വ്യാപാര കരാറിൽ ചർച്ചകൾ ശരിയായ ദിശയിൽ; പിന്നാലെ പകരച്ചുങ്കം ചുമത്തുന്നതിന് കാലാവധി നീട്ടിനൽകി യുഎസ്
ന്യൂയോർക്ക്: അധികാരമേറ്റെടുത്തതിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഇന്ത്യക്കെതിരായ പകരച്ചുങ്ക നയം നടപ്പിലാക്കുന്നത് മരവിപ്പിച്ച നടപടി നീട്ടി യുഎസ്. ഏറ്റവും ഒടുവിൽ ഓഗസ്‌റ്റ് 1 വരെയാണ് ഇത് നീട്ടിയിരിക്കുന്നത്. ഏപ്രിൽ രണ്ടിനാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പകരച്ചുങ്കം ചുമത്താൻ യുഎസ് ഭരണകൂടം തീരുമാനിച്ചത്. ഇപ്പോഴത്തെ തീരുമാനം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് ആശ്വാസം പകരുന്നതാണ്.
വിഷയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വ്യാപാര കരാർ അന്തിമമാക്കുന്നതിനും ഇരു രാജ്യങ്ങളിലെയും സർക്കാരുകൾക്ക് ഈ നീക്കം അധിക സമയം നൽകുമെന്നതാണ് പ്രധാന ഗുണം. മാത്രമല്ല ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചയിൽ ശരിയായ ദിശയിലാണ് മുന്നോട്ട് നീങ്ങുന്നത്. അതുകൂടി കണക്കിലെടുത്താണ് ഇന്ത്യയ്ക്ക് നൽകിയ ഇളവ് ഇനിയും തുടരാൻ യുഎസ് തീരുമാനിച്ചിരിക്കുന്നത്.

AI Image
മുൻ നിശ്ചയിച്ച പ്രകാരമാണെങ്കിൽ ജൂലൈ 9ന് തുടക്കത്തിൽ അവസാനിക്കേണ്ടിയിരുന്നതായിരുന്നു ഈ താൽക്കാലിക മരവിപ്പിക്കൽ. "വിവിധ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള അധിക വിവരങ്ങളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിൽ" വ്യാപാര പങ്കാളികളുമായുള്ള ചർച്ചകൾ നടക്കുന്നതിനാൽ തീയതി നീട്ടുകയാണെന്ന് വൈറ്റ് ഹൗസ് അറിയിക്കുകയായിരുന്നു.
ശ്രദ്ധേയമായ കാര്യം എന്തെന്നാൽ യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാറിനായി സജീവമായി ചർച്ചകൾ നടത്തിവരുന്ന ഇന്ത്യ, ട്രംപ് ഭരണകൂടം ഔദ്യോഗിക താരിഫ് അറിയിപ്പുകൾ നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ-യുഎസ് വ്യാപാര കരാർ ഏറെക്കുറെ പൂർത്തിയായി എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബംഗ്ലാദേശ്, ഇന്തോനേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങൾക്കാണ് തീരുവ കാതുകൾ നൽകിയിരിക്കുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ട ഈ കത്തുകളിൽ ഓഗസ്‌റ്റ് 1 മുതൽ യുഎസിലേക്ക് പ്രവേശിക്കുന്ന സാധനങ്ങൾക്ക് പ്രാബല്യത്തിൽ വരുന്ന തീരുവകളെ കുറിച്ചാണ് വിശദീകരിച്ചത്.
ഏപ്രിൽ 2നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് 26 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയത്. എന്നാൽ ചർച്ചകൾക്ക് ഇടം നൽകുന്നതിനായി അവ 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ പുതിയ കാലാവധി നീട്ടൽ ക്രിയാത്മക ഇടപെടൽ തുടരാനുള്ള യുഎസിന്റെ സന്നദ്ധതയെ കൂടിയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യയും യുഎസും വിശാലമായ ഒരു വ്യാപാര കരാറാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആദ്യ ഘട്ടം ഈ വർഷം സെപ്റ്റംബർ-ഒക്ടോബർ കാലയളവിനുള്ളിൽ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനു മുന്നോടിയായി ഒരു ഇടക്കാല കരാർ നടപ്പിലാക്കാനാണ് ഇരുപക്ഷവും ശ്രമം നടത്തുന്നത്.
അതേസമയം, 2021-22 മുതൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. 2024-25 ൽ ഉഭയകക്ഷി ചരക്ക് വ്യാപാരം 131.84 ബില്യൺ ഡോളറായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് അവർ കൂടുതൽ വിട്ടുവീഴ്‌ചകൾ ചെയ്‌തു നൽകാനുള്ള സാധ്യതയും പല കേന്ദ്രങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്തായാലും വൈകാതെ തന്നെ ഇക്കാര്യത്തിൽ പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications