Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്; ലക്ഷ്യം യുക്രൈൻ യുദ്ധത്തിലെ ഫണ്ടിംഗ്

ന്യൂയോർക്ക്: യുക്രൈൻ യുദ്ധത്തിനിടെ റഷ്യയുടെ സൈനിക പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് തടയാനുള്ള സുപ്രധാന നടപടികളുമായി യുഎസ്. ഇതിന്റെ ഭാഗമായി റഷ്യയിലെ പ്രധാന എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്ക് യുഎസ് ട്രഷറി ഉപരോധം ഏർപ്പെടുത്തി. നയതന്ത്രപരമായ ഒത്തുതീർപ്പിനും സമാധാനത്തിനായുള്ള അന്താരാഷ്ട്ര സമ്മർദ്ദത്തിനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്‌തതിന് പിന്നാലെയായിരുന്നു ഇത്.

യുക്രൈനുമായുള്ള റഷ്യയുടെ സംഘർഷം ചർച്ച ചെയ്യാനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്‌ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. 'ഇപ്പോൾ കൊലപാതകങ്ങൾ അവസാനിപ്പിക്കാനും ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കാനുമുള്ള സമയമാണ്' ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു.

trumpputin

റഷ്യയിലെ പ്രധാന എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയിൽ എന്നിവയെയാണ് ഉപരോധങ്ങൾ ലക്ഷ്യമിടുന്നത്. ക്രെംലിന്റെ സൈനിക പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗ് തടയുന്നതിനാണ് ഈ ഉപരോധങ്ങൾ എന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ഇതിലൂടെ റഷ്യയെ വരിഞ്ഞുമുറുക്കി സാമ്പത്തിക ഉപരോധത്തിലൂടെ തങ്ങളുടെ വഴിക്ക് എത്തിക്കാമെന്നാണ് യുഎസ് പ്രതീക്ഷ.

'പ്രസിഡന്റ് പുടിൻ ഈ യുദ്ധം അവസാനിപ്പിക്കാൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ, ക്രെംലിന്റെ യുദ്ധ യന്ത്രത്തിന് ധനസഹായം നൽകുന്ന റഷ്യയിലെ രണ്ട് വലിയ എണ്ണ കമ്പനികൾക്ക് ട്രഷറി ഉപരോധം ഏർപ്പെടുത്തുകയാണ്. ഈ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ ട്രഷറി തയ്യാറാണ്. ഞങ്ങളുടെ സഖ്യകക്ഷികൾ ഈ ഉപരോധങ്ങളിൽ പങ്കുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' ബെസെന്റ് കൂട്ടിച്ചേർത്തു.

നിലവിലുള്ള യുദ്ധവും സാമ്പത്തിക വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും, റോസ്‌നെഫ്റ്റ്, ലൂക്കോയിൽ എന്നിവ മോസ്കോ സ്‌റ്റോക്ക് എക്സ്ചേഞ്ചിൽ 50 ബില്യൺ ഡോളറിലധികം മൂല്യമുള്ള പ്രധാന കമ്പനികളായി തന്നെ തുടരുന്നു. ക്രെംലിന്റെ സൈനിക പ്രവർത്തനങ്ങൾക്കുള്ള ധനസഹായം ഇല്ലാതാക്കുകയാണ് ഉപരോധങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ഈ ഉപരോധങ്ങൾ നടപ്പിലാക്കാൻ ഇത് ശരിയായ സമയമാണെന്ന് താൻ വിശ്വസിക്കുന്നതായി പ്രസിഡന്റ് ട്രംപ് പറഞ്ഞു. 'ഇത് നല്ല സമയമായെന്ന് എനിക്ക് തോന്നി. ഒരുപാട് കാലം കാത്തിരുന്നു' റഷ്യയുടെ പ്രധാന എണ്ണക്കമ്പനികൾക്കെതിരായ ഈ നടപടികളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ നടപടികൾക്ക് ദീർഘകാലം നിലനിൽക്കേണ്ടി വരില്ലെന്നും യുദ്ധത്തിന് ഉടൻ ഒരു പരിഹാരം കാണാൻ കഴിയുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

സമാധാനത്തിനായി പുടിനോടും യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയോടും ന്യായമായി പ്രവർത്തിക്കാനും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെക്കാനും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം, യുക്രൈനിന്റെ യുഎസ് അംബാസഡർ ഓൾഗ സ്‌റ്റേഫാനിഷിന ഈ ഉപരോധങ്ങൾക്ക് ശക്തമായ പിന്തുണ അറിയിച്ചു. ശക്തിയിലൂടെയും അന്താരാഷ്ട്ര സമ്മർദ്ദത്തിലൂടെയും സമാധാനം നേടാനുള്ള യുക്രൈനിന്റെ നിലപാടിന് അനുസൃതമാണ് ഈ നീക്കങ്ങളെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ആഴ്‌ച ട്രംപും പുടിനും തമ്മിലുള്ള സംഭാഷണത്തിന് ശേഷം യുഎസ്-റഷ്യ ബന്ധത്തിൽ ഒരു മുന്നേറ്റമുണ്ടായി എന്ന പ്രതീതി ഉണ്ടായിരുന്നു. എന്നാൽ, സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി സംസാരിച്ചപ്പോൾ വീണ്ടും ഭിന്നതകൾ ഉടലെടുത്തു. ചർച്ചകൾക്ക് മുൻപ് ഉടനടി വെടിനിർത്തൽ വേണമെന്ന കിയവിന്റെയും യൂറോപ്പിന്റെയും ആവശ്യം ലാവ്‌റോവ് അംഗീകരിച്ചില്ല.

തുടർന്ന് പുടിനുമായുള്ള കൂടിക്കാഴ്‌ച റദ്ദാക്കാനുള്ള തന്റെ തീരുമാനം ട്രംപ് വിശദീകരിച്ചു: 'അത് ശരിയായി തോന്നിയില്ല...ഞങ്ങൾ ഭാവിയിൽ അത് ചെയ്യും' പുടിനുമായി നല്ല സംഭാഷണങ്ങൾ ഉണ്ടായിട്ടും കാര്യമായ പുരോഗതി ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെലെൻസ്‌കി, യൂറോപ്യൻ സഖ്യകക്ഷികൾ, കോൺഗ്രസിലെ ഇരുപാർട്ടികളിലെയും അംഗങ്ങൾ എന്നിവരിൽ നിന്ന് റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ വർധിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന്മേൽ സമ്മർദ്ദമുണ്ട്.

റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിൽ നിലവിലുള്ള നയതന്ത്രപരമായ തടസങ്ങളാണ് ഈ സമീപകാല സംഭവങ്ങൾ അടിവരയിടുന്നത്. റഷ്യയ്‌ക്കെതിരെ സമ്മർദ്ദം ചെലുത്തുന്നതിനും നയതന്ത്രപരമായ വഴികളിലൂടെ സമാധാനപരമായ പരിഹാരം കണ്ടെത്താനുമുള്ള യുഎസിന്റെ പ്രതിബദ്ധതയാണ് ഈ പുതിയ ഉപരോധങ്ങൾ. ഇന്ത്യയ്ക്ക് മേലുള്ള തീരുവ പോലും അതിലേക്ക് കണ്ടെത്തിയ വഴിയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+