ലോസ് ആഞ്ചലസിനെ വിറപ്പിച്ച് കാട്ടുതീ പടരുന്നു; മരണസംഖ്യ അഞ്ചായി ഉയർന്നു, ആയിരക്കണക്കിന് പേരെ ബാധിച്ചു
ലോസ് ആഞ്ചലസ്: യുഎസിലെ ലോസ് ആഞ്ചലസിനെ വിറപ്പിച്ച് കാട്ടുതീ പടരുന്നു. ലോസ് ആഞ്ചലസിലും അതിനോട് ചേർന്നുള്ള മേഖലകളിലും പടർന്ന കാട്ടുതീയിൽ ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മരണസംഖ്യ അഞ്ചായി ഉയർന്നു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന വിവരം. പരിക്കേറ്റവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരത്തിന് ചുറ്റും പൊട്ടിപ്പുറപ്പെട്ട ഒന്നിലധികം കാട്ടുതീയിൽ 1000ത്തിലധികം കെട്ടിടങ്ങൾ കത്തിനശിച്ചുവെന്നാണ് റിപ്പോർട്ട്. ഇതോടെ പതിനായിരക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റേണ്ടി വന്നു. 5000 ഏക്കറിലധികം (2,000 ഹെക്ടർ) വനം കത്തിനശിച്ചു, തീ വീണ്ടും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്; ലോസ് ഏഞ്ചൽസ് ഫയർ ചീഫ് ആന്റണി മാരോൺ പറഞ്ഞു.

ഏകദേശം 1000 കെട്ടിടങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. മുന്നറിയിപ്പ് നൽകിയിട്ടും ഒഴിഞ്ഞു മാറാത്ത നിവാസികൾക്ക് കാര്യമായ പരിക്കുകൾ ഏറ്റിട്ടുണ്ട്; അദ്ദേഹം പറയുന്നു. നഗരത്തിൻ്റെ വടക്ക് ഭാഗത്തുള്ള അൽതാഡേനയ്ക്ക് ചുറ്റും രണ്ടാമത്തെ വലിയ കാട്ടുതീ ആളിക്കത്തുകയാണ്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്.
500ലധികം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്, നിർഭാഗ്യവശാൽ, സിവിലിയൻമാരിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കാരണം അജ്ഞാതമാണ്. കൂടാതെ കാര്യമായ നിരവധി പരിക്കുകളുടെ വിവരങ്ങളും വരുന്നുണ്ട്. 100-ലധികം കെട്ടിടങ്ങൾ പലയിടത്തായി നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ആന്റണി മാരോൺ വ്യക്തമാക്കുന്നു.
ഹോളിവുഡ് സെലിബ്രിറ്റികൾ ഉൾപ്പെടെ 70,000 പേരെയെങ്കിലും ഒഴിപ്പിക്കൽ ഉത്തരവുകൾ ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വീടും ഒഴിപ്പിക്കൽ മേഖലയിലായിരുന്നു. ഇവിടെ നിന്നും അതിവേഗം ആളുകളെ മാറ്റി പാർപ്പിക്കുന്ന പ്രക്രിയ ഇപ്പോഴും തുടരുകയാണ്.
1400ലധികം അഗ്നിശമന സേനാംഗങ്ങളെയും നാഷണൽ ഗാർഡ് സേനയെയും വിന്യസിച്ചതായി ഗവർണർ ഗാവിൻ ന്യൂസോം പ്രഖ്യാപിച്ചു. ആകാശ അഗ്നിശമനാ സേവനങ്ങൾക്കായി കാത്തിരിക്കുകയാണ് നിലവിൽ ഇവിടുത്തെ ഉദ്യോഗസ്ഥർ. കാലാവസ്ഥ അനുകൂലമായാൽ ഉടൻ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് സൂചന.
തീപിടുത്തം ലോസ് ആഞ്ചലസ് കൗണ്ടിയിലെ 100ലധികം സ്‌കൂളുകൾ അടച്ചുപൂട്ടുന്നതിനും മേഖലയിലെ വൈദ്യുതി തടസത്തിനും കാരണമായി. കാട്ടുതീ 1,80,000ത്തിലധികം ആളുകളെ ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. ദക്ഷിണ കാലിഫോർണിയയിലെ ചില പ്രദേശങ്ങളിൽ ഉയർന്ന കാറ്റ്, തീപിടുത്ത സാധ്യത എന്നിവ കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.












Click it and Unblock the Notifications