മയക്കുമരുന്ന് കടത്തുകേസിലെ സാക്ഷികൾ മൊഴി മാറ്റിയ സംഭവം: പ്രക്ഷോഭവുമായി ബി ജെ പി
ഇരിട്ടി: മയക്കുമരുന്ന് കടത്തുകേസിൽ പായം പഞ്ചായത്തിലെ ഇപ്പോഴത്തെ ജനപ്രതിധിയടക്കം രണ്ടു സാക്ഷികൾ മൊഴിമാറ്റിയ സംഭവത്തിൽ ബി ജെ പി പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. പ്രതികൾ രണ്ടു പേരും എസ് ഡി പി ഐ പ്രവർത്തകരാണെന്നിരിക്കെ സി പി എം എസ് ഡി പി ഐ നേതൃത്വങ്ങൾ തമ്മിലുള്ള ഒത്തുകളിയാണ് സംഭവത്തിൽ വെളിവാകുന്നതെന്ന് ബി ജെ പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി ആരോപിച്ചു .
ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടയിടാനായി പ്രവർത്തിക്കേണ്ട ജനപ്രതിനിധികൾ തന്നെ കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പഞ്ചായത്ത് ഓഫീസ് ഉപരോധമടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ട് വരുമെന്ന് സത്യൻ കൊമ്മേരി പറഞ്ഞു.

2022 ഡിസംബറിൽ ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ കൂട്ടുപുഴയിൽ വെച്ച് വാഹന പരിശോധനക്കിടെയാണ് ഉളിയിൽ സ്വദേശികളായ സമീർ, ജസീർ എന്നിവർ സഞ്ചരിച്ച വാഹനത്തിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ 300 ഗ്രാം എം ഡി എം എ സഹിതം രണ്ടുപേരും അറസ്റ്റിലാകുന്നത്. എസ് ഡി പി ഐ പ്രവർത്തകരായ രണ്ടുപേരും ഇപ്പോൾ റിമാൻഡിലാണ്. അന്ന് പോലീസിന്റെ മഹസറിലെ സാക്ഷികളായി നിന്നത് പായം പഞ്ചായത്തിലെ മുൻ അംഗം പി.എൻ. സുരേഷ്, ഇപ്പോഴത്തെ അംഗം അനിൽ എം കൃഷ്ണൻ എന്നിവരാണ്.
എന്നാൽ കഴിഞ്ഞ ദിവസം വടകര നോർക്കോട്ടിക് കോടതിയിൽ കേസ് എടുത്തപ്പോൾ ഈ രണ്ടു സാക്ഷികളും കൂറുമാറുന്ന അവസ്ഥയാണ് ഉണ്ടായത്. കേസിലെ രണ്ട് പ്രതികളും എസ് ഡി പി ഐ പ്രവർത്തകരും സമീർ ഹിന്ദു ഐക്യവേദി നേതാവായിരുന്ന പുന്നാട്ടെ അശ്വിനികുമാർ കൊലപാതകക്കേസിലെ പ്രതിയുമാണ്. മറിച്ച് ഇപ്പുറം നിൽക്കുന്ന രണ്ടു സാക്ഷികളും സി പി എമ്മിന്റെ പ്രധാന പ്രവർത്തകരും സുരേഷ് വിളമന ലോക്കൽ കമ്മിറ്റി അംഗവുമാണ്.
അനിലാണെങ്കിൽ സി പിഎം ഭരിക്കുന്ന പായം പഞ്ചായത്തിൽ സി പി എമ്മിന്റെ പിന്തുണയോടെ ജയിച്ച അംഗവുമാണ്. ഇത്തരം അനാശാസ്യ പ്രവണതകൾ കാണുമ്പോൾ അതിനെതിരെ നിൽക്കേണ്ടവരാണ് ഇവർ.
സാമൂഹിക പ്രതിബദ്ധതയുള്ള പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ ഇത്തരം കാര്യങ്ങളിൽ നിഷ്‌പക്ഷ നിലപാടെടുക്കേണ്ടതിന് പകരം പ്രതികളെ സംരക്ഷിക്കുകയും കൂട്ട് നിൽക്കുകയും ചെയ്യുന്ന നിലപാടാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. എസ് ഡി പി ഐയും സി പി എമ്മും തമ്മിലുള്ള രഹസ്യ ബന്ധമാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്നും സത്യൻ കൊമ്മേരി ആരോപിച്ചു.
ഒരു ജനപ്രതിനിധിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കൃത്യമാണ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ പായം പഞ്ചായത്തിലെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് പഞ്ചായത്ത് ഓഫിസ് ഉപരോധമടക്കമുള്ള സമരങ്ങൾ സംഘടിപ്പിക്കാൻ ബി ജെ പി ഒരുങ്ങുകയാണെന്നും സത്യൻ കൊമ്മേരി പറഞ്ഞു.












Click it and Unblock the Notifications