വിദേശ നയം മാറ്റി അമേരിക്ക; യുഎൻ പ്രമേയത്തിൽ റഷ്യക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി, ഇന്ത്യ വിട്ടുനിന്നു
ന്യൂയോർക്ക്: യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട യുഎൻ പ്രമേയത്തിൽ റഷ്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് യുഎസ്. ദീർഘകാലമായി തുടരുന്ന വിദേശനയത്തിൽ നിന്നുള്ള നിർണായക വ്യതിചലനത്തിലാണ് യുഎസ് നിലപാട് മാറ്റം. യൂറോപ്പിന്റെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയത്തിന് എതിരായാണ് യുഎസ് റഷ്യക്ക് ഒപ്പം എതിർത്ത് വോട്ട് ചെയ്‌തത്. യുദ്ധത്തെ അപലപിക്കുകയും യുക്രൈനിൽ നിന്ന് റഷ്യ പിന്മാറണം എന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം.
എന്നാൽ ഇന്ത്യ മുൻകാലങ്ങളിൽ സ്വീകരിച്ച നിലപാട് തന്നെയാണ് വിഷയത്തിൽ ഇക്കുറിയും തുടർന്നത്. പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കുകയായിരുന്നു. യുക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്ക റഷ്യയുമായി യോജിച്ച് വോട്ട് ചെയ്യുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. യുദ്ധം മൂന്നാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ അമേരിക്കയുടെ നയ വ്യതിയാനം ലോകം ഉറ്റുനോക്കുകയാണ്.

റഷ്യൻ ആക്രമണത്തെ അപലപിക്കുകയും അധിനിവേശ പ്രദേശം തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയത്തെ എതിർത്തവരിൽ റഷ്യ, ഇസ്രായേൽ, ഉത്തര കൊറിയ, മറ്റ് 14 മോസ്‌കോ സഖ്യ രാജ്യങ്ങൾ എന്നിവയ്‌ക്കൊപ്പം യുഎസും നിലയുറപ്പിച്ചു. എങ്കിലും പ്രമേയം യുഎൻ ജനറൽ അസംബ്ലി പാസാക്കി. 93 അനുകൂല വോട്ടുകളും 18 എതിർ വോട്ടുകളും വന്നപ്പോൾ 65 രാജ്യങ്ങൾ ഇതിൽ വിട്ടുനിന്നു.
'ഉത്കണഠയോടെ, റഷ്യൻ ഫെഡറേഷന്റെ യുക്രൈനിലെ പൂർണ്ണ തോതിലുള്ള അധിനിവേശം മൂന്ന് വർഷമായി തുടരുന്നു. ഇത് യുക്രൈന് മാത്രമല്ല, മറ്റ് പ്രദേശങ്ങൾക്കും ആഗോള സ്ഥിരതയ്ക്കും വിനാശകരവും ദീർഘകാലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്' റഷ്യയെ പ്രതിക്കൂട്ടിലാക്കുന്ന പ്രമേയത്തിൽ പറയുന്നു.
ഇന്ത്യയ്‌ക്കൊപ്പം അർജന്റീന, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ചൈന, ഇറാൻ എന്നീ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുക്രൈനിലെ യൂറോപ്യൻ സഖ്യകക്ഷികൾ യുഎസ് പ്രമേയത്തിന് ഏകകണ്ഠമായ പിന്തുണ അറിയിച്ചു. റഷ്യ യുക്രൈനിലെ മുഴുവൻ അധിനിവേശം ആരംഭിച്ച് മൂന്ന് വർഷം പിന്നിടുന്ന വേളയിലാണ് പ്രമേയം വന്നിരുക്കുന്നത്.
കൂടാതെ, വിഷയവുമായി ബന്ധപ്പെട്ട് യുഎസ് സ്വന്തം മത്സര പ്രമേയത്തിൽ വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിന്നു. റഷ്യ ആക്രമണകാരിയാണെന്ന് വ്യക്തമാക്കുന്നതിലും പ്രമേയം ഭേദഗതി ചെയ്യുന്നതിലും ഫ്രാൻസിന്റെ നേതൃത്വത്തിലുള്ള യൂറോപ്യന്മാർ വിജയിച്ചതോടെയാണ് യുഎസ് നടപടി. കീവിനുള്ള യുഎൻ ദീർഘകാല പിന്തുണ, പ്രത്യേകിച്ച് യുക്രൈനിന്റെ പരമാധികാരം, സ്വാതന്ത്ര്യം, ഐക്യം, പ്രദേശികത എന്നിവയെ പുനഃസ്ഥാപിക്കുന്ന കാര്യങ്ങളും അതിൽ ഉൾപ്പെടുത്തി.
അതേസമയം, യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുവാൻ യുഎസ് മുന്നിട്ടിറങ്ങിയത് ഡൊണാൾഡ് ട്രംപ് രണ്ടാം വട്ടവും അധികാരത്തിൽ എത്തിയ ശേഷമാണ്. ഇതിനായി തുടക്കം മുതൽ അദ്ദേഹം സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇരു രാഷ്ട്ര തലവൻമാരുമായും ട്രംപ് സംസാരിച്ചിരുന്നു. അനുനയ ചർച്ചകളുടെ ആദ്യഘട്ടം സൗദി അറേബ്യയിലെ റിയാദിൽ വച്ച് നടക്കുകയും ചെയ്‌തിരുന്നു. അതിനിടയിലാണ് യുഎൻ പ്രമേയത്തിലും റഷ്യൻ നിലപാടിനെ അനുകൂലിച്ച് യുഎസ് രംഗത്ത് വരുന്നത്.












Click it and Unblock the Notifications