'പന്ത് ചൈനയുടെ കോർട്ടിൽ'; ബീജിംഗാണ് യുഎസിനോട് ഇടപെടേണ്ടതെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്
ന്യൂയോർക്ക്: തീരുവ യുദ്ധം മുറുകുന്നതിനിടെ യുഎസുമായി ഇടപെടേണ്ടത് ചൈനയാണെന്നും മറിച്ചല്ലെന്നും വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്. 'പന്ത് ചൈനയുടെ കോർട്ടിലാണ്' എന്നായിരുന്നു ഡൊണാൾഡ് ട്രംപ് പറയുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ഉയർന്ന തീരുവ ചുമത്തൽ തുടരുന്നതിനിടയിലാണ് പ്രശ്‌ന പരിഹാരത്തിന് ചൈന മുന്നിട്ടിറങ്ങണമെന്ന സന്ദേശം ഡൊണാൾഡ് ട്രംപ് തന്നെ മുന്നോട്ട് വയ്ക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടെ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നടത്തിയ മാധ്യമസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് ഇറക്കുമതിക്ക് യുഎസ് 145 ശതമാനം വരെ തീരുവ ചുമത്തിയപ്പോൾ, പ്രതികാരമായി ചൈന യുഎസ് ഇറക്കുമതിക്ക് 125 ശതമാനം തീരുവ ചുമത്തി.

'ചൈനയെക്കുറിച്ചുള്ള തന്റെ നിലപാട് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഓവൽ ഓഫീസിൽ വെച്ച് അദ്ദേഹം എന്നോട് പങ്കുവെച്ച ഒരു അധിക പ്രസ്‌താവന ഞാൻ പറയാം' ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'പന്ത് ചൈനയുടെ കോർട്ടിലാണ്. ചൈന നമ്മളുമായി ഒരു കരാർ ഉണ്ടാക്കേണ്ടതുണ്ട്. നമ്മൾ അവരുമായല്ല ഒരു കരാർ ഉണ്ടാക്കേണ്ടത്' എന്ന് ട്രംപ് പറഞ്ഞതായാണ് ലീവിറ്റ് വ്യക്തമാക്കിയത്.
ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് ചൈന വ്യത്യസ്‌തമല്ലെന്നും അവർ വളരെ വലുതാണെന്നതൊഴിച്ചാലെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. 'ചൈനയ്ക്ക് നമ്മുടെ കൈവശമുള്ളത് വേണം, എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നത്, നമുക്കുള്ളതും അത് തന്നെയാണ്. അമേരിക്കൻ ഉപഭോക്താവ്, അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർക്ക് നമ്മുടെ പണം ആവശ്യമാണ്' ലീവിറ്റ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ചൈനയുമായി ഒരു കരാറിന് തയ്യാറാണെന്ന ട്രംപിന്റെ നിലപാടിന് അടിവരയിട്ടുകൊണ്ട്, യുഎസുമായി ഒരു കരാറിലെത്താൻ ചൈന മുന്നോട്ട് വരേണ്ടതുണ്ടെന്ന് അവർ ആവശ്യപ്പെട്ടു. നിലവിലെ തീരുവ യുദ്ധം സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ് ചൈന. വിഷയത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌ന പരിഹാരത്തിന് ഇതുവരെയും സാധ്യത തെളിഞ്ഞിട്ടില്ല.
ഫെന്റനൈൽ ഡ്രഗ്‌സ് വിഷയത്തിൽ ചൈനയ്ക്ക് പങ്കുണ്ടെന്ന വാദം ഉന്നയിച്ചാണ് ഡൊണാൾഡ് ട്രംപ് ആദ്യം ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയത്. പിന്നീട് ചൈന ന്യായമായി വ്യാപാരം നടത്തുന്നില്ലെന്ന് യുഎസ് പറഞ്ഞതിനാലാണ് അടുത്തിടെ ആ നികുതികൾ വളരെയധികം വർധിപ്പിച്ചത്.
ഇതിന് പിന്നാലെ ഓരോ ഘട്ടത്തിലും യുഎസിന് മറുപടിയായി ചൈനയും മറുതീരുവ വർധിപ്പിച്ചിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം അനിശ്ചിതത്വത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. എന്നാൽ ചൈന ഇക്കാര്യത്തിൽ വഴങ്ങിയാൽ യുഎസ് ഒരു കരാറിന് തയ്യാറാണെന്ന സൂചനയാണ് ഏറ്റവും ഒടുവിൽ ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.












Click it and Unblock the Notifications