നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് പര്യവസാനം: പയ്യാമ്പലത്ത് ജ്വാലയായി മാറി ചിത്രലേഖ
കണ്ണൂര്‍: തൊഴില്‍ ചെയ്തു ജീവിക്കാനുള്ള നീതിക്ക് വേണ്ടി 20 വര്‍ഷത്തെ ചിത്രലേഖയുടെ പോരാട്ടത്തിന് അപ്രതീക്ഷമായി എത്തിയ മരണം പൂര്‍ണ വിരാമമിട്ടു. ജീവിക്കാനുളള അവകാശത്തിന് വേണ്ടി അവസാനശ്വാസം വരെ പോരാടിയ ദളിത് സ്ത്രീയും ഓട്ടോറിക്ഷാ ഡ്രൈവറുമായ ചിത്രലേഖയെ പയ്യാമ്പലം പൊതു ശ്മശാനത്തില്‍ ഒരുക്കിയ ചിതയിലെ തീ നാളങ്ങള്‍ ഏറ്റുവാങ്ങി.
ഞായറാഴ്ച്ച രാവിലെ എട്ടുമണിയോടെ കാട്ടാമ്പള്ളിയിലെ വീട്ടിലെത്തിച്ച ഭൗതിക ശരീരത്തില്‍ നൂറ് കണക്കിനാളും വിവിധ ദളിത്-മനുഷ്യാവകാശസംഘടനാ പ്രതിനിധികളും അന്ത്യാജ്ഞലിയര്‍പ്പിച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ആംബുലന്‍സില്‍ പതിനൊന്നു മണിയോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പയ്യാമ്പലത്തേക്ക് കൊണ്ടുപോയി. ഇതിനു ശേഷം പയ്യാമ്പലത്തും വീട്ടിലും ദളിത് - മനുഷ്യാവകാശ - പരിസ്ഥിതി പ്രവര്‍ത്തകരുടെ അനുശോചനയോഗം നടന്നു.

ഡോ. ഡി. സുരേന്ദ്രനാഥ്, അഡ്വ.കസ്തൂരി ദേവന്‍, പള്ളിപ്രം പ്രസന്നന്‍, വിനോദ് പയ്യന്നൂര്‍.പത്മനാഭന്‍ കാവുമ്പായി തുടങ്ങിയവര്‍ സംസാരിച്ചു. ശനിയാഴ് ച്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് കാന്‍സര്‍ രോഗബാധിതയായ ചിത്രലേഖ കാട്ടാമ്പള്ളി കമ്പിലെ ആശുപത്രിയില്‍ മരണമടയുന്നത്. ജീവിക്കാനുള്ള അതിജീവന സമരത്തിലൂടെ ദേശീയ മാധ്യമങ്ങളില്‍ വരെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ചിത്രലേഖയുടെത്.
പയ്യന്നൂര്‍ എടാട്ട് ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെയാണ് ദളിത് സ്ത്രീയെന്ന നിലയില്‍ ചിത്രലേഖയ്‌ക്കെതിരെ സി.ഐ.ടിയു പ്രവര്‍ത്തകര്‍ ബഹിഷ്‌കരണവും വിവേചനവു തുടങ്ങുന്നത്. 2013 ഓഗസ്റ്റില്‍ അവരുടെ ഓട്ടോറിക്ഷയും കത്തിച്ചു. ഇതിനു ശേഷം അവിടെ നിന്നും കുടുംബത്തോടൊപ്പം പാലായനം ചെയ്യേണ്ടി വന്ന ചിത്രലേഖ കാട്ടാമ്പള്ളിയിലായിരുന്നു സ്വന്തമായി വീടുവെച്ച് താമസിച്ചിരുന്നത്.
2023ലും ഇവരുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു.. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ചു ചിത്രലേഖ പൊലിസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ആരെയും അറസ്റ്റുചെയ്തിരുന്നില്ല. 2024 ല്‍ ആം ആദ്മി പ്രവര്‍ത്തകരുടെ സഹായത്തോടെ ഓട്ടോറിക്ഷ വാങ്ങിയിരുന്നെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് പെര്‍മിറ്റ് അനുവദിക്കാത്തതില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഓടിക്കാന്‍ കഴിഞ്ഞിരുന്നില്ല ഇതിനിടെയാണ് പാന്‍ക്രിയാസിലും ലിവറിലും കാന്‍സര്‍ ബാധയുണ്ടാകുന്നത്. ഇതേ തുടര്‍ന്ന് ചികിത്സ തേടിയ കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഒന്നര മാസത്തോളം തനിക്ക് ചികിത്സ വൈകിപ്പിച്ചുവെന്ന് ചിത്രലേഖ ആരോപിച്ചിരുന്നു.
ഏറ്റവും ഒടുവില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിക് സാന്ത്വന ചികിത്സയിലൂടെ നാളുകള്‍ മുന്‍പോട്ടു പോകുന്നതിനിടെയാണ് മരണം തേടിയെത്തുന്നത്. രോഹിത് വെര്‍ മൂലയെപ്പോലെ ദളിതായി ജനിച്ചതാണ് തന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന ചിത്രലേഖയുടെ അവസാനത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ദളിത് രാഷ്ട്രീയ ചിന്തകളെ വീണ്ടും ചര്‍ച്ചയാക്കിയിട്ടുണ്ട്. 2016 ല്‍ ദളിത് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ചിത്രലേഖ അരുവിക്കര മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.
തൊഴില്‍ ചെയ്തു ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പിലും സെക്രട്ടറിയേറ്റ് പടിക്കലും അവര്‍ മാസങ്ങളോളം സമരം നടത്തിയിരുന്നു. നീതിക്കായി സര്‍ക്കാരിന്റെ വാതിലുകള്‍ നിരന്തരം മുട്ടിയെങ്കിലും സ്ത്രീപക്ഷ-ദളിത് പോരാട്ട വീര്യം ഉപേക്ഷിക്കാതെ തന്റെ നിലപാട് തറയില്‍ ഉറച്ചുനിന്ന ചിത്രലേഖയെ അതി ക്രുരമായി അവഗണിക്കുകയായിരുന്നു..












Click it and Unblock the Notifications