ഒമാൻ തീരത്ത് കപ്പലിന് നേരെ യുഎസ് മിസൈലാക്രമണം; 3 ഇന്ത്യക്കാരെ കാണാതായി, പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: ഒമാൻ തീരത്ത്, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം 'സെറ്റബെല്ലോ' എന്ന വാണിജ്യ എണ്ണ ടാങ്കറിന് നേരെ വലിയ ആക്രമണം ഉണ്ടായ സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും ഇന്ത്യൻ പൗരന്മാരായിരുന്നു. ആക്രമണത്തെ തുടർന്ന് മൂന്ന് ഇന്ത്യൻ നാവികരെ കാണാതായിട്ടുണ്ട്. 21 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.
സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. വാണിജ്യ കപ്പലുകൾക്കും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഒമാൻ തീരത്ത് വാണിജ്യ കപ്പലായ 'സെറ്റബെല്ലോ'യ്ക്ക് നേരെയുണ്ടായ ആക്രമണം അതീവ ഗൗരവകരമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി.

കാണാതായ മൂന്ന് ഇന്ത്യക്കാർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനങ്ങൾ ഒമാനിലെ ഇന്ത്യൻ എംബസി അധികൃതരുമായി ചേർന്ന് നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ തുടർച്ചയായ കപ്പലാക്രമണങ്ങൾ മിഡിൽ ഈസ്‌റ്റിലെ നിലവിലെ സംഘർഷത്തിന്റെ നേരിട്ടുള്ള ഫലമാണെന്ന് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു.
അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും, നയതന്ത്ര ചർച്ചകളിലൂടെ മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കൂടാതെ ഇന്ത്യൻ നാവികരുടെ സുരക്ഷയെ കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.
റോയിട്ടേഴ്‌സ്, ബ്രിട്ടീഷ് മാരിടൈം റിസ്‌ക് മാനേജ്മെന്റ് ഗ്രൂപ്പായ 'വെൻഗാർഡ്' എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കൻ സേനയുടെ മിസൈൽ ആക്രമണമാണ് ഈ അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഒമാനിലെ സോഹാർ തുറമുഖത്തിന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി വെച്ചാണ് ആക്രമണം നടന്നത്. മിസൈൽ പതിച്ചതിനെത്തുടർന്ന് കപ്പലിന്റെ എൻജിൻ, സ്‌റ്റിയറിങ് റൂം എന്നിവയിൽ തീപിടുത്തമുണ്ടായി.
യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് നൽകുന്ന വിവരങ്ങൾ പ്രകാരം സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്; രണ്ട് പേരെ കാണാതായതായും റിപ്പോർട്ടുണ്ട് (ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മൂന്ന് ഇന്ത്യാക്കാരെ കാണാതായതായി സ്ഥിരീകരിച്ചിട്ടുണ്ട്). ഒമാൻ നാവികസേന കപ്പലിന്റെ സഹായസന്ദേശത്തോട് പ്രതികരിക്കുകയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്‌തുവെന്നാണ് വിവരം.
ഔദ്യോഗികമായി യുഎസിനോട് പ്രതിഷേധം അറിയിച്ചു
എണ്ണ ടാങ്കർ ആക്രമണത്തിൽ ഇന്ത്യ കർശനമായ നിലപാടാണ് സ്വീകരിച്ചത്. ബുധനാഴ്‌ച, അമേരിക്കയുടെ 'ചാർജ് ഡി അഫയേഴ്‌സ്' ജെസൺ മീക്‌സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (അമേരിക്ക) നാഗരാജ് നായിഡു, ഇന്ത്യയുടെ ആശങ്ക അദ്ദേഹത്തെ നേരിട്ട് അറിയിച്ചു.
ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്‌ചയിൽ ഇന്ത്യ ഉത്കണ്ഠ രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെ മോശമാകുന്ന സുരക്ഷാ സാഹചര്യവും, മേഖലയിലെ ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ അമേരിക്കൻ സെൻട്രൽ കമാൻഡ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ വിഷയം പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട്.
മേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും താളം തെറ്റുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ജൂൺ 8-ന്, സമാനമായ മറ്റൊരു സംഭവത്തിൽ 'എംടി മാരിവെക്‌സ്' എന്ന കപ്പലിൽ ഉണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരെ ഇന്ത്യൻ കോസ്‌റ്റ് ഗാർഡും ഒമാൻ അധികൃതരും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. അമേരിക്കൻ ഉപരോധം ലംഘിച്ച് ഇറാന്റെ തുറമുഖത്തേക്ക് നീങ്ങാൻ ശ്രമിച്ച ആ കപ്പലിനു നേരെ അമേരിക്കൻ നാവികസേനയുടെ യുദ്ധവിമാനങ്ങൾ മിസൈൽ ആക്രമണം നടത്തിയിരുന്നു.












Click it and Unblock the Notifications