തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; ട്രംപിനേക്കാൾ ഒരുപടി മുന്നിൽ കമല, വോട്ടിംഗ് ശതമാനം നിർണായകം?
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഏറ്റവും ഒടുവിൽ വന്ന രണ്ട് സർവേകളിലും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിന് നേരിയ മേൽക്കൈ. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിനേക്കാൾ നേരിയ മുൻതൂക്കം കമല ഹാരിസിന് ഉണ്ടെന്നാണ് പുതിയ സർവേ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇരുവരും തമ്മിലുള്ള ശക്തമായ പോരാട്ടത്തെ സൂചിപ്പിക്കുന്ന സർവേ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
എബിസി ന്യൂസ്, സിബിഎസ് ന്യൂസ് എന്നിവ സംഘടപ്പിച്ച രണ്ട് സുപ്രധാന സർവേകളിലും കമല ഹാരിസിന് മുൻതൂക്കമുണ്ട്. എബിസി ന്യൂസ് സർവേയിൽ ഡൊണാൾഡ് ട്രംപിനെക്കാൾ നാല് ശതമാനം പേരുടെ അധിക പിന്തുണയാണ് കമലയ്ക്ക് കിട്ടിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനോട് അടുത്തിരിക്കെ ഈ ലീഡ് നില നിർണായകം തന്നെയാണ്.

എബിസി സർവേയിൽ കമല ഹാരിസിന് ആകെ 51 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. എന്നാൽ ഡൊണാൾഡ് ട്രംപിനെ 47 ശതമാനം പേർ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. സിബിഎസ് സർവേയിൽ ഈ ലീഡ് നിലയിൽ കുറവുണ്ടെങ്കിലും കമല തന്നെയാണ് മുന്നിൽ. ഇവിടെ കമല ഹാരിസിനെ പിന്തുണയ്ക്കുന്നത് 50 ശതമാനം പേരാണ്. ട്രംപിനാവട്ടെ 49 ശതമാനം പോയിന്റ് ആണുള്ളത്.
ഏഴോളം വരുന്ന സംസ്ഥാനങ്ങളിലെ ലീഡ് നിലയാണ് ജയത്തിൽ പ്രധാനമാവുക. അരിസോണ, ഫ്ലോറിഡ, ജോർജിയ, പെൻസിൽവാനിയ, മിഷിഗൺ, ഒഹായോ എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിലെ പ്രകടനം ജയത്തിൽ നിർണായകമാകും. ഈ സംസ്ഥാനങ്ങളിലെ ഇവരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന് നിസംശയം പറയാം.
വോട്ടിംഗ് ശതമാനം നിർണായകം
യുഎസ് തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം വലിയ സ്വാധീനം ചെലുത്തുന്ന കാര്യമാവും എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ച പോളിങ് സ്‌റ്റേഷനുകളിൽ വോട്ടർമാർ എത്തുന്നുണ്ട്. അമേരിക്കൻ തിരഞ്ഞെടുപ്പ് സമ്പ്രദായം അനുസരിച്ച് തിരഞ്ഞെടുപ്പ് ദിവസത്തിന് മുന്നോടിയായി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരമുണ്ട്.
അത്തരത്തിൽ മുൻകൂറായി ലക്ഷക്കണക്കിന് വോട്ടർമാർ തങ്ങളുടെ തീരുമാനം അറിയിച്ചു കഴിഞ്ഞുവെന്നതാണ് യാഥാർഥ്യം. ചില റിപ്പോർട്ടുകൾ സംസാരിച്ച് ഏതാണ്ട് 30 മില്യൺ വരുന്ന വോട്ടർമാർ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ വോട്ടിംഗ് ശതമാനം ഉയരുന്നത് ഏത് സ്ഥാനാർത്ഥിക്ക് ഗുണകരമാവും എന്ന് തീർത്ത് പറയാനാവില്ല.
എങ്കിലും ഏഷ്യൻ അമേരിക്കൻ വിഭാഗങ്ങൾക്ക് ഇടയിലെ കമല ഹാരിസിന്റെ സ്വാധീനവും, കറുത്ത വർഗക്കാർക്ക് കമലയോടുള്ള താൽപര്യവും കണക്കിലെടുത്തുമ്പോൾ വോട്ടർമാരുടെ എണ്ണം ഉയരുന്നത് കൂടുതലായും കമലയ്ക്ക് ഗുണകരമായി ഭവിച്ചേക്കും എന്ന വിലയിരുത്തലുകൾ ശക്തമാണ്. നവംബർ അഞ്ചിനാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications