'ബൈഡൻ ഉറക്കത്തിൽ, നമ്മൾ നീങ്ങുന്നത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക്'; മുന്നറിയിപ്പുമായി ട്രംപ്, കാരണം?
ന്യൂയോർക്ക്: അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബൈഡൻ സർക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് രംഗത്ത്. മിഡിൽ ഈസ്‌റ്റിൽ വർധിച്ചുവരുന്ന സംഘർഷ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ബൈഡൻ ഭരണകൂടത്തെ ലക്ഷ്യമിട്ടിരിക്കുന്നത്. മൂന്നാം ലോക മഹായുദ്ധത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
മിഡിൽ ഈസ്‌റ്റിൽ യുഎസിന് വേണ്ടി ആരാണ് ചർച്ചകൾ നടത്തുന്നതെന്നായിരുന്നു ട്രംപിന്റെ ചോദ്യം. സർക്കാരിന്റെ പ്രവർത്തനം ചോദ്യം ചെയ്‌ത അദ്ദേഹം, പ്രസിഡന്റ് ജോ ബൈഡൻ കാലിഫോർണിയയിലെ ബീച്ചിൽ ഉറങ്ങുകയാണെന്നും, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആവട്ടെ മിനസോട്ട ഗവർണറും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ടിം വാൾസിനൊപ്പം തിരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ബസ് ടൂർ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എക്‌സിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം. മിഡിൽ ഈസ്‌റ്റിൽ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള സംഘർഷം മുറുകുന്ന വേളയിലാണ് ട്രംപിന്റെ അഭിപ്രായപ്രകടനം. 'ആരാണ് മിഡിൽ ഈസ്‌റ്റിൽ നമുക്ക് വേണ്ടി ചർച്ചകൾ നടത്തുന്നത്? ബോംബുകൾ എല്ലായിടത്തും വീഴുന്നു! ജോ ബൈഡൻ കാലിഫോർണിയയിലെ ഒരു ബീച്ചിൽ ഉറങ്ങുകയാണ്, കമല ടിമ്മിനൊപ്പം ഒരു ബസ് ടൂർ നടത്തുന്നു, മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കണം, കാരണം അതിലേക്കാണ് നാം നീങ്ങുന്നത്' ട്രംപ് പറഞ്ഞു.
ഹിസ്ബുള്ള ആക്രമണം മുൻകൂട്ടി കണ്ടുവെന്ന് അവകാശപ്പെട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശേഷം മേഖലയിൽ സംഘർഷ സാധ്യത കാര്യമായി ഉയർന്നിരുന്നു. ഇതിന് ഹിസ്ബുള്ള തിരിച്ചടിച്ചതോടെ ലബനനിലേക്ക് ഞായറാഴ്‌ച പുലർച്ചെ 40 തവണ മിസൈൽ ആക്രമണം നടത്തി ഇസ്രായേൽ പോർവിളി നടത്തിയിരുന്നു. ഇതിനിടയിലാണ് ട്രംപിന്റെ മുന്നറിയിപ്പ് കൂടി വന്നിരിക്കുന്നത്.
ലെബനനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രായേൽ അടുത്ത 48 മണിക്കൂർ നേരത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു എന്നതിന്റെ കൃത്യമായ സൂചന കൂടിയാണിത്.
നേരത്തെ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിലെ പ്രസംഗത്തിൽ കമല ഹാരിസ് ഗാസയിലെ യുദ്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശത്തെ എന്നും മാനിക്കുന്നു എന്നായിരുന്നു കമലയുടെ നിലപാട്. എങ്കിലും പലസ്‌തീൻ ജനത അനുഭവിക്കുന്ന ദുരിതങ്ങൾ അവർ എടുത്തു പറയുകയും ചെയ്‌തിരുന്നു. ഇതിന് ശേഷം ട്രംപ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ മുഖേന പല തവണയായി ഇതിനെ വിമർശിക്കുകയാണ് ചെയ്‌തത്.












Click it and Unblock the Notifications