ചികിത്സ കിട്ടാതെ കുട്ടി മരിച്ച സംഭവം; പുരോഹിതന്റെ സ്വാധീനത്തില്‍പെട്ടത് നിരവധി കുടുബങ്ങളെന്ന് പൊലീസ്
കണ്ണൂര്‍: ചികിത്സ നിഷേധത്തെ തുടര്‍ന്ന് 11 കാരി മരിച്ച സംഭവത്തില്‍ പുരോഹിതന്‍ ഉവൈസിനെതിരെ കൂടുതല്‍ അന്വേഷണവുമായി കണ്ണൂര്‍ പൊലീസ്. ഇയാളുടെ സ്വാധീനത്തില്‍പെട്ടുപോയ കൂടുതല്‍ കുടുംബങ്ങളുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ നിന്നും പൊലീസ് തെളിവ് ശേഖരിക്കും. ഗുരുതര അസുഖമുണ്ടായിട്ടും ആശുപത്രിയില്‍ പോകാത്തവര്‍ ഇനിയുമുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ജപിച്ചൂതല്‍ നടത്തുകയാണ് ഇയാള്‍ ചെയ്ത് വന്നിരുന്നത്. പാലക്കല്‍ ഹൗസ് എന്ന വീട് കേന്ദ്രീകരിച്ചാണ് ഇയാള്‍ ജപിച്ചൂതല്‍ നടത്തുന്നത്. മറ്റ് മരുന്നുകളോ ചികിത്സകളോ നടത്തുന്നില്ലെന്നും ജപിച്ചൂതിയ വെള്ളം മാത്രമാണ് നല്‍കുന്നതെന്നുമാണ് പൊലീസ് പറയുന്നത്. ഉവൈസുമായി ബന്ധപ്പെട്ട കുടുംബത്തെ പറ്റിയും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കണ്ണൂര്‍ സിറ്റിയിലെ നിരവധിപ്പേര്‍ക്ക് ഇമാം ഉവൈസ് 'ജപിച്ച് ഊതല്‍' നടത്തിയിട്ടുണ്ടെന്നും ഡോക്ടര്‍ പിശാചാണെന്നും ആശുപത്രിയില്‍ വച്ച് മരിച്ചാല്‍ നരകത്തില്‍ പോകുമെന്നും പറഞ്ഞായിരുന്നു ഇയാള്‍ മറ്റുള്ളവരെ ഭയപ്പെടുത്തിയിരുന്നത്. കണ്ണൂര്‍ സിറ്റി നാലുവയലില്‍ സത്താര്‍ -സാബിറ ദമ്പതികളുടെ മകള്‍ എംഎ ഫാത്തിമയുടെ മരണത്തോടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. സമാനമായ അഞ്ച് മരണങ്ങള്‍ കൂടി ഈ പ്രദേശത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരൊക്കെയും ആശുപത്രിയില്‍ പോകുന്നില്ലെന്ന് സ്വയം തീരുമാനിച്ച് പുരോഹിതന്റടുത്ത് പോയവരായതിനാല്‍ ഈ സംഭവത്തിന് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ സാധിക്കുമോയെന്ന് സംബന്ധിച്ച് നിയമോപദേശം തേടിയുട്ടുണ്ടെന്നാണ് കണ്ണൂര്‍ ജില്ലാ പോലീസ് മോധാവി ആര്‍ ഇളങ്കോ പറഞ്ഞത്. അത് കിട്ടുന്ന മുറക്ക് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് കുട്ടിയുടെ പിതാവിനേയും പുരോഹിതന്‍ ഉവൈസിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്ത മരിച്ചവര്‍ ചികിത്സ താടാത്തതും, മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാത്തതുമാണ് ഇത്തരം കേസുകള്‍ പൊലീസിന്റെ ശ്രദ്ധയില്‍പെടാതെ പോയതെന്നും. എവിടെയെങ്കിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ജില്ലാ പൊലീസ് മോധാവി അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഫാത്തിമ മരണപ്പെട്ടത്. നാലുദിവസമായി കടുത്ത പനിയുണ്ടായിരുന്ന കുട്ടി പുലര്‍ച്ചെ ബോധരഹിതയാവുകയായിരുന്നു തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിന്നീട് പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോള്‍ ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണകാരണമെന്നുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുട്ടിക്ക് മനപൂര്‍വ്വം ചികിത്സ നല്‍കിയില്ലെന്ന് നാട്ടുകാര്‍ ആദ്യഘട്ടത്തില്‍ ആക്ഷേപം ഉന്നയിച്ചെങ്കിലും അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് നാട്ടുകാരുടെ ഈ മൊഴി മുഖവിലെക്കെടുത്തിരുന്നില്ല.
ബന്ധുക്കള്‍ക്ക് പരാതി ഇല്ലാത്തതിനാലും ചികിത്സ വൈകിപ്പിച്ചു എന്നതിന് പ്രത്യക്ഷത്തില്‍ തെളിവില്ലാത്തതുമായിരുന്നു ഇതിന് കാരണം. 2014 മുതല്‍ 2018വരെയുള്ള നാല് വര്‍ഷക്കാലം ഉവൈസിന്‍ഡറെ സ്വാധീനത്താല്‍ ചികിത്സ ലഭിക്കാതെ മരിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2014 ല്‍ പടിക്കല്‍ സഫിയ, 2016 ഓഗസ്റ്റില്‍ അശ്രഫ്, 2017 ഏപ്രിലില്‍ നഫീസു. 2018 മേയില്‍ അന്‍വര്‍ എന്നിവരുടെ മരണത്തെക്കുറിച്ചാണ് പരാതി ഉയര്‍ന്നത്. അസുഖം ബാധിച്ചുള്ള സ്വാഭാവികം മരണം എന്ന് കാട്ടി പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് ഇവരെയെല്ലാം സംസ്‌കരിച്ചത്. ഇതുമായി ബന്ധപ്പെട്ടെല്ലാം അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ഉവൈസിന്റെ ബന്ധുവായ സിറാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസന്വേഷണം ആരംഭിക്കുന്നത്. എന്നാല്‍ സിറാജ് മദ്യപാനിയാണെന്നും അയാളെ വിശ്വസിക്കരുതെന്നുമാണ് ഉവൈസടക്കമുള്ളവര്‍ പ്രചരിപ്പിച്ചിരുന്നത്. ഉവൈസിന്റെ കുടുംബത്തില്‍പ്പെട്ടവര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നാണ് ഇവര്‍ പറയുന്നതെന്നും, എന്നാല്‍ മറ്റുള്ളവരോട് വാക്‌സിന്‍ സ്വീകരിക്കേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കാത്തതിനെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ ശാരീരിക അസ്വസ്ഥത മൂലമാണ് സ്വീകരിക്കാത്തതെന്നാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications