ജനറൽ ഗുട്ടെറസിനോട് രക്ഷാസമിതിയെ വിവരങ്ങൾ ധരിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് നിലപാടുകളും കരീബിയനിലെ ബോട്ട് ആക്രമണങ്ങളും വർധിച്ചിട്ടും, കഴിഞ്ഞ മാസങ്ങളായി 15 അംഗ രക്ഷാസമിതി വെനസ്വേല വിഷയത്തിൽ നിസംഗമായിരുന്നു.

നിലവിൽ, യോഗത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറാക്കിയിട്ടില്ല, എന്നാൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വ്യക്തിപരമായ സാന്നിധ്യം അടുത്ത വൃത്തങ്ങൾ തള്ളിക്കളയുന്നില്ല. യുഎസ് നടപടികളുടെ നിയമസാധുതയും ഓപ്പറേഷന്റെ മാനുഷിക പ്രത്യാഘാതങ്ങളുമായിരിക്കും പ്രധാന ചർച്ചാ വിഷയം
അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ട്രംപിന്റെ 'സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ധീരവും ചരിത്രപരവുമായ നേതൃത്വത്തെ' അഭിനന്ദിച്ചു. തന്റെ എക്‌സ് അക്കൗണ്ടിൽ താങ്കളുടെ ദൃഢനിശ്ചയത്തെയും ധീരരായ സൈനികരുടെ അസാധാരണമായ പ്രവർത്തനങ്ങളെയും ഞാൻ സല്യൂട്ട് ചെയ്യുന്നു എന്നായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തത്.
എന്നാൽ ന്യൂയോർക്ക് സിറ്റി മേയർ (ഡെമോക്രാറ്റ്) സോഹ്‌റാൻ മംദാനി, പ്രസിഡന്റിന്റെ ശനിയാഴ്‌ചത്തെ പത്രസമ്മേളനത്തിനുശേഷം ട്രംപിനെ നേരിട്ട് വിളിച്ച് ഈ നടപടിയോടുള്ള തന്റെ എതിർപ്പ് രേഖപ്പെടുത്തി. ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്ന ഭരണമാറ്റ ശ്രമങ്ങൾക്കെതിരെയാണ് തന്റെ നിലപാടെന്ന് മംദാനി പറഞ്ഞു.
മഡൂറോയെക്കുറിച്ചുള്ള ഫെഡറൽ ഗവൺമെന്റ് പദ്ധതികൾ ന്യൂയോർക്കുകാരുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും കുറഞ്ഞ സ്വാധീനം മാത്രമേ ചെലുത്തുന്നുള്ളൂവെന്ന് ഉറപ്പാക്കുകയാണ് മേയർ എന്ന നിലയിൽ തന്റെ ദൗത്യമെന്നും മംദാനി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിലും ട്രംപിന്റെ നീക്കത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.
അടുത്തിടെ വെനിസ്വേലയുടെ തീരത്തുള്ള ഒരു തുറമുഖ കേന്ദ്രത്തിൽ സിഐഎ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. രാജ്യത്തിനുള്ളിലെ ഒരു ലക്ഷ്യത്തിന് നേരെയുള്ള ആദ്യത്തെ യുഎസ് ആക്രമണമാണിത്. വെനിസ്വേലൻ സംഘം മയക്കുമരുന്ന് സൂക്ഷിക്കുന്നതിനും കടത്തുന്നതിനും ഉപയോഗിക്കുന്നുണ്ടെന്ന് യുഎസ് സർക്കാർ വിശ്വസിക്കുന്ന ഒരു വിദൂര ഡോക്കിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഇതിന് പിന്നാലെയാണ് ഇന്നലെ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും ബന്ദികളാക്കിയതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
അതിനിടെ ബന്ദികളാക്കിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ഉടൻ മോചിപ്പിക്കണമെന്ന് ചൈന അമേരിക്കയോട് ആവശ്യപ്പെട്ടതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്‌തു. വെനിസ്വേല സർക്കാരിനെ അട്ടിമറിക്കുന്നത് നിർത്തി സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ബീജിംഗ് അമേരിക്കയോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications