ഉരുള്‍പൊട്ടി,രക്ഷക്കായി കാട്ടിലേക്ക്;കൂട്ടംതെറ്റി തനിച്ചായി;സാഹസികമായി രക്ഷപ്പെട്ട് 4ാം ക്ലാസുകാരന്‍
കണ്ണൂർ: ഉരുൾപൊട്ടലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട് നാലാം ക്ലാസുകാരൻ. അർഷലാണ് ഉരുൾപൊട്ടലിനെ അതിജീവിച്ച് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നത്. കോളയാട് പഞ്ചായത്തിലെ ചെക്യേരിയിലുണ്ടായ ഉരുൾപൊട്ടലിൽ നിന്നാണ് അർഷൽ അത്ഭുതകരമായ രക്ഷപ്പെട്ടത് . ഉരുൾപ്പൊട്ടിത്തുടങ്ങിയപ്പോൾ രക്ഷപ്പെടാനായി കണ്ണവം കാട്ടിലേക്ക് കുടുംബത്തോടൊപ്പം ഓടിയ അർഷൽ പിന്നീട് വനത്തിൽ ഒറ്റപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷമാണ് അർഷലിനെ ബന്ധുക്കൾക്ക് കണ്ടെത്താനായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കോളയാട് പഞ്ചായത്തിലെ ചെക്യേരി പൂളക്കുണ്ട് കോളനിയിൽ ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിന്റെ ഉഗ്രശബ്ദം കേട്ട് എട്ടുവയസുകാരൻ അർഷലും കുടുംബവും കണ്ണവം വനത്തിലേക്ക് ഓടിക്കയറി. ഇടക്ക് വെച്ച് അർഷൽ കൂട്ടത്തിൽ നിന്ന് ഒറ്റയ്ക്കായി. കനത്ത മഴയിലും കാട്ടിലെ ഇരുട്ടിലും അർഷൽ ഒറ്റയ്ക്കായി. തനിച്ചായെങ്കിലും അർഷൽ പതറാതെ ആ കാട്ടിൽ ഇരുന്നു. വീട്ടുകാർ തേടിയെത്തും വരെ ആ കാട്ടിൽ ഒറ്റയ്ക്ക്...

മഴശക്തമായി പെയ്തപ്പോൾ പ്രിയപ്പെട്ട വീടും സാധനങ്ങളുമൊക്കെ ഉപേക്ഷിച്ച് സുരക്ഷിതമായ സ്ഥലം തേടി പോവുക എന്നതല്ലാതെ ഇവർക്ക് മറ്റ് മാർഗങ്ങൾ ഉണ്ടായില്ല. പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ചുപോകുമ്പോഴും സമ്മാനമായി ലഭിച്ച ഏറ്റവും പ്രിയപ്പെട്ട ട്രോഫികൾ ഉപേക്ഷിക്കാൻ അർഷലിന് തോന്നിയില്ല. അവ ബാഗിലാക്കി കയ്യിൽ കരുതി. അച്ഛനും അമ്മയ്ക്കും ഒപ്പം പെരുന്തോട്ട വേക്കളം സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ് അർഷൽ കഴിയുന്നത്. ഫുട്‌ബോൾ മത്സരത്തിലും, പഠന മികവിനും ലഭിച്ചതാണ് ട്രോഫികൾ.
ലാലേട്ടനൊപ്പം ബ്ലെസ്ലി...മുഖത്ത് കാണുന്നുണ്ട് ആ സന്തോഷമെന്ന് ആരാധകര്‍
അതേസമയം, സംസ്ഥാനത്ത് ശക്തമായ ജാഗ്രത തുടരുന്നു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടർന്നേക്കും എന്നാണ് മുന്നറിയിപ്പ്. ഈ മേഖലകളിൽ പൊതുവെ ഇന്നലെ രാത്രിയിൽ തന്നെ ശക്തമായ മഴയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications