ആരാണ് റയാൻ വെസ്ലി റൂത്ത്? ട്രംപിനെതിരായ വധശ്രമത്തിന് പിന്നിലെ കൈകൾ, കടുത്ത യുക്രൈൻ അനുകൂലി?
ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റും ഇത്തവണ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് മറ്റൊരു വധ ശ്രമത്തിൽ നിന്ന് കൂടി കഷ്ട്ടിച്ചു രക്ഷപ്പെട്ട വാർത്തകളാണ് ഇന്നലെ ലോകം അറിഞ്ഞത്. ഫ്ലോറിഡയിലെ ഒരു ഗോൾഫ് കോഴ്‌സിന് പുറത്ത് വച്ചായിരുന്നു സംഭവമെന്നാണ് എഫ്ബിഐ പറയുന്നത്. ഇതുമായി 58കാരനായ റയാൻ വെസ്ലി റൂത്ത് എന്നയാളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. നിലവിൽ ട്രംപ് പൂർണമായും സുരക്ഷിതനാണ്.
ആരാണ് റയാൻ വെസ്ലി റൂത്ത്?
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, നോർത്ത് കരോലിന ഗ്രീൻസ്ബോറോയിൽ നിന്നുള്ള മുൻ നിർമ്മാണ തൊഴിലാളിയാണ് പിടിയിലായ റയാൻ റൗത്ത്. ഇയാൾക്ക് സൈനിക പശ്ചാത്തലം ഒന്നും തന്നെയില്ലെന്നാണ് വിവരം. എങ്കിലും റയാൻ റൂത്ത് കടുത്ത ട്രംപ് വിരോധിയും അതിലുപരി യുക്രൈൻ അനുകൂല നിലപാടുകൾ വച്ച പുലർത്തിയിരുന്ന ആളുമാണ് എന്നാണ് ലഭ്യമായ വിവരം.

2022ലെ റഷ്യൻ അധിനിവേശത്തിന് ശേഷം യുക്രൈനിന് വേണ്ടി സായുധ പോരാട്ടത്തിൽ പങ്കെടുക്കാനുള്ള കടുത്ത ആഗ്രഹം ഇയാൾ പ്രകടിപ്പിച്ചിരുന്നു. യുക്രൈനിന് വേണ്ടി പൊരുതി മരിക്കാനുള്ള സന്നദ്ധതയും റൂത്ത് മുൻപ് തന്റെ എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചിരുന്നു. ചൈനയെ സഹായിക്കണം എന്നതുൾപ്പെടെ നിരവധി വിഷയങ്ങൾ അദ്ദേഹത്തിന്റെ വാട്‍സ് ആപ്പ് ബയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
കേവലം ഓൺലൈനിലൂടെയുള്ള ആഹ്വാനങ്ങളിൽ ഉപരി നേരിട്ട് പല പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളികയായിട്ടുണ്ടെന്നാണ് വിവരം. 2023ൽ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കാനും അഫ്‌ഗാൻ സൈനികരെ റിക്രൂട്ട് ചെയ്യാനുമായി യുക്രൈനിലേക്ക് താൻ യാത്ര ചെയ്‌തതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു.
2002-ൽ ഗ്രീൻസ്‌ബോറോയിൽ ആയുധവുമായി കെട്ടിടത്തിനുള്ളിൽ ബാരിക്കേഡ് തകർത്ത് കയറിയ കേസിലും മുൻപ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു എന്നാണ് വിവരം. കടുത്ത വകുപ്പുകൾ ഒക്കെയാണ് ചുമത്തിയതെങ്കിലും ഈ കേസിൽ പിന്നീട് ഇയാൾക്കെതിരെ ശിക്ഷ വിധിച്ചിട്ടുണ്ടോ എന്നതുൾപ്പടെ വ്യക്തമല്ലെന്നാണ് വിവരം.
ട്രംപിനെതിരായ വധശ്രമം ആദ്യത്തേതല്ല
ഫ്ലോറിഡയിലെ ഗോൾഫ് കോഴ്‌സിന് സമീപം സുരക്ഷാ സേന വെടിയുതിർത്തതോടെ റൂത്ത് ഒളിച്ചിരുന്ന ഇടത്ത് നിന്ന് ഓടി കയറിൽ കയറി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ പിന്നീട് ദൃക്‌സാക്ഷികളുടെ സഹായത്തോടെ ഈ കാർ തിരിച്ചറിയുകയും പിന്നീട് ഇയാളെ പിടികൂടുകയുമായിരുന്നു. സ്‌കോപ്പ് ഘടിപ്പിച്ച ഉയർന്ന ശക്തിയുള്ള എകെ 47 സ്‌റ്റൈൽ റൈഫിളും ഒരു ഗോപ്രോ ക്യാമറയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു.
നേരത്തെ പെൻസിൽവാനിയയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ ട്രംപ് മറ്റൊരു വധശ്രമത്തിന് ഇരയായിയിരുന്നു. ഇതിന് ആഴ്‌ചകൾക്ക് ശേഷമാണ് ഏറ്റവും പുതിയ സംഭവം. അക്രമി ദൂരെ നിന്ന് സ്‌നൈപ്പറിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ട്രംപിന്റെ ചെവിക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതോടെ എഫ്ബിഐ അന്വേഷണം കൂടുതൽ ശക്തമാക്കുകയാണ്.












Click it and Unblock the Notifications