ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിനെതിരെ അട്ടിമറി നീക്കമോ? അടിയന്തര യോഗം ചേർന്ന് സൈന്യം
ധാക്ക: ബംഗ്ലാദേശിൽ സൈനിക അട്ടിമറിക്ക് നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യടുഡേയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിലെ താൽക്കാലിക സർക്കാർ തലവൻ മുഹമ്മദ് യൂനുസിനെ താഴെയിറക്കി സൈന്യം സമ്പൂർണ ഏറ്റെടുക്കൽ നടത്തിയേക്കുമെന്നാണ് ലഭ്യമായ വിവരം. വരും ദിവസങ്ങളിൽ തന്നെ സൈന്യം ഇത് സംബന്ധിച്ച നടപടികൾ കൈക്കൊള്ളുമെന്നാണ് വിവിധ കേന്ദ്രങ്ങൾ നിന്ന് ലഭിക്കുന്ന വിവരം.
കൂടാതെ ഇന്നലെ ഇതുമായി ബന്ധപ്പെട്ട നിർണായക അടിയന്തര യോഗവും സൈന്യം വിളിച്ചേർത്തിരുന്നു. ഇതോടെ ഇടക്കാല സർക്കാർ തലപ്പത്തിരിക്കുന്ന യൂനുസിന്റെ ദിനങ്ങൾ എണ്ണിത്തുടങ്ങിയെന്നാണ് അടുത്ത കേന്ദ്രങ്ങൾ നൽകുന്ന വിവരം. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത നിർണായക യോഗമാണ് തിങ്കളാഴ്‌ച നടന്നത്.

അഞ്ച് ലെഫ്റ്റനന്റ് ജനറൽമാർ, എട്ട് മേജർ ജനറൽമാർ (ജിഒസി), സ്വതന്ത്ര ബ്രിഗേഡുകളുടെ കമാൻഡിംഗ് ഓഫീസർമാർ, സൈനിക ആസ്ഥാനത്തെ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം ഓഗസ്‌റ്റിലാണ് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിന്റെ പതനത്തിന് രാജ്യം സാക്ഷ്യം വഹിച്ചത്.
ശേഷം മുഹമ്മദ് യൂനുസ് അധികാരമേറ്റതിനുശേഷം, ബംഗ്ലാദേശ് ജനതയ്ക്ക് സർക്കാരിനുമേൽ അവിശ്വാസം വർധിച്ചു വരികയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സവിശേഷമായ് സാഹചര്യം കണക്കിലെടുത്ത്, സ്ഥിരത പുനഃസ്ഥാപിക്കുന്നതിൽ സൈന്യത്തിന്റെ പങ്കിനെ ചുറ്റിപ്പറ്റിയായിരുന്നു യോഗത്തിലെ ചർച്ചകൾ നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഉടൻ തന്നെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനോ യൂനുസിനെതിരെ അട്ടിമറി നടത്താനോ സൈന്യം പ്രസിഡന്റിനുമേൽ സമ്മർദ്ദം ചെലുത്തുമെന്ന് ചില വൃത്തങ്ങൾ സൂചിപ്പിച്ചു. സൈന്യത്തിന്റെ മേൽനോട്ടത്തിൽ ഒരു ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുന്നതിനുള്ള സാധ്യതയും സൈന്യം പരിശോധിക്കുന്നുണ്ട്.
അതേസമയം, അടുത്ത കാലത്തായി വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി നേതാക്കളും സൈന്യത്തിനെതിരെ ശബ്‌ദമുയർത്തിയിട്ടുണ്ട്, ഇത് സൈന്യത്തിലെ പല വിഭാഗങ്ങളെയും അസ്വസ്ഥരാക്കുകയും ഈ പ്രതിഷേധക്കാരെ നിയന്ത്രിക്കാനുള്ള ഒരു പദ്ധതിക്ക് രൂപം നൽകാൻ സമ്മർദ്ദം ഉയരുകയും ചെയ്‌തിരുന്നു.
അതിനിടെ ഹസീനയുടെ അവാമി ലീഗിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി സൈന്യം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് വിദ്യാർത്ഥി സംഘട ആരോപിച്ചിരുന്നു. എന്നാൽ സൈന്യം ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്‌തത്. ഈ സംഭവവികാസങ്ങൾക്ക് നടുവിൽ താൽക്കാലിക ഭരണാധികാരി യൂനുസ് ചൈന സന്ദർശിക്കാൻ ഒരുങ്ങുകയാണ്. അതോടെ എല്ലാവരും ഈ നീക്കം ഉറ്റുനോക്കുകയാണ്.
നീക്കത്തിൽ ഇന്ത്യക്കും പങ്കെന്ന് ആരോപണം
അതിനിടെ മാർച്ച് 11ന് ധാക്ക കന്റോൺമെന്റിൽ നടന്ന യോഗത്തിൽ, 'റിഫൈൻഡ് അവാമി ലീഗ്' സൃഷ്‌ടിച്ചുകൊണ്ട് ഷെയ്ഖ് ഹസീനയുടെ പുറത്താക്കപ്പെട്ട അവാമി ലീഗ് പാർട്ടിയെ വീണ്ടും അവതരിപ്പിക്കാൻ ഇന്ത്യ ഗൂഢാലോചന നടത്തുകയാണെന്ന് പ്രമുഖ വിദ്യാർത്ഥി നേതാവ് ഹസ്‌നത്ത് അബ്‌ദുള്ള അവകാശപ്പെട്ടിരുന്നു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം അവർക്ക് രാജ്യത്ത് അഭയം നൽകിയത് ഉൾപ്പെടെ ഇന്ത്യ ബംഗ്ലാദേശ് ബന്ധത്തെ സാരമായി ബാധിച്ചിരുന്നു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇരു രാജ്യങ്ങൾക്കും ഇടയിലെ നയതന്ത്ര ബന്ധത്തിൽ കാര്യമായ വിള്ളലാണ് വീണത്.












Click it and Unblock the Notifications