കിഴക്കന്‍ ഗൗത്തയില്‍ നടക്കുന്നത് യുദ്ധക്കുറ്റമെന്ന് യുഎന്‍; അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കും
ജെനീവ: വിമത പ്രദേശമായ സിറിയയിലെ കിഴക്കന്‍ ഗൗത്തയില്‍ സര്‍ക്കാര്‍ സൈന്യം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യുഎന്‍ മനുഷ്യാവകാശ ഏജന്‍സി തലവന്‍. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം 30 ദിവവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെങ്കിലും അതെല്ലാം അവഗണിച്ച് ജനങ്ങള്‍ക്കു മേല്‍ ബോംബുകള്‍ ഷെല്ലുകളും വര്‍ഷിക്കുകയാണ് സിറിയന്‍ സൈന്യമെന്നും മനുഷ്യാവകാശങ്ങള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു. ബ്രിട്ടന്റെ അഭ്യര്‍ഥന പ്രകാരം അടിയന്തരമായി വിളിച്ചുചേര്‍ത്ത യു.എന്‍ മനുഷ്യാവകാശ ഏജന്‍സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഴക്കന്‍ ഗൗത്തയിലും സിറിയയിലെ മറ്റ് പ്രദേശങ്ങളിലും നാം കണ്ടുകൊണ്ടിരിക്കുന്നത് യുദ്ധക്കുറ്റവും മനുഷ്യകുലത്തിനെതിരായ കുറ്റകൃത്യവുമാണ്. സാധാരണക്കാരായ ജനങ്ങളെ ബോംബിട്ട് കൊന്നൊടുക്കുകയാണ് സിറിയന്‍ സൈന്യം. അതുകൊണ്ടുതന്നെ സിറിയയെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മുമ്പാകെ എത്തിക്കേണ്ടതുണ്ട്. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരായ രേഖകള്‍ തയ്യാറാക്കണം. കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഹീനമാണെന്നും അദ്ദേഹം പറഞ്ഞു.

സിറിയന്‍ ദുരിതങ്ങളുടെ പ്രഭവ കേന്ദ്രമായി കിഴക്കന്‍ ഗൗത്ത മാറിയിരിക്കുകയാണെന്ന് ബ്രിട്ടീഷ് അംബാസഡര്‍ ജൂലിയന്‍ ബ്രൈത്ത് വൈറ്റ് പറഞ്ഞു. വിവേചനരഹിതമായ ബോംബാക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഭൂഗര്‍ഭ അറകളില്‍ പട്ടിണികിടക്കുകയാണ് പ്രദേശവാസികളെന്നും അംബാസഡര്‍ പറഞ്ഞു. സിറിയക്കെതിരേ യുദ്ധക്കുറ്റത്തിന് അന്വേഷണം നടത്താനും ജൂണില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യു.എന്‍ യുദ്ധക്കുറ്റ അന്വേഷണ ഉദ്യോഗസ്ഥരോട് അംബാസഡര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സിറിയയ്‌ക്കെതിരേ പക്ഷപാതപരമായ നിലപാടാണ് യു.എന്‍ സ്വീകരിക്കുന്നതെന്ന് സിറിയന്‍ അംബാസഡര്‍ ഹുസ്സം അഅ്‌ല പറഞ്ഞു. യു.എന്‍ വെടിനിര്‍ത്തല്‍ പ്രമേയത്തിനു ശേഷവും വിമത പ്രദേശങ്ങള്‍ക്കെതിരേ ആക്രണം തുടരുന്ന സിറിയയുടെ നടപടിക്കെതിരേ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ജര്‍മന്‍ ചാന്‍സ്ലര്‍ ആംഗേലാ മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍ തുടങ്ങിയവര്‍ ശക്തമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications