സൗദിയില്‍ ഭീകരരെ മെരുക്കാന്‍ പഞ്ചനക്ഷത്ര തടവറ; ഇടിയും കുത്തുമില്ല, പുഷ്ടിപ്പെടുത്തല്‍ മാത്രം!!
ഇപ്പോള്‍ ഈ കേന്ദ്രത്തില്‍ 3300 പേരുണ്ട്. എല്ലാവരും ഭീകരവാദ കേസുകളിലെ പ്രതികളാണ്. പലരും ശിക്ഷിക്കപ്പെട്ടവരുമാണ്. ഗ്വണ്ടാനമോ തടവറയില്‍ നിന്ന് സൗദിയിലെത്തിച്ചവരും ഈ കേന്ദ്രത്തിലാണുള്ളത്.
റിയാദ്: സൗദി അറേബ്യയില്‍ രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തു തടവിലാക്കിയത് ആഡംബര ഹോട്ടലിലായിരുന്നു. എന്നാല്‍ ഭീകരവാദ കേസുകളില്‍പ്പെട്ടവര്‍ക്കും ഏകദേശം സമാനമായ ജയില്‍ തന്നെയാണ് സൗദി അറേബ്യയില്‍ ഒരുക്കിയിരിക്കുന്നത്. റിയാദില്‍ തന്നെയാണ് ഈ ജയിലും. മുഹമ്മദ് ബിന്‍ നായിഫ് കൗണ്‍സലിങ് ആന്റ് കെയര്‍ സെന്ററില്‍ ആണ് ഭീകരവാദികളെ പാര്‍പ്പിച്ചിരിക്കുന്നത്.
വിശാലമായ നീന്തല്‍കുളവും ആരോഗ്യ രക്ഷാ സൗകര്യങ്ങളും പരിചാരകളുമുള്ള ഈ പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നത് സാധാരണ ഭീകരരെ അല്ല. വളരെ അക്രമാസക്തരെന്ന് കരുതുന്നവരാണ് ഈ തടവറയില്‍. എന്നാല്‍ ഇതൊരു തടവറയല്ല. എല്ലാതരത്തിലുള്ള സ്വാതന്ത്ര്യവും ഇവിടെ നല്‍കുന്നുണ്ട്. എന്തിനാണ് ഇത്രയും സൗകര്യങ്ങള്‍ നല്‍കുന്നത് എന്ന ചോദ്യത്തിനും സൗദി അറേബ്യയ്ക്ക് മറുപടിയുണ്ട്....

കൂട്ടക്കൊലകള്‍ വെറുതെ
ആഗോളതലത്തില്‍ ഭീകരതക്കെതിരേ എന്ന പേരില്‍ നടക്കുന്ന പല നടപടികളും കൂട്ടക്കൊലകളിലും നശീകരണ ആക്രമണത്തിലുമൊക്കെയാണ് അവസാനിക്കാറ്. പാകിസ്താനും അഫ്ഗാനും ഇറാഖും സിറിയയുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ വ്യത്യസ്തമായ വഴി സ്വീകരിക്കുന്നത്.

കുപ്രസിദ്ധ ഗ്വണ്ടാനമോ തടവറ
അമേരിക്ക ക്യൂബയിലെ ഗ്വണ്ടാനമോയില്‍ സ്ഥാപിച്ച തടവറ ഭീകരവാദികളെ പാര്‍പ്പിക്കാന്‍ മാത്രമായിരുന്നു. പക്ഷേ, വന്‍ വിവാദമാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. ക്രൂരമായ പീഡനമുറകളാണ് ഇവിടെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തടവുകാര്‍ക്കെതിരേ പ്രയോഗിച്ചിരുന്നത്. ആഗോളതലത്തില്‍ അമേരിക്കന്‍ വിരുദ്ധ വികാരം ശക്തിപ്പെടാന്‍ ഇതു കരാണമായെന്നും നിരീക്ഷണമുണ്ട്.

പുതുവഴി വെട്ടിയ സൗദി
ഈ സാഹചര്യത്തില്‍ സൗദി അറേബ്യ ഒരുക്കിയ പഞ്ചനക്ഷത്ര ജയില്‍ പുതിയ വഴിയാണ് വെട്ടിത്തെളിക്കുന്നത്. മനശാസ്ത്രജ്ഞരും ഇസ്ലാമിക പണ്ഡിതരുമാണ് ഇവിടെ ജോലി ചെയ്യുന്നതില്‍ കൂടുതല്‍ പേരും. തടവുശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ ശിക്ഷാ കാലാവധിക്ക് ശേഷം വീണ്ടും ആയുധമെടുക്കുന്നത് തടയുക എന്നതാണ് ഈ തടവറയുടെ പ്രധാന ലക്ഷ്യം.

രാജകീയ മെത്തകള്‍
ഇസ്ലാമിനെ തെറ്റിദ്ധരിച്ചാണ് പലരും ആയുധമെടുക്കുന്നത്. അവര്‍ക്ക് നേരായ വഴി കാണിച്ചുകൊടുക്കുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ഡയറക്ടര്‍ യഹ്‌യ അബു മഗായിദ് പറഞ്ഞു. രാജകീയ മെത്തകളാണ് ഇവിടെ തടവുകാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. കൂറ്റന്‍ ടെലിവിഷനുമുണ്ട്. ഇവിടെ താമസിപ്പിച്ചിരിക്കുന്നവര്‍ ചില്ലറക്കാരല്ല.

തടവുകാര്‍ എന്ന് വിളിക്കില്ല
അമേരിക്കയുടെ പേടിസ്വപ്‌നമായ അല്‍ ഖാഇദ, താലിബാന്‍ എന്നീ സംഘടനകളുമായി ബന്ധമുള്ളവരാണ് തടവുകാരില്‍ കൂടുതല്‍ പേരും. വിശാലമായ കളി സ്ഥലവും ജിംനേഷ്യവും ഈ കേന്ദ്രത്തിലുണ്ട്. ഭാര്യമാരെ കാണാന്‍ ഏത് സമയവും സൗകര്യമുണ്ട്. തടവുകാര്‍ എന്ന് പോലും ഇവിടെയുള്ളവരെ വിളിക്കാറില്ല.

ഇടിയും പീഡനവും
2004ലാണ് സൗദി അറേബ്യ ഈ പുനരധിവാസ കേന്ദ്രം തുടങ്ങിയത്. പക്ഷേ, ഇപ്പോള്‍ ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തന രീതി പൂര്‍ണമായും മാറ്റിയിരിക്കുകയാണ്. ഇടിയും മര്‍ദ്ദനവും പീഡനവും ഇന്ന് ഈ കേന്ദ്രത്തിലില്ല. ഉപദേശം മാത്രമാണ്. ഉപദേശത്തിലൂടെ ഏത് വ്യക്തികളെയും മാറ്റാമെന്നാണ് ഡയറക്ടര്‍ പറയുന്നത്.

3300 അന്തേവാസികള്‍
ഇപ്പോള്‍ ഈ കേന്ദ്രത്തില്‍ 3300 പേരുണ്ട്. എല്ലാവരും ഭീകരവാദ കേസുകളിലെ പ്രതികളാണ്. പലരും ശിക്ഷിക്കപ്പെട്ടവരുമാണ്. ഗ്വണ്ടാനമോ തടവറയില്‍ നിന്ന് സൗദിയിലെത്തിച്ചവരും ഈ കേന്ദ്രത്തിലാണുള്ളത്. അമേരിക്ക ഗ്വണ്ടാനമോ തടവറ അടച്ചുപൂട്ടാന്‍ ഉദ്ദേശിച്ചപ്പോള്‍ തടവുകാരെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് കൈമാറിയിരുന്നു.

വീണ്ടും ആയുധമെടുക്കില്ല
ഇവിടെ നിന്ന് പുറത്തിറങ്ങിയ ആരും വീണ്ടും ആയുധമെടുക്കില്ലെന്ന് ഡയറക്ടര്‍ അബു മഗായിദ് പറയുന്നു. 86 ശതമാനം പേരും സാധാരണ ജീവിതം നയിക്കുന്നതായി തങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെ വ്യത്യസ്തമായ വഴിയില്‍ നിരവധി പാഠങ്ങളുണ്ടെന്ന് അമേരിക്കന്‍ ഭീകരവിരുദ്ധ വിദഗ്ധന്‍ ജോണ്‍ ഹോര്‍ഗന്‍ അഭിപ്രായപ്പെട്ടു.

ഒരേ സമയം രണ്ടു മുഖം
കടുത്ത യാഥാസ്ഥിതിക ചിന്താഗതിയില്‍ നിന്ന് സൗദി അറേബ്യ മാറി സഞ്ചരിക്കുകയാണെന്ന് അടുത്തിടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ് ഈ പുനരധിവാസ കേന്ദ്രവും. തടവുകാരെ ഇത്തരത്തില്‍ പരിഗണിക്കുമ്പോള്‍ തന്നെ ഭീകരവാദികള്‍ക്കെതിരേ ശക്തമായ ആക്രമണത്തിന് ഒരുങ്ങുകയാണ് സൗദി അറേബ്യ.

ഭൂമിയില്‍ നിന്ന് ഇല്ലാതാക്കും
അടുത്തിടെ റിയാദില്‍ 41 മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി നടന്നിരുന്നു. ഇതില്‍ പ്രധാന തീരുമാനം ഭീകരവാദത്തിനെതിരേയുള്ള ശക്തമായ നടപടിയാണ്. ഈ യോഗത്തിന് ചുക്കാന്‍ പിടിച്ചതും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനായിരുന്നു. ഭീകരവാദത്തെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications