പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം; പിന്നാലെ എണ്ണവില കുതിച്ചുയരുന്നു, ഒരു ഇടവേളയ്ക്ക് ശേഷം 100 ഡോളർ കടന്നു
ന്യൂയോർക്ക്: ഗൾഫ് മേഖലയിലെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കയും ഇറാനും ആക്രമണം നടത്തുകയും യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്‌തതോടെ ആഗോള എണ്ണവില കുതിപ്പ് തുടരുന്നു. ഏറ്റവും ഒടുവിൽ എണ്ണവില ബാരലിന് 100 ഡോളർ കടന്നു.
രാത്രിയിൽ ഇറാന്റെ ലക്ഷ്യബാധിത ആക്രമണത്തിന് തിരിച്ചടിയായി അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക അറിയിച്ചു. ഇതിന് പിന്നാലെ അമേരിക്കൻ സൈനിക കപ്പലുകൾക്കും ഇറാനിലെ ഒരു സൈനിക താവളത്തിനും നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്‌സും അറിയിച്ചു. എട്ട് എണ്ണക്കപ്പലുകളും രണ്ട് യുദ്ധക്കപ്പലുകളും ആക്രമിച്ചതായും ഗാർഡ്‌സ് അവകാശപ്പെട്ടു.

ഹോർമുസ് കടലിടുക്കിന് അപ്പുറം അറബിക്കടലിലേക്കും വ്യാപിക്കുന്ന പുതിയ 'നിരോധിത മേഖല' കപ്പൽ ഗതാഗതത്തിനായി പ്രഖ്യാപിക്കാൻ പദ്ധതിയുണ്ടെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ് അറിയിച്ചു.
ഇതിനിടെ, ഇറാന്റെ പിന്തുണയുള്ള ഹൂതികൾ യെമനിൽ നിരവധി സൗദി ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്‌തു. സൗദി അറേബ്യയിലെ നിരവധി എണ്ണ കേന്ദ്രങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ തുടർന്ന് തീപിടിത്തമുണ്ടായതിന് പിന്നാലെയാണ് പുതിയ ആക്രമണങ്ങൾ.
സംഘർഷം കൂടുതൽ രൂക്ഷമായതോടെ ആഗോള എണ്ണവിലയുടെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില ജൂലൈ അവസാനത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. ബുധനാഴ്‌ച ഉച്ചയോടെ ഒരു ബാരൽ ബ്രെന്റ് ക്രൂഡിന് 100.70 ഡോളറായിരുന്നു വില. ചൊവ്വാഴ്‌ചയേക്കാൾ 2.83 ശതമാനമാണ് വർധന.
ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 70 ഡോളറായിരുന്നു. എന്നാൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളും ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കൻ നാവിക ഉപരോധവും ഗൾഫിലെ പ്രധാന ജലപാതയായ ഹോർമുസിന്റെ ഗതാഗതത്തെ ഫലത്തിൽ തടസപ്പെടുത്തി.
ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണയും ദ്രവീകൃത പ്രകൃതി വാതകമായ എൽ.എൻ.ജിയും സാധാരണയായി കടന്നുപോകുന്നത് ഈ ജലപാതയിലൂടെയാണ്. ജൂലൈ മുതൽ ചെങ്കടലിലെ സൗദി ഊർജ അടിസ്ഥാന സൗകര്യങ്ങളെയും എണ്ണക്കപ്പലുകളെയും ഹൂതികൾ ലക്ഷ്യമിടുന്നുണ്ട്. യെമനിലെ നാല് വർഷത്തെ വെടിനിർത്തൽ കരാർ തകരാൻ തുടങ്ങിയതോടെയാണ് ആക്രമണങ്ങൾ വീണ്ടും ശക്തമായത്.
എണ്ണവില ഉയർന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾക്ക് ആവശ്യമായ പെട്രോൾ വിലയിലും വലിയ വർധനവാണ് ഉണ്ടായത്. നിലവിലെ സാഹചര്യത്തിൽ യുദ്ധ സാഹചര്യങ്ങളിൽ അയവുണ്ടാവാതെ വിലയിൽ കാര്യമായ ഇടിവുണ്ടാവാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. മാത്രമല്ല നിലവിലെ സ്ഥിതി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ എണ്ണവിലയെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications
