'യുഎസ് ജനാധിപത്യം ഭീഷണി നേരിടുന്നു'; പ്രാഥമിക എക്‌സിറ്റ് പോൾ ഫലം, വോട്ടർമാർ അഭിപ്രായപ്പെട്ടത് ഇങ്ങനെ
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കവേ രാജ്യത്തെ ജനാധിപത്യം ഭീഷണിയിലാണെന്ന് ഭൂരിഭാഗം വോട്ടർമാരും അഭിപ്രായപ്പെടുന്നതായി വ്യക്തമാക്കുന്ന പ്രാഥമിക എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്ത്. എഡിസൺ റിസർച്ച് പുറത്തുവിട്ട നാഷണൽ എക്‌സിറ്റ് പോളിലാണ് ഈ നിർണായക വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.
ഭൂരിഭാഗം വോട്ടർമാരും രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്ന അഭിപ്രായം പങ്കുവച്ച ആളുകളാണ്. വോട്ടർമാർ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളായി ജനാധിപത്യവും സമ്പദ്‌വ്യവസ്ഥയുമാണ് പരിഗണിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഗർഭച്ഛിദ്രവും കുടിയേറ്റവും പോലെയുള്ള വിഷയങ്ങൾക്കും വോട്ടർമാർ മുൻഗണന നൽകിയെന്നാണ് ഈ എക്‌സിറ്റ് പോൾ വ്യക്തമാക്കുന്നത്.

73 ശതമാനം വോട്ടർമാർ ജനാധിപത്യം അപകടത്തിലാണെന്ന് വിശ്വസിക്കുമ്പോൾ കേവലം 25 ശതമാനം പേർ മാത്രമാണ് അത് സുരക്ഷിതമാണെന്ന് പറയുന്നത്. തിരഞ്ഞെടുപ്പ് ദിവസവും അതിന് മുൻപും വോട്ട് രേഖപ്പെടുത്തിയ ലക്ഷക്കണക്കിന് വോട്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സർവേയിൽ ഒരുപക്ഷേ വോട്ടെടുപ്പ് പുരോഗമിക്കുംതോറും മാറ്റങ്ങൾ വന്നേക്കാം.
മറ്റ് എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ പോലെ പ്രാഥമിക എക്‌സിറ്റ് പോളിൽ അന്തിമ വിജയിയെ പ്രഖ്യാപിക്കില്ല. എന്നാൽ മറിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളും വോട്ടർമാർ മുഖവിലയ്ക്ക് എടുക്കുന്ന കാര്യങ്ങളുമാണ് ഇതിലൂടെ വെളിപ്പെടുന്നത്. മാത്രമല്ല പൂർണമായ വോട്ടെടുപ്പിന്ശേഷം മാത്രമേ അന്തിമ ചിത്രം ലഭ്യമാവുകയുള്ളൂ.
അതേസമയം, സിഎൻഎൻ എക്‌സിറ്റ് പോൾ പറയുന്നത് അനുസരിച്ച് ഈ തവണത്തെ തിരഞ്ഞെടുപ്പ് കൂടുതൽ സുതാര്യമായി നടത്തുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം വോട്ടർമാരും. കൂടാതെ വോട്ടർമാരിൽ ഭൂരിഭാഗവും, ഏകദേശം 10 ൽ 7 പേരും തിരഞ്ഞെടുപ്പിന് ശേഷമുണ്ടാവുന്ന ആക്രമണ സംഭവങ്ങളിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും വ്യക്തമാക്കി കഴിഞ്ഞു.
കൂടാതെ കമല ഹാരിസിനെ പിന്തുണയ്ക്കുന്നവരിൽ പത്തിൽ ഒൻപത് പേരും ആത്മവിശ്വാസമുണ്ടെന്നാണ് അറിയിച്ചത്. എന്നാൽ ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരിൽ പകുതി പേർ മാത്രമേ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുള്ളൂ എന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ ഈ എക്‌സിറ്റ് പോൾ ഫലങ്ങളും വോട്ടെടുപ്പ് പുരോഗമിക്കവേ മാറ്റങ്ങൾക്ക് വിധേയമാണ്.
ഇത്തവണ നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലാണ് തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നത്. ആദ്യഘട്ട സർവേ ഫലങ്ങളെ ഒക്കെ കാറ്റിൽ പറത്തി അവസാന നിമിഷം ഇരുവരും ഒപ്പത്തിനൊപ്പം ഏറ്റുമുട്ടുകയാണ് എന്നായിരുന്നു സർവേകൾ വ്യക്തമാക്കിയത്.
വോട്ടെടുപ്പ് പൂർണമായും അവസാനിച്ചാലും പക്ഷേ അന്തിമ ഫലം വരാൻ ഒരുപക്ഷെ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും ആശങ്കയിലാണ് ഇരു സ്ഥാനാർത്ഥികളുടെയും ക്യാമ്പുകൾ. യുഎസിലെ രീതികൾ അനുസരിച്ച് ഓരോ സംസ്ഥാനത്തും ഓരോ തിരഞ്ഞെടുപ്പാണെന്നതും അത് കൂടാതെ ഇക്കുറി കടുത്ത മത്സരമാണ് നിലനിൽക്കുന്നതെന്നും സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നു.












Click it and Unblock the Notifications