ഡൊണാൾഡ് ട്രംപ് ഇനി ഒന്നടങ്ങും; ഏറ്റവും പുതിയ സർവേയിൽ കമലയ്ക്ക് മുന്നേറ്റം, ഒപ്പത്തിനൊപ്പമെന്ന് സൂചന
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന സർവേ റിപ്പോർട്ടുകൾ പ്രകാരം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന്റെ മുൻതൂക്കം ഗണ്യമായി കുറഞ്ഞുവെന്നാണ് സൂചന. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമല ഹാരിസ് ട്രംപിനെതിരെ മികച്ച പ്രകടനവുമായി ഒപ്പത്തിനൊപ്പം തന്നെയുണ്ടെന്നാണ് വിവരം.
നേരത്തെ വന്ന സർവേ ഫലങ്ങളിൽ അധികവും ട്രംപിന് കൃത്യമായ മുൻതൂക്കം പ്രവചിച്ചവയായിരുന്നു. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കമല ഹാരിസ് ട്രംപിന് പിന്നാലെ തന്നെയുണ്ട്. വാൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട സർവേ പ്രകാരം ട്രംപും കമലയും തമ്മിൽ കേവലം രണ്ട് ശതമാനം വോട്ടുകളുടെ വ്യത്യാസം മാത്രമാണ് പിന്തുണയിലുള്ളത്.

ട്രംപിന് നിലവിൽ 49 ശതമാനം പേരുടെ പിന്തുണ ഉണ്ടെങ്കിൽ കമല ഹാരിസിന് 47 ശതമാനം വരെ പിന്തുണ ഉണ്ടെന്നാണ് സൂചന. ഈ മാസമാദ്യം പുറത്തുവന്ന സർവേ ഫലങ്ങളിൽ ജോ ബൈഡനെക്കാൾ ആറിലധികം പോയിന്റുകൾ മുന്നിട്ട് നിന്നയാളാണ് ട്രംപ്. എന്നാൽ അടുത്തിടെയാണ് ജോ ബൈഡൻ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി മത്സര രംഗത്ത് നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
മറ്റ് സർവേ ഫലങ്ങളും കമല ഹാരിസിന്റെ മുന്നേറ്റം പ്രകടമാക്കുന്നുണ്ട്. ന്യൂയോർക്ക് ടൈംസ്/സിയാന കോളേജ് എന്നിവ സംയുക്തമായി ജൂലൈ 22 മുതൽ 24 വരെ രാജ്യവ്യാപകമായി നടത്തിയ 1,142 വോട്ടർമാരുടെ സർവേ പ്രകാരം, ഡൊണാൾഡ് ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്, നേരിയ വ്യത്യാസം മാത്രമാണ് ഇരുവർക്കും ഇടയിലുള്ളത്.
ട്രംപ് 48 ശതമാനം വോട്ടുകൾ നേടിയപ്പോൾ കമല ഇതിൽ 47 ശതമാനം പേരുടെ പിന്തുണയാണ് നേടിയെടുത്തത്. ഇതൊരു നിർണായകമായ മാറ്റം തന്നെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ചുരുങ്ങിയ സമയം കൊണ്ട് ആറ് ശതമാനത്തിൽ അധികമായിരുന്ന വ്യത്യാസം ഇത്രയധികം കുറഞ്ഞത് കമലഹാരിസിന്റെ മുന്നേറ്റം തന്നെയാണ് പ്രകടമാക്കുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.
ഇതുകൂടാതെ, രജിസ്‌റ്റർ ചെയ്‌ത വോട്ടർമാരിൽ ട്രംപ് 48 ശതമാനം, കമല ഹാരിസ് 46 ശതമാനം എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നുതെന്നും സർവേകൾ പറയുന്നു. എന്നാൽ നേരത്തെ രജിസ്‌റ്റർ ചെയ്‌ത വോട്ടർമാരിൽ ബൈഡനേക്കാൾ ഒമ്പത് ശതമാനം പോയിന്റിന് മുന്നിലായിരുന്നു ഡൊണാൾഡ് ട്രംപ്. അവിടെ നിന്നാണ് ഇ ഇടിവ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം കമല ഹാരിസുമായി സംവാദത്തിന് താൻ തയ്യാറല്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി അവരെ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം സംവാദത്തെ കുറിച്ച് ആലോചിക്കാം എന്നായിരുന്നു ട്രംപിന്റെ തീരുമാനം. എന്നാൽ ഇപ്പോൾ കമലയുടെ സ്ഥാനാർത്ഥിത്വം ഉറപ്പായ സാഹചര്യത്തിൽ സെപ്റ്റംബർ പത്തിന് നിശ്ചയിച്ച സംവാദത്തിൽ ട്രംപ് പങ്കെടുക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.












Click it and Unblock the Notifications