കൊവിഡിനെ നേരിടാൻ ഇ-പൂജ : ക്ഷേത്രങ്ങളുടെ പേരിൽ വ്യാജ വെബ് സൈറ്റെന്ന് പരാതി
പെരളശ്ശേരി: ക്ഷേത്രങ്ങളുടെ പേരിൽ വ്യാജ വെബ് സൈറ്റുണ്ടാക്കി പണം തട്ടാൻ ശ്രമിക്കുന്നുവെന്ന് പരാതി.കൊ വിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി
അടഞ്ഞുകിടക്കുന്ന ക്ഷേത്രങ്ങളിൽ ഇ- പൂജ നടത്താമെന്ന് വാഗ്ദ്ധാനം ചെയ്താണ് ക്ഷേത്രങ്ങളുടെ വ്യാജ വെബ് സൈറ്റുണ്ടാക്കി വിശ്വാസികളിൽ നിന്നും പണം തട്ടാനായി സൈബർ തട്ടിപ്പുകാർ രംഗത്തിറങ്ങിയത്.കണ്ണൂർ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളുടെ പേരിലാണ് ' തട്ടിപ്പ് നടത്തുന്നത്.

കോവിഡും മറ്റ് രോഗങ്ങളൊന്നും പിടിപെടാതിരിക്കാൻ പൂജകൾ ചെയ്യണമെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.ക്ഷേത്രങ്ങളുടെ പേരിൽ സ്വകാര്യ വെബ്സൈറ്റുണ്ടാക്കിയാണ് ഇത്തരത്തിൽ കൂടുതലായും തട്ടിപ്പ് നടക്കുന്നത്. പലർക്കും പൂജ നടത്തിയതിൻ്റെ രസീത് ലഭിക്കാത്തതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികളോട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പുകാരെ കുറിച്ച് വിവരം ലഭിക്കുന്നത്.ഓൺലൈനിൽ പണമടച്ച് പൂജയ്ക്ക് ബുക്ക് ചെയ്താൽ രസീത് വീട്ടിൽ എത്തിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.കോവിഡ് പേടിമൂലം വീടുകളിൽ കഴിയുന്ന വിശ്വാസികൾ ഇത് സത്യമെന്ന് വിചാരിച്ച് പണമടച്ചപ്പോഴാണ് വഞ്ചനയ്ക്ക് ഇരയായത്.
ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് ഇ-പൂജ തട്ടിപ്പ് സംഘം വിലസുന്നത്. നവമാധ്യമങ്ങൾ വഴി മെസേജുകൾ കൈമാറി വിവരങ്ങൾ ആളുകളിൽ എത്തിക്കുന്നതാണ് ഇവരുടെ രീതി.പ്രധാന ക്ഷേത്രങ്ങളുടെ സൈറ്റായതിനാൽ ആളുകൾക്ക് സംശയം തോന്നാറുമില്ല. പണം പോയി കഴിയുന്പോൾ ക്ഷേത്രഭാരവാഹികളുമായി ബന്ധപ്പെടുന്പോഴാണ് പറ്റിക്കപ്പെട്ടുവെന്ന് പലരും തിരിച്ചറിയുന്നത്.
കഴിഞ്ഞ ദിവസം പെരളശേരി ക്ഷേത്രത്തിന്റെ പേരിൽ ഇത്തരത്തിൽ തട്ടിപ്പ് നടന്നിരുന്നു. ഇത് സംബന്ധിച്ച് ക്ഷേത്ര മാനേജർ ചക്കരക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പൂജാകർമ്മങ്ങൾ നടത്താൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്ര മാനേജർ അറിയിച്ചു. ജില്ലയിൽ ഇത്തരം സംഭവങ്ങൾ വ്യാപകമായിട്ടുണ്ടെന്നും വിശ്വാസികൾ കെണിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും പൊലിസ് അറിയിച്ചു.നേരത്തെ നിയുക്ത എം.എൽ.എമാരായ കെ.പി.മോഹനൻ, ടി. ഐ മധുസൂദനൻ ,കണ്ണുർ ജില്ലാ റൂറൽ പൊലിസ് മേധാവി നവനീത് ശർമ്മ എന്നിവരുടെ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് പണം തട്ടാനുള്ള ശ്രമം നടന്നിരുന്നു.ഇ - പൂജ തട്ടിപ്പ് നടത്താൻ ജില്ലയിൽ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലിസ് അറിയിച്ചു ഇവരുടെ കെണിയിൽ വീഴാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications