കമലയെ കടത്തിവെട്ടി ഞെട്ടിക്കുന്ന മുന്നേറ്റം; ട്രംപിന് അധികാരം ഏറ്റെടുക്കാൻ എത്ര കാത്തിരിക്കണം? അറിയാം
ന്യൂയോർക്ക്: ആഴ്‌ചകൾക്ക് മുൻപ് വരെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയ സാധ്യത കമല ഹാരിസിനോളം വരില്ലെന്നതായിരുന്നു ഭൂരിഭാഗം സർവേകളും പ്രവചിച്ചിരുന്നത്. എന്നാൽ ആ പ്രവചനങ്ങൾ എല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് വൈറ്റ് ഹൗസിലേക്ക് മറ്റൊരു മടങ്ങിവരവിന് ട്രംപ് കോപ്പുകൂട്ടുന്നത്. അതും ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ശക്തമായ മുന്നേറ്റമാണ് ട്രംപ് നടത്തിയതെന്നതും ശ്രദ്ധേയമാണ്.
നിലവിൽ കമല ഹാരിസിനേക്കാൾ ബഹുദൂരം മുന്നിലാണ് ഡൊണാൾഡ് ട്രംപ്. അദ്ദേഹം കേവല ഭൂരിപക്ഷത്തിന്റെ സഖ്യയായ 270 മറികടന്നിരിക്കുകയാണ് ഇപ്പോൾ. നിലവിൽ 277 വോട്ടുകളാണ് ട്രംപിന് ലഭിച്ചിരിക്കുന്നതെങ്കിൽ കമൽ ഹാരിസിന് ഇത് 224 മാത്രമാണ്. ഇതോടെ അധികാരം ഉറപ്പിച്ച ഡൊണാൾഡ് ട്രംപ് ക്യാമ്പ് ആഘോഷവും തുടങ്ങിയിട്ടുണ്ട്.

എന്നാൽ ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ ട്രംപിനെ യുഎസിന്റെ ഭരണസാരഥ്യത്തിൽ ഏറാൻ കഴിയില്ല എന്നതാണ് ഈ രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. അതിനായി ഇനിയും രണ്ടര മാസത്തോളം ട്രംപ് കാത്തിരിക്കേണ്ടി വരും. അമേരിക്കയിലെ രീതികൾ അനുസരിച്ച് അടുത്ത പ്രസിഡന്റ് അധികാരമേറ്റെടുക്കുക ജനുവരി 25നാണ്.
ഭരണഘടന അനുശാസിക്കുന്നത് നാല് മാസത്തെ അധികാര കൈമാറ്റ പ്രക്രിയയകൾ ആണെങ്കിലും ഇത് പിന്നീട് ഭേദഗതിയിലൂടെ ചുരുക്കിയാണ് മൂന്ന് മാസത്തിൽ താഴെയാക്കിയത്. ഇതിന് നിരവധി കാരണങ്ങളുണ്ട് താനും. യുഎസിലെ സവിശേഷമായ തിരഞ്ഞെടുപ്പ് രീതി തന്നെയാണ് ഇത്തരമൊരു നീണ്ട കാലയളവ് നൽകാൻ ഭരണഘടനാ നിർമ്മാതാക്കളെ പ്രേരിപ്പിച്ചതെന്ന് സാരം.
ഇന്ത്യയിൽ ഉള്ളത് പോലെ തിരഞ്ഞെടുപ്പ് രീതിയല്ല യുഎസിലേത്. ഇന്ത്യയിൽ സാധാരണയായി തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ അധികാരം ഏറ്റെടുക്കുന്ന രീതിയാണുള്ളത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ പതിവ് തന്നെയാണുള്ളത്. എന്നാൽ ഇതിൽ നിന്നും വിഭിന്നമാണ് യുഎസിലെ നിയമങ്ങൾ.
നിലവിൽ പുറത്തുവന്നിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ ഔദ്യോഗികമല്ല എന്നതാണ് മറ്റൊരു പ്രധാന വസ്‌തുത. വിവിധ സംസ്ഥാനങ്ങൾ ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കാൻ ചിലപ്പോൾ ദിവസങ്ങളോ ആഴ്ച്ചകളോ എടുത്തേക്കാം എന്നതാണ് മറ്റൊരു കാര്യം. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും നടപടി ക്രമങ്ങൾ നീളുക തന്നെ ചെയ്യും.
പൊതുവേ, സംസ്ഥാനങ്ങൾ അവരുടെ എല്ലാ ഇലക്ട്രറൽ കോളേജ് വോട്ടുകളും ജനകീയ വോട്ടിൽ വിജയിക്കുന്നയാൾക്ക് നൽകുകയാണ് പതിവ്, ഡിസംബർ 17-ലെ യോഗത്തിന് ശേഷം ഇത് സ്ഥിരീകരിക്കും. തുടർന്ന് ഇലക്ട്രറൽ കോളേജ് വോട്ടുകൾ എണ്ണാനും പുതിയ പ്രസിഡന്റിനെ സ്ഥിരീകരിക്കാനും ജനുവരി 6ന് പുതിയ യുഎസ് കോൺഗ്രസ് യോഗം ചേരും. അതിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
അതേസമയം, കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പ് സമയത്ത് ഈ യോഗം ചേരവേ ഡൊണാൾഡ് ട്രംപ് അനുകൂലികൾ അദ്ദേഹത്തിന്റെ പരാജയം സമ്മതിക്കാൻ വിസമ്മതിക്കുകയും തുടർന്ന് യുഎസ് ക്യാപിറ്റോൾ ബിൽഡിംഗ് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തത് രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു.












Click it and Unblock the Notifications