'ഇന്ത്യ എന്നും സമാധാനത്തിന് വേണ്ടിയാണ് നിലകൊണ്ടത്'; യുക്രൈൻ സന്ദർശന വേളയിൽ നരേന്ദ്ര മോദി
കീവ്: ഇന്ത്യ എന്നും സമാധാനത്തിന് വേണ്ടിയാണ് നിലകൊണ്ടതെന്ന് യുക്രൈൻ സന്ദർശനവേളയിൽ വ്ളാദിമിർ സെലൻസ്‌കിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിൽ സമാധാനം തിരികെ കൊണ്ട് വരാൻ വ്യക്തിപരമായ പങ്ക് വഹിക്കാൻ താൻ തയ്യാറാണെന്നും മോദി യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയോട് വ്യക്തമാക്കി. ഏത് സഹായത്തിനും ഒപ്പമുണ്ടാവുമെന്നും നരേന്ദ്ര മോദി സെലൻസ്‌കിയ്ക്ക് ഉറപ്പ് നൽകുകയുമുണ്ടായി.
ചരിത്രപരമായ സന്ദർശനത്തിന് ഒടുവിലാണ് നരേന്ദ്ര മോദിയുടെ പ്രസ്‌താവന. 1991ല്‍ യുക്രൈന്‍ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വതന്ത്രമായതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നത്. യുദ്ധഭൂമിയിൽ വച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് താൻ പുടിനോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

'ഇരുപക്ഷവും ഒരുമിച്ച് ഇരിക്കുകയും ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള വഴികൾ തേടുകയും വേണം' കൈവിലെ യോഗങ്ങൾക്ക് ശേഷം അദ്ദേഹം പറഞ്ഞു. അടുത്തിടെ മോസ്കോയിൽ എത്തിയ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് പുടിനെ ആലിംഗനം ചെയ്‌തതിൽ സെലൻസ്‌കി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. കീവിലെ കുട്ടികളുടെ ആശുപത്രി ഉൾപ്പെടെ ആക്രമിക്കപ്പെട്ട ദിവസമായിരുന്നു ഈ സംഭവം. ഇതിന് പിന്നാലെയാണ് മോദിയുടെ യുക്രൈൻ സന്ദർശനം.
യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളിലും സജീവമായ പങ്ക് വഹിക്കാൻ ഇന്ത്യ എപ്പോഴും തയ്യാറാണെന്നും സംഘർഷം അവസാനിപ്പിക്കുന്നതിന് വ്യക്തിപരമായി സംഭാവന നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി സെലൻസ്‌കിയോട് കൂടിക്കാഴ്‌ചയ്ക്ക് ഇടയിൽ വ്യക്തമാക്കിയിരുന്നു.
യുദ്ധത്തിന് ഇടമില്ലാത്ത ബുദ്ധന്റെ നാട്ടിൽ നിന്നാണ് ഞങ്ങൾ വന്നതെന്നും ലോകത്തിന് മുഴുവൻ സമാധാന സന്ദേശം നൽകിയ മഹാത്മാഗാന്ധിയുടെ നാട്ടിൽ നിന്നാണ് ഞങ്ങൾ വന്നതെന്നും മോദി പറയുകയുണ്ടായി. അതേസമയം, വലിയ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ആഗോള സ്വാധീനം സെലൻസ്‌കി കൂടിക്കാഴ്‌ചയ്ക്ക് ശേഷം എടുത്തുപറയുകയുണ്ടായി. റഷ്യയുടെ കയറ്റുമതിയുടെ വലിയൊരു വിഭാഗം അടഞ്ഞു കിടക്കുമ്പോഴും ഇന്ത്യ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയുടെ സൈനിക ശ്രമങ്ങളുടെ നട്ടെല്ലായ ശതകോടിക്കണക്കിന് ഡോളർ സമ്പാദ്യം റഷ്യയ്ക്ക് നേടി കൊടുക്കുന്ന ഇന്ത്യയുടെ എണ്ണ ഇടപാടിനെ കുറിച്ച് സംസാരിച്ചതായും സെലാൻസ്‌കി വ്യക്തമാക്കി. കൂടാതെ ഇന്ത്യയുമായുള്ള വ്യാപാര കരാറുകളിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അനുകൂലമായ നിലപാടാണ് സെലൻസ്‌കി സ്വീകരിച്ചത്.
അതേസമയം, 10 മണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്‌താണ് പ്രധാനമന്ത്രി യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയത്. മേഖലയിൽ യുദ്ധം തുടങ്ങിയ ശേഷം അവിടേക്കെത്തുന്ന ലോക നേതാക്കളിൽ ഭൂരിഭാഗം പേരും പോളണ്ടിൽ ഇറങ്ങിയ ശേഷം ട്രെയിൻ മാർഗമാണ് യുക്രൈനിലേക്ക് പോവുന്നത്. യുക്രൈനിൽ എത്തിയതിന് പിന്നാലെ സെലൻസ്‌കിയെ ആലിംഗനം ചെയ്യുന്ന മോദിയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications