എൻഡോസൾഫാൻ ഇരകൾ വീണ്ടും സമരവുമായി തലസ്ഥാനത്തേക്ക്: സർക്കാർ വാക്കുപാലിച്ചില്ലെന്ന് ആരോപണം!!
കാസര്‍കോട്: കഴിഞ്ഞ വര്‍ഷം നടന്ന സെക്രട്ടേറിയേറ്റ് സമരത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പൂര്‍ണ്ണമായും പാലിച്ചില്ലെന്നാരോപിച്ച് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരവുമായി തലസ്ഥാന നഗരിയിലേക്ക്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. പക്ഷെ അന്ന് നല്‍കിയ വാഗ്ദാനങ്ങളില്‍ അധികവും പാലിച്ചില്ലെന്നാണ് ഇവർ ഉന്നയിക്കുന്ന ആരോപണം.

മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 18 വയസിന് താഴെയുള്ളവരെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരേയും ചികിത്സയടക്കം യാതൊരു ആനുകൂല്യവും നല്‍കിയില്ല. മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് അര്‍ഹതയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന ഉറപ്പും പ്രത്യേക മെഡിക്കല്‍ ക്യാമ്പെന്ന വാഗ്ദാനവും ഇതുവരെ നടന്നില്ല. പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍, നാലു മാസമായി പെന്‍ഷനും മുടങ്ങിക്കിടക്കുകയാണ്. ഈ മാസം 30-നാണ് സെക്രട്ടേറിയേറ്റ് മാര്‍ച്ച്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ വീണ്ടും സമരം നടത്താനാണ് തീരുമാനം.












Click it and Unblock the Notifications