കൊറോണ ബാധിതൻ ചികിത്സയ്ക്കായി എത്തിയെന്ന് വ്യാജ വീഡിയോ: കണ്ണൂർ മെഡിക്കൽ കോളേജ് അധികൃതർ പരാതി നൽകി!!
തളിപ്പറമ്പ്: കൊറോണ വൈറസ് ബാധിതൻ ചികിത്സയ്കിയെത്തിയെന്ന വ്യാജസന്ദേശം കണ്ണൂർ മെഡിക്കൽ കോളേജ് അധികൃതരെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജസന്ദേശത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ ഫോൺകോളുകളുടെ പ്രവാഹമാണ് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരെയും ഭീതിയിലാക്കിയിരുന്നു. ഇതോടെയാണ് മെഡിക്കൽ കോളേജ് അധികൃതർക്ക് വ്യാജവീഡിയോ വെല്ലുവിളിയായത്.
ഇതേ തുടർന്ന് മെഡിക്കല്‍ കോളേജിന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പരിയാരം പോലീസിൽ പരാതി നല്‍കി. കൊറോണ ബാധിച്ചയാളെ പരിയാരത്തുള്ള മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നു എന്ന അടിക്കുറിപ്പോടെയാണ് രണ്ട് ദിവസമായി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കൊറോണ ബാധിതര്‍ എത്തിയാല്‍ എങ്ങനെ കുറ്റമറ്റ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് ജീവനക്കാര്‍ക്ക് അവബോധമുണ്ടാക്കാന്‍ രണ്ടാഴ്ച മുമ്പ് പരിയാരത്ത് മോക്ഡ്രില്‍ നടത്തിയിരുന്നു. അന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ഇപ്പോള്‍ പ്രചരിക്കുന്നത്.

ഇതിനു പുറമെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ നിന്ന് കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പരിയാരത്തേക്ക് രോഗിയെ കൊണ്ടുവന്നിട്ടുണ്ടെന്ന ശബ്ദസന്ദേശവും പ്രചരിക്കുന്നുണ്ട്. ഇത് രണ്ടും വ്യാജമാണെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. പരിയാരത്ത് ഇതുവരെ നാലുപേരാണ് നിരീക്ഷണത്തിലുള്ളതെങ്കിലും ഇവര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.
ഇതോടെയാണ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുദീപ് പരാതി നല്‍കാന്‍ തയ്യാറായത്. പരാതിയെ തുടർന്ന് പരിയാരം പോലീസും സൈബർ വിങ്ങും അന്വേഷണം തുടങ്ങി. വാട്സ് ആപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications